29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 21, 2025
March 22, 2025
March 12, 2025
February 25, 2025
February 22, 2025
February 21, 2025
February 13, 2025
February 10, 2025
January 16, 2025

ശുദ്ധജല ജീവികളില്‍ നാലിലൊന്നും വംശനാശഭീഷണിയില്‍; പട്ടികയില്‍ പശ്ചിമഘട്ടവും

Janayugom Webdesk
ന്യൂഡല്‍ഹി
January 14, 2025 10:20 pm

ലോകത്ത് ശുദ്ധജല ജീവികള്‍ നാലിലൊന്നും വംശനാശ ഭീഷണി നേരിടുന്നു. ഏറ്റവും കൂടുതല്‍ ജീവികള്‍ വംശനാശഭീഷണി നേരിടുന്ന നാല് പ്രദേശങ്ങളില്‍ പശ്ചിമഘട്ടവും ഉള്‍പ്പെടുന്നതായും പഠനത്തില്‍ പറയുന്നു. ജനുവരി എട്ടിന് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലെ, ശുദ്ധജല ജീവികളെ കുറിച്ചുള്ള ഏറ്റവും വലിയ അന്താരാഷ‍്ട്ര വിലയിരുത്തലാണിത്.

ലോകത്തെ 24 ശതമാനം വരുന്ന ശുദ്ധജല മത്സ്യം, കൊ‌ഞ്ച്, ഞണ്ട്, ചെമ്മീന്‍, ഡ്രാഗണ്‍ഫ്ലൈ, ഡാംസെല്‍ഫ്ലൈ എന്നിവ വലിയ വംശനാശഭീഷണി നേരിടുകയാണെന്ന് പഠനം പറയുന്നു. കൃഷി, വനനശീകരണം എന്നിവയാണ് ഇതിന്റെ പ്രധാന കാരണം. ജലചൂഷണം, നദികളിലെ നിര്‍മ്മാണ പദ്ധതികള്‍, മണല്‍ വാരല്‍, പാറഖനനം, മത്സ്യബന്ധനം, മറ്റ് ജീവികളുടെ കടന്നുകയറ്റം എന്നിവയും ഇവയ‍്ക്ക് ഭീഷണിയാകുന്നു. വംശനാശഭീഷണി നേരിടുന്ന ശുദ്ധജല ജീവികള്‍, ഉഭയജീവികള്‍, പക്ഷികള്‍, സസ‍്തനികള്‍, ഉരഗങ്ങള്‍ എന്നിവ അവരുടെ വാസസ്ഥലങ്ങളില്‍ തന്നെ കഴിയുന്നുണ്ടെങ്കിലും ആവാസവ്യവസ്ഥയിലെ മാറ്റം കാരണം പലവിധ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും പഠനം വിലയിരുത്തുന്നു. 

ഐയുസിഎന്റെ പട്ടികയിലുള്ള 23,496 ശുദ്ധജല മത്സ്യങ്ങളില്‍ കുറഞ്ഞത് 4,294 ഇനങ്ങള്‍ വംശനാശഭീഷണി നേരിടുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. 30 ശതമാനം ജീവികളും 26 ശതമാനം ശുദ്ധജല മത്സ്യങ്ങളും 16 ശതമാനം ഡ്രാഗണ്‍ഫ്ലൈകളും ഡാംസെല്‍ഫ്ലൈകളും ഭീഷണി നേരിടുന്നു.
പശ്ചിമഘട്ട മലനിരകളില്‍ മാത്രം കാണപ്പെടുന്ന നിഴല്‍ തുമ്പി, പശ്ചിമഘട്ടത്തില അരുവികളില്‍ കാണപ്പെടുന്ന ശുദ്ധജല മത്സ്യമായ ആറ്റുണ്ട (ഡ്വാര്‍ഫ് പഫര്‍ഫിഷ്) എന്നിവയും വംശനാശത്തിന്റെ വക്കിലാണ്. 2017ല്‍ കേരളത്തിന്റെ തെക്കന്‍ പശ്ചിമഘട്ട മലനിരകളില്‍ കണ്ടെത്തിയ ചിലന്തിയെ പോലുള്ള മരഞണ്ടായ കനി മരഞണ്ട് പോലുള്ള ജീവികളെ വംശനാശഭീഷണി നേരിടുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, അവയുടെ സംരക്ഷണത്തെക്കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.