16 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 16, 2024
March 1, 2024
September 30, 2023
August 5, 2023
May 15, 2023
January 26, 2023
December 12, 2022
December 4, 2022
July 24, 2022
May 3, 2022

തൊഴിലിടങ്ങളിലെ സ്ത്രീ വിരുദ്ധ പ്രസവ അനുകൂല്യങ്ങൾ വരെ കവർന്നെടുക്കുന്നു: ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്‌

Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2024 10:37 am

സ്ത്രീ തൊഴിലാളികളില്‍ ഭൂരിഭാഗവും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്. പ്രസവ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ഏറ്റവും പുരോഗമനപരമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ 93.5% സ്ത്രീകള്‍ക്കും ഇത് ലഭിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ചെറുകിട സ്ഥാപനങ്ങളെ നിയമം ഒഴിവാക്കിയത് കാരണം ഭൂരിപക്ഷം സ്ത്രീകള്‍ക്കും പ്രവസ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണത്തെ കേന്ദ്ര ബജറ്റ്, ശിശു സംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ പ്രഖ്യാപിച്ചത്. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്ന സംരംഭങ്ങള്‍ക്കായി മൂന്ന് ലക്ഷം കോടി രൂപ വകയിരുത്തിയിരുന്നു. കൂടാതെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രസവാവധി നിയന്ത്രിക്കുന്ന നയം പുനഃപരിശോധിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. കുട്ടികളേക്കാള്‍ രക്ഷിതാക്കള്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കാനാണ് നടപടികള്‍ ലക്ഷ്യമിടുന്നതെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.

വാടക ഗര്‍ഭധാരണത്തിന് വിധേയരായ, സര്‍ക്കാര്‍ ജീവനക്കാരികള്‍ക്കും പ്രസവാവധി തേടാനുള്ള വ്യവസ്ഥകള്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടില്‍ താഴെ കുട്ടികളുള്ള, വാടക ഗര്‍ഭധാരണത്തിന് വിധേയമായ സ്ത്രീകള്‍ക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് പുതിയ നിയമം പറയുന്നു. പുരുഷന്മാര്‍ക്ക് 15 ദിവസത്തെ അവധിയും ലഭിക്കും. 1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ട് (എംബിഎ) 2017ല്‍ ഭേദഗതി ചെയ്ത്, രണ്ട് കുട്ടികള്‍ ഉണ്ടാകുന്നത് വരെ ശമ്പളത്തോടുകൂടിയ പ്രസവാവധി 26 ആഴ്ചയായി വര്‍ദ്ധിപ്പിച്ചിരുന്നു. ദത്തെടുക്കുന്നവര്‍ക്കും വാടക ഗര്‍ഭത്തെ ആശ്രയിക്കുന്ന അമ്മമാര്‍ക്കും 12 ആഴ്ചത്തെ അവധിയും ലഭിക്കും. കൂടാതെ തൊഴില്‍ ഉടമ പിരിച്ചുവിടാത്ത നിയമങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു. സ്ത്രീകളെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കാന്‍ ഈ ഭേദഗതി കമ്പനികളെ പ്രോത്സാഹിപ്പിക്കുകയും 50-ലധികം ജോലിക്കാരുള്ള കമ്പനികള്‍ അതിനോട് ചേര്‍ന്ന് ഒരു ക്രെഷ് സ്ഥാപിക്കണമെന്ന് നിര്‍ബന്ധമാക്കുകയും ചെയ്തു.

എന്നാല്‍ ആഗോള തലത്തിലെ പ്രസവാവധി 18 ആഴ്ചയാണ്. ഇന്ത്യയില്‍ എട്ടാഴ്ച കൂടുതലാണ് നല്‍കുന്നത്. കൂടാതെ 100% ശരാശരി വേതന അവകാശത്തിനുള്ള നിയമവും വ്യവസ്ഥ ചെയ്യുന്നു. മറ്റ് പല രാജ്യങ്ങളിലും ഭാഗിക വേതന പരിരക്ഷ മാത്രം നല്‍കി വരുന്നത്. 2022–23 ലെ ഏറ്റവും പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കി ഇന്ത്യയിലുടനീളമുള്ള നിയമത്തിന്റെ പരിരക്ഷ വിശദമായി പരിശോധിക്കുമ്പോള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം സ്ത്രീ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമല്ല എന്ന് വ്യക്തമാകും. ശമ്പളത്തോടുകൂടിയ പ്രസവാവധി, 100% വേതന അവകാശം, പരിചരണത്തിന് ഇടവേളകള്‍, വര്‍ക്ക് ഫ്രം ഹോം ഓപ്ഷനുകള്‍, ക്രെഷ് സൗകര്യങ്ങള്‍, പ്രസവാനന്തര പരിചരണം ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ലഭിക്കും. സര്‍ക്കാരിന്റെ കര്‍ശനമായ മേല്‍നോട്ടമില്ലാതെ ഈ ആനുകൂല്യങ്ങള്‍ ആര്‍ക്കും ലഭിക്കില്ല. ഉദാഹരണത്തിന്, ചുരുക്കം ചില മള്‍ട്ടിനാഷണല്‍ കമ്പനികള്‍ മാത്രമാണ് ക്രെഷ് സ്ഥാപിക്കണമെന്ന നിബന്ധന പാലിച്ചത്. നിയമമനുസരിച്ച്, പത്തോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രസവാനുകൂല്യം നല്‍കുന്നുള്ള. ഈ മാനദണ്ഡം തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളെയും അവഗണിക്കുകയാണ്. രാജ്യത്തെ 85% സ്ത്രീകളും 10ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.

പ്രസവ തീയതിക്ക് മുമ്പുള്ള 12 മാസങ്ങളില്‍ 80 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്ത സ്ത്രീകള്‍ക്കാണ് പ്രസവാനുകൂല്യങ്ങള്‍ക്കുള്ള യോഗ്യതയെന്നും നിയമം പറയുന്നു. ഇത് കാഷ്വല്‍, സ്വയം തൊഴില്‍ ചെയ്യുന്ന അല്ലെങ്കില്‍ ക്രമരഹിതമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്ക് ഗുണകരമല്ല. തൊഴിലെടുക്കുന്ന 15 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകളുടെ കൂട്ടത്തില്‍, കുട്ടികളെ നോക്കുന്നവരുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയെങ്കിലും ഉള്ളവരില്‍ ഈ കുറവ് കൂടുതലാണ്. നഗര, ഗ്രാമ ജനസംഖ്യ അനുസരിച്ച് ഇത്തരം സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 34% ആയി കുറയുന്നു, ദേശീയ ശരാശരിയായ 37% നേക്കാള്‍ മൂന്ന് ശതമാനം കുറവാണ്. നഗരപ്രദേശങ്ങളില്‍ വ്യത്യാസം കൂടുതലാണ്. മൂന്ന് വയസ്സിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുള്ള സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കൂടുതല്‍ ഇടിഞ്ഞു. ഇത് അഞ്ച് വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുന്നത് കൊണ്ടാണിതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

തൊഴില്‍ മേഖലയില്‍ ഇല്ലാത്ത, മുമ്പ് ജോലി ചെയ്തിരുന്ന സ്ത്രീകളുടെ എണ്ണമെടുത്താല്‍ 10 സ്ത്രീകളില്‍ ഒരാള്‍ ജോലി ഉപേക്ഷിക്കാനുള്ള കാരണമായി പറയുന്നത് ശിശു സംരക്ഷണമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കുട്ടിയെങ്കിലും ഉള്ള അമ്മമാരില്‍, അഞ്ചില്‍ രണ്ട് പേരും ശിശുസംരക്ഷണമാണ് പ്രധാന കാരണമായി പറയുന്നത്. ഒരു വയസില്‍ താഴെയുള്ള കുട്ടികളെ നോക്കേണ്ടതിനാല്‍ തൊഴില്‍ എടുക്കാനാകാത്ത സ്ത്രീകളുടെ ശതമാനം 65.5% ആയി വര്‍ദ്ധിക്കുകയും പിന്നീട് കുട്ടിയുടെ പ്രായത്തിനനുസരിച്ച് ക്രമേണ കുറയുകയും ചെയ്യുന്നു. കുഞ്ഞുങ്ങളെ പരിചരിക്കാനോ അല്ലെങ്കില്‍ പ്രസവാനുകൂല്യങ്ങളുടെ ലഭ്യതക്കുറവ് മൂലമോ അമ്മമാര്‍ ജോലി ഉപേക്ഷിക്കാന്‍ തയ്യാറാകുകയാണ്. 

48% സ്ത്രീകളും പ്രസവാവധി കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ജോലി ഉപേക്ഷിക്കുന്നു. അതേസമയം 50% കൂടുതല്‍ പുരുഷന്മാര്‍ കുട്ടികളെ വളര്‍ത്തുന്ന കാലഘട്ടത്തില്‍ ജോലി ചെയ്യുന്നതായി പഠനം പറയുന്നു. 2019 മാര്‍ച്ചിലെ കണക്കനുസരിച്ച് 15–24 നും 25–34 നും ഇടയിലുള്ള പുരുഷന്മാരാണ് കൂടുതലായും ഈ കാലത്ത് ജോലി ചെയ്യുന്നത്. രാജ്യത്തെ മൂന്നിലൊന്ന് സ്ത്രീകളും ‘ശമ്പളമില്ലാത്ത കുടുംബാംഗങ്ങള്‍’ ആയി ജോലി ചെയ്യുന്നു. നാലിലൊന്ന് സ്ത്രീകളും മറ്റുള്ളവരെ സ്ഥിരമായി നിയമിക്കാത്ത സ്വയം തൊഴില്‍ ചെയ്യുന്നവരാണ്. അതുപോലെ, അഞ്ച് സ്ത്രീ തൊഴിലാളികളില്‍ ഒരാള്‍ താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു, ഇത് അമ്മമാര്‍ക്ക് സാധാരണ ശമ്പളമുള്ള ജോലിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജോലി സമയം അവര്‍ക്ക് അനുകൂലമാണ്. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള സ്ത്രീകളില്‍, ദേശീയ ശരാശരിയായ 20.1% നെ അപേക്ഷിച്ച് 11% മാത്രമാണ് സാധാരണ ശമ്പളമുള്ള ജോലികളില്‍ ജോലി ചെയ്യുന്നത്. അതേസമയം ശമ്പളമില്ലാത്ത കുടുംബാംഗങ്ങളായി ജോലി ചെയ്യുന്നവരുടെ ദേശീയ ശരാശരി 32% ആണെങ്കിലും ശമ്പളമില്ലാത്ത കുടുംബാംഗങ്ങളായി ജോലി ചെയ്യുന്ന സ്ത്രീകളടെ ശതമാനം 43.7 ആണ്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.