2 May 2024, Thursday

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്; സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് യുഎസ്; ക്രമക്കേടുകളില്‍ ആശങ്ക രേഖപ്പെടുത്തി യുഎൻ

Janayugom Webdesk
ധാക്ക
January 9, 2024 9:32 pm

ബംഗ്ലാദേശില്‍ ഷേഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പ് ദിനത്തിലെ അക്രമങ്ങളിലും ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളിലും ആശങ്ക പ്രകടപ്പിച്ച് ഐക്യരാഷ്ട്ര സഭ. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിസ്ഥാന ഘടകങ്ങളെ തകര്‍ത്തുവെന്ന് യുഎന്‍ മനുഷ്യാവകാശ ഏജന്‍സി മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു, ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. 

വോട്ടെടുപ്പിന് മുമ്പുള്ള മാസങ്ങളിൽ, ആയിരക്കണക്കിന് പ്രതിപക്ഷ അനുഭാവികളെ ഏകപക്ഷീയമായി തടവിലാക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. അത്തരം തന്ത്രങ്ങൾ യ­ഥാർത്ഥമായ ഒരു പ്രക്രിയയ്ക്ക് അനുയോജ്യമല്ല. എല്ലാ ബംഗ്ലാദേശികളുടെയും ഭാവി അപകടത്തിലാണ്. കൂട്ട അറസ്റ്റുകൾ, ഭീഷണികൾ, നിർബന്ധിത തിരോധാനങ്ങൾ, ബ്ലാക്ക്‌മെയിലിങ്, നിരീക്ഷണം തുടങ്ങിയ നീക്കങ്ങള്‍ ഭരണകൂട നിര്‍ദേശത്തെത്തുടര്‍ന്ന് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതായും ടര്‍ക്ക് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കസ്റ്റഡിയിൽ കുറഞ്ഞത് 10 പ്രതിപക്ഷ അനുഭാവികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പീഡനങ്ങള്‍, തടങ്കൽ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രചാരണ വേളയിലും തെരഞ്ഞെടുപ്പ് ദിനത്തിലുമുണ്ടായ ലംഘനങ്ങളും ക്രമക്കേടുകളും ഫലപ്രദമായി അന്വേഷിക്കണമെന്നും ടര്‍ക്ക് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണങ്ങളില്‍ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടറസിന് ആശങ്കയുണ്ടെന്ന് വക്താവ് ഫ്ലോറൻസിയ സോട്ടോ നിനോ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് യുഎസും ആരോപിച്ചു. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതിലും തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലും ആശങ്കാകുലരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണങ്ങള്‍ സംബന്ധിച്ച് നീതിപൂര്‍വമായി അന്വേഷിക്കാനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ബംഗ്ലാദേശ് സ­ര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും യുഎസ് വ്യക്തമാക്കി. 

Eng­lish Summary;Bangladesh elec­tion; The US is not free and fair; UN expressed con­cern over irregularities
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.