18 May 2024, Saturday

Related news

May 16, 2024
May 13, 2024
May 11, 2024
May 11, 2024
May 10, 2024
May 8, 2024
May 4, 2024
May 2, 2024
April 30, 2024
April 28, 2024

ഹിന്ദി ഹൃദയഭൂമയിലും ബിജെപിക്ക് കാലിടറുന്നു; മോഡി-ഷാ തന്ത്രങ്ങള്‍ക്ക് ജനഹൃദയങ്ങളില്‍ സ്ഥാനമില്ല

Janayugom Webdesk
November 3, 2021 3:27 pm

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് കാലിടറുകയാണ്. ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഹിമാചൽപ്രദേശിൽ നേരിട്ടത് വമ്പൻ തിരിച്ചടി. രാജസ്ഥാനും നാണക്കേടായി. ഹിമാചലിൽ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന വിലയിരുത്തലാണ് ഫല സൂചനകളിലുള്ളത്. എന്നാൽ രാജസ്ഥാനിൽ ഭരണത്തിലെത്താൻ ശ്രമിക്കുന്ന പാർട്ടിക്കേ ഏറെ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പെട്രോൾ വില വർദ്ധനവ് അടക്കം ഈ ഫലങ്ങളിൽ പ്രതിഫലിക്കുന്നുവെന്നാണ് വലയിരുത്തൽ. മോദി പ്രഭാവം മങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് രാജസ്ഥാനിലേയും ഹിമാചലിലേയും ബിജെപി തോൽവികൾ എന്നാണ് വിലയിരുത്തൽ. യാതൊരു മാനദണ്ഡവുമില്ലാതെ പെട്രോൾ വില കൂടുന്നതിനിടെയാണ് ഉപതെരഞ്ഞെടുപ്പുകളെത്തുന്നത്. ഇത് ബിജെപിയെ ദോഷമായി ബാധിച്ചുവെന്നാണ് വിലയിരുത്തൽ. രാജസ്ഥാനിൽ വിമതരും പ്രശ്നമാണ്. ലോക്‌സഭയിലേക്ക് ഉപതിരഞ്ഞെടുപ്പു നടന്ന 3 സീറ്റിൽ രണ്ടിടത്തു തോൽവി ബിജെപി പ്രതീക്ഷിച്ചിരുന്നില്ല, പാർട്ടി ദേശീയ അധ്യക്ഷന്റെ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ വലിയ തിരിച്ചടിയാണുണ്ടായിട്ടുള്ളത്. കർഷക നിയമങ്ങളോടുള്ള എതിർപ്പും ഇതിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിനൊപ്പമാണ് പെട്രോൾ ഡീസൽ വിലയിലെ ഉയർച്ചയും. കൃഷി നിയമങ്ങളോടുള്ള എതിർപ്പ് സൂചിപ്പിക്കുന്ന ചില ഫലങ്ങൾ, ബംഗാളിലെ പരാജയത്തുടർച്ച, വിമതശല്യം തുടങ്ങിയവയും ബിജെപിയെ വെട്ടിലാക്കി. പതിന്നാലു സംസ്ഥാനങ്ങളിൽനടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി. ക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചു. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ വിധിയെഴുത്ത്. മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കുംനടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ലോക്‌സഭാ സീറ്റുകളിൽ ഓരോന്നുവീതം ബിജെപി. യും കോൺഗ്രസും ശിവസേനയും നേടി. കോൺഗ്രസ് 8,ബിജെപി. 7,തൃണമൂൽ കോൺഗ്രസ് 4,ജെ. ഡി. യു. 2,എൻ. പി. പി. 2,വൈ. എസ്. ആർ. കോൺഗ്രസ്, ഐ. എൻ. എൽ. ഡി. , എം. എൻ. എഫ്. , യു. ഡി. പി. , എൻ. ഡി. പി. പി. , ടി. ആർ. എസ്. എന്നിവയ്ക്ക് ഒന്നുവീതം എന്നിങ്ങനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ കക്ഷിനില. എന്നാൽ, പ്രതിപക്ഷ ഐക്യമില്ലായ്മയുടെ ഫലം ബീഹാറിൽ ബിജെപി മുന്നണിക്ക് ഗുണം ചെയ്തു. ബംഗാളിൽ 4 മണ്ഡലങ്ങളിലായി തൃണമൂൽ 75 % വോട്ട് നേടിയപ്പോൾ 14.5% മാത്രമാണ് ബിജെപിയുടെ വോട്ടുവിഹിതം.

ഹിമാചലിൽ 3 നിയമസഭാ സീറ്റുകളിൽ മാത്രമല്ല, മണ്ഡി ലോക്‌സഭാ മണ്ഡലത്തിലും ബിജെപി കോൺഗ്രസിനോടു തോറ്റു. ജുബ്ബാൽ കൊട്ഖായി നിയമസഭാ മണ്ഡലത്തിൽ ബിജെപിക്കു ലഭിച്ചത് 4.67% വോട്ടാണ്. കഴിഞ്ഞ മാസം പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട് സ്വതന്ത്രനായി മത്സരിച്ച ചേതൻ സിങ് ബ്രഗ്തയ്ക്ക് 41.8% വോട്ടും. തിരഞ്ഞെടുപ്പുണ്ടായിരുന്നതിൽ രാജസ്ഥാനിലും മഹാരാഷ്ട്രയിലും മാത്രമാണ് കോൺഗ്രസ് ഭരണത്തിലുള്ളത്. രാജസ്ഥാനിലെ 2 സീറ്റിൽ, ധരിയവാഡിൽ ബിജെപി മൂന്നാമതാണ്, വല്ലഭ്നഗറിൽ നാലാമതും. ധരിയവാദിൽ സ്വതന്ത്രനായി മത്സരിച്ച ആദിവാസി യുവനേതാവ് താവർചന്ദ് ദമോർ (26) രണ്ടാമത്തെത്തിയത് 28.66% വോട്ട് നേടിയാണ്. കൃഷിനിയമങ്ങൾക്കെതിരെ വാദിച്ച് എൻഡിഎ വിട്ട കക്ഷികളിലൊന്നായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടിയാണ് (ആർഎൽപി) വല്ലഭ്നഗറിൽ രണ്ടാമത്. ആർഎൽപിയുടെ ഉദയ്ലാൽ ഡാംഗിയും (24.65% വോട്ട്) നേരത്തേ ബിജെപി എംഎൽഎയായിരുന്ന സ്വതന്ത്രൻ രൺധീർ സിങ് ബിന്ധറും (23.94%) ചേർന്നാണ് ബിജെപിയെ നാലാമതാക്കിയത്. മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ 2019 ൽ 4.05 ലക്ഷം വോട്ടായിരുന്നു ബിജെപിയുടെ ഭൂരിപക്ഷം. അവിടെയാണ് ഇപ്പോൾ പരാജയം. ദാദ്ര നഗർ ഹവേലിയിലൂടെ ശിവസേന മഹാരാഷ്ട്ര കടന്നു. ബംഗാളിലാണെങ്കിൽ, ബിജെപി 6 മാസം മുൻപു ജയിച്ച ദിൻഹട്ട ഉൾപ്പെടെ മൂന്നിടത്ത്, കെട്ടിവച്ച പണം പോയി. ഉപതെരഞ്ഞെടുപ്പ് ഫലം വെളിവാകുന്നത് മോഡിഅമിത്ഷാ പ്രഭാവം തകരുന്നതിനൊപ്പം ബിജെപിയുടെ വർഗീയ അജണ്ട ഏൽക്കുന്നില്ല എന്നുകൂടി വിലയിരുത്തേണ്ടി വരുന്നു.

Eng­lish Sum­ma­ry: BJP steps foot in Hin­di heart­land too; Modi-Shah tac­tics have no place in the hearts of the people

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.