4 May 2024, Saturday

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി; കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2023 10:37 pm

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയില്‍. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ധനകാര്യ വിഷയങ്ങളില്‍ കേന്ദ്രം തടസം സൃഷ്ടിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ചാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കടമെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം തടസപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ചീഫ് സെക്രട്ടറി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെ സുപ്രീ കോടതിയെ സമീപിക്കുന്നതില്‍ സാധുതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ നടപടി. 

കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചിരിക്കുന്നത്. ട്രഷറിയിലെ നിക്ഷേപം സംസ്ഥാനത്തിന്റെ ബാധ്യതയായി കണക്കാക്കിയിരിക്കുന്നു. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിന് വേണ്ടി രൂപീകരിച്ച പെന്‍ഷന്‍ കമ്പനിയിലെ തുകയും ബാധ്യതയായി കണക്കാക്കുന്നു. 26,000 കോടിയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലകൾ ലംഘിച്ച് നിർദേശങ്ങൾ നൽകാൻ കേന്ദ്രസര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമോ അധികാരമോ ഇല്ല. ബജറ്റ് സന്തുലിതമാക്കുന്നതിനും ധനക്കമ്മി നികത്തുന്നതിനുമായി കടമെടുപ്പ് നിർണയിക്കാനുള്ള കഴിവ് സംസ്ഥാനങ്ങൾക്ക് മാത്രമാണെന്ന് കേരളം വാദിക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് മേലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റം കാരണം 2016 മുതല്‍ 23 വരെ സംസ്ഥാന സർക്കാരിന് 1,07,513.09 കോടി രൂപയുടെ സഞ്ചിത നഷ്ടമോ വിഭവസമാഹരണത്തിലെ കുറവോ ഉണ്ടായിട്ടുണ്ടെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു. 

ഈ വർഷം മാർച്ച്, ഓഗസ്റ്റ് മാസങ്ങളിൽ എഴുതിയ കത്തുകളും ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങളും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുന്നുണ്ട്. 2003ലെ ഫിസ്‌കൽ റെസ്‌പോൺസിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് ആക്ടിന്റെ സെക്ഷൻ നാലിലെ ഭേദഗതികളെയും കേരളം ഹര്‍ജിയില്‍ എതിര്‍ത്തിട്ടുണ്ട്. കേന്ദ്ര സർക്കാരുമായുള്ള സാമ്പത്തിക തർക്കത്തില്‍ ഈ വർഷം സുപ്രീം കോടതിയെ സമീപിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. നേരത്തെ, ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്ന വേളയിൽ കേന്ദ്ര സർക്കാരിന് വേണ്ടി സംസ്ഥാന സർക്കാർ ഈടാക്കിയ 4,000 കോടി രൂപയിലധികം സ്റ്റാറ്റ്യൂട്ടറി ഫീസ് തിരികെ നൽകാത്തതിന് പഞ്ചാബ് സർക്കാർ കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തിരുന്നു.

Eng­lish Sum­ma­ry; Bor­row­ing lim­it cut action; Ker­ala in Supreme Court against Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.