27 March 2024, Wednesday

Related news

February 1, 2024
February 1, 2024
November 5, 2023
September 28, 2023
May 3, 2023
February 2, 2023
July 28, 2022
May 22, 2022
April 9, 2022
March 24, 2022

ഹിന്ദുസ്ഥാൻ സിങ്ക് വില്പനയിൽ സിബിഐ അന്വേഷണം മോഡി സർക്കാരിന് തിരിച്ചടിയാകും

Janayugom Webdesk
ന്യൂഡൽഹി
November 29, 2021 11:04 pm

വാജ്പേയ് സർക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ വന്‍നഷ്ടത്തില്‍ വിറ്റതില്‍ സിബിഐ സമഗ്രാന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ഇത് നരേന്ദ്ര മോഡി സർക്കാരിന്റ പൊതുമേഖലാ വില്പനനയത്തിന് തിരിച്ചടിയാകും. 2002 ൽ ഹിന്ദുസ്ഥാൻ സിങ്കിന്റെ 26 ശതമാനം സർക്കാർ ഓഹരി 445 കോടിക്ക് അനിൽ അഗർവാളിന്റെ സ്റ്റെർലൈറ്റിന് വിറ്റ നടപടിയാണ് അന്വേഷിക്കാൻ ഉത്തരവിട്ടത്. 1,000 രൂപയിൽ കൂടുതൽ വിലയുള്ള ഓഹരി 32.15 രൂപക്ക് വിറ്റുവെന്നാണ് കേസ്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണത്തിന്റെ ത്രൈമാസ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കാനുമാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ച് സിബിഐക്ക് നിർദ്ദേശം നല്‍കിയത്.

വാജ്പേയി ഭരണത്തിൽ ഒരു ഡസനോളം പൊതുമേഖലാ സ്ഥാപനങ്ങളും മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭവുമാണ് വിറ്റത്. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി രാജ്യത്തെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റുതുലയ്ക്കുകയാണ് മോഡി സർക്കാർ. ഏറ്റവുമൊടുവിൽ രാജ്യത്തിന്റെ അഭിമാനമായ എയർ ഇന്ത്യയെ ടാറ്റക്ക് വിറ്റു. കേവലം 18,000 കോടി രൂപക്കാണ് 140 ലധികം വിമാനങ്ങളും വിദേശ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ 1,900 സ്ലോട്ടുകളുമുള്ള എയർ ഇന്ത്യയെ ടാറ്റ സ്വന്തമാക്കിയത്. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് രണ്ട് ഡസനിലധികം കൂറ്റൻ പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും വിൽക്കാനാണ് മോഡി സർക്കാർ ആദ്യം പദ്ധതിയിട്ടിരുന്നത്. വിശാഖപട്ടണം, ദുർഗാപൂർ, സേലം സ്റ്റീൽ പ്ലാന്റുകൾ, എണ്ണ ശുദ്ധീകരണ കമ്പനിയായ ഭാരത് പെട്രോളിയം, ഷിപ്പിംഗ് കോർപറേഷൻ, കണ്ടെയ്‍നർ കോർപറേഷൻ എന്നിവ അതിൽ ഉൾപ്പെടുന്നു. ഹിന്ദുസ്ഥാൻ സിങ്ക് വില്പന കേസിലെ സുപ്രീം കോടതി ഉത്തരവ്, നിർദ്ദിഷ്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പന താത്കാലികമായെങ്കിലും നിർത്തിവയ്ക്കാൻ മോഡിയെ നിര്‍ബന്ധിതനാക്കും.

2006ലെ സിഎജി റിപ്പോർട്ടിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുസ്ഥാൻ സിങ്ക് വില്പന സമഗ്രമായി അന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്. അഴിമതികളെക്കുറിച്ച് 2013 നവംബറിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാൽ തെളിവുകളില്ലെന്നു കാണിച്ച് 2017 മാർച്ചിൽ കേസ് അവസാനിപ്പിച്ചതായി 2020 ൽ സുപ്രീം കോടതിയെ അറിയിച്ചു. സിഎജി ക്രമക്കേടുകൾ രേഖപ്പെടുത്തിയിട്ടും പ്രാഥമിക അന്വേഷണം തിടുക്കത്തില്‍ അവസാനിപ്പിച്ചതു ചൂണ്ടിക്കാട്ടിയാണ് കോടതിമേൽനോട്ടത്തിൽ അന്വേഷിക്കാനുള്ള സുപ്രീം കോടതി ഉത്തരവ്. ഇന്ത്യൻ പെട്രോകെമിക്കൽസ്, ഭാരത് അലൂമിനിയം തുടങ്ങിയ വാജ്പേയിയുടെ കാലത്തെ ആസ്തി വില്പനയെക്കുറിച്ചും സമാനമായ അന്വേഷണത്തിന് സാധ്യതയുണ്ട്.

eng­lish sum­ma­ry; CBI probe into Hin­dus­tan Zinc sale could back­fire on Modi government

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.