30 April 2024, Tuesday

Related news

April 12, 2024
April 9, 2024
April 7, 2024
April 4, 2024
April 1, 2024
March 16, 2024
February 19, 2024
January 30, 2024
December 18, 2023
November 20, 2023

സാമൂഹ്യ സുരക്ഷാ പെൻഷൻകാരോട് കേന്ദ്ര സർക്കാരിന്റെ ചതി

Janayugom Webdesk
തിരുവനന്തപുരം
April 4, 2024 10:46 pm

സാമൂഹ്യ സുരക്ഷാ പെൻഷൻകാരോട് കേന്ദ്ര സർക്കാരിന്റെ കൊടുംചതി. കേന്ദ്രം നൽകേണ്ട തുക കേരളം നൽകിയിട്ടും പെൻഷൻകാർക്ക് വിതരണം ചെയ്തില്ല. 62,000 പേർക്കാണ് തുക ലഭിക്കാനുള്ളത്.
കേരളം നല്‍കുന്ന 63 ലക്ഷം പെന്‍ഷന്‍കാരില്‍ 6.8 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷനിൽ കേന്ദ്ര വിഹിതമുള്ളത്. ഇതിൽ 1.94 ലക്ഷം പേരുടെ കേന്ദ്ര വിഹിതമാണ് കേന്ദ്ര സർക്കാർ അവതാളത്തിലാക്കിയത്. സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിൽ ഒരു ലക്ഷം പേര്‍ക്ക് രണ്ടാഴ്ചയോളം വൈകി തുക ലഭിച്ചു. മൂന്ന് ആഴ്ചയായിട്ടും 62,000 പേരുടെ തുക ബാങ്ക് അക്കൗണ്ടിൽ എത്തിക്കാതെ കബളിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. മാർച്ച് 15ന് കേരളം കൈമാറിയ തുകയാണിത്. 

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്ന് മുതൽ ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരിന്റെ പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം (പിഎഫ്എംഎസ് )എന്ന നെറ്റ്‌വർക്ക് വഴി ആക്കണമെന്ന നിർദേശം വന്നു. ഇതനുസരിച്ച് കേന്ദ്ര വിഹിതം എല്ലാ മാസവും ഈ സംവിധാനം വഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ വിഹിതം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ ഇത് മുൻകൂറായി നൽകുകയാണ്. 

കഴിഞ്ഞ മാസം വിതരണം പൂർത്തിയാക്കിയ ഒരു ഗഡു പെൻഷന്റെ കേന്ദ്ര വിഹിതവും സംസ്ഥാന ഫണ്ടിൽനിന്നാണ് ലഭ്യമാക്കിയത്. എന്നാൽ, പിഎഫ്എംഎസ് വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച തുകയിൽ ഒരു ഭാഗം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിയില്ല. സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ, വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ മൂന്നിനങ്ങൾക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ് 6.8 ലക്ഷം പേർക്ക് കേന്ദ്ര സഹായം ലഭിക്കുന്നത്. ഇത് കൃത്യമായി കിട്ടാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തന്നെ ഈ തുകയും നൽകുന്നത്. തുടർന്ന് റീ-ഇമ്പേഴ്സ്മെന്റിനായി കേന്ദ്രത്തെ സമീപിക്കുന്നതാണ് രീതി.
ഇത്തരത്തിൽ 2021 ജനുവരി മുതൽ സംസ്ഥാനം നൽകിയ കേന്ദ്ര വിഹിതം കുടിശികയായിരുന്നു. ഇത് ലഭ്യമാക്കണമെന്ന് സംസ്ഥാനം നിരവധി തവണ ആവശ്യപ്പെട്ടതിന്റെ ഭാഗമായി 2023 ജൂൺ വരെയുള്ള കേന്ദ്ര വിഹിതമായ 602.14 കോടി രൂപ കഴിഞ്ഞ വർഷം ഒക്ടോബറിൽ മാത്രമാണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതിന് ശേഷമുള്ള മാസങ്ങളിലെ തുക ലഭിച്ചിട്ടുമില്ല. എന്നിട്ടും മുടക്കമില്ലാതെ കേന്ദ്ര വിഹിതം ഉൾപ്പെടെ ലഭ്യമാക്കി പെൻഷൻകാര്‍ക്ക് നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. 

Eng­lish Sum­ma­ry: Cen­tral gov­ern­ment cheat­ing social secu­ri­ty pensioners

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.