26 April 2024, Friday

നിർമ്മാണ പ്രവർത്തനങ്ങളിൽ പൊതു ഡിസൈൻ നയം കൊണ്ടുവരും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വയലട റൂറൽ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു
Janayugom Webdesk
കോഴിക്കോട്
January 29, 2023 6:49 pm

പൊതുമരാമത്ത്, ടൂറിസം മേഖലകളിൽ ഒരു പൊതു ഡിസൈൻ നയം കൊണ്ടുവരുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വയലട റൂറൽ ടൂറിസം ഡെവലപ്മെന്റ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലങ്ങളുടെ ചുവട്ടിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കും. അവ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറ്റാൻ സാധിക്കും. വിവിധ ജില്ലകളിൽ ഇത്തരം പദ്ധതികൾ ആവിഷ്കരിച്ചു കഴിഞ്ഞു.

വയലടയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. 3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. പവലിയൻ, പ്രധാന കവാടം, സൂചന ബോർഡുകൾ, ലാന്റ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങൾ, ഫുഡ് കോർട്ട്, കോഫീഷോപ്പ്, സോളാർ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷൻ സെന്റർ, വ്യൂ പോയിന്റ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ട പ്രധാന ഘടകങ്ങൾ.

പ്ലോട്ടുകളിൽ ആയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളിൽ നിന്നും വിട്ടുകിട്ടിയ സ്ഥലത്താണ് വയലട റൂറൽ ടൂറിസം ഡെവലപ്മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ഡിടിപിസി മുഖന നടപ്പാക്കുന്ന ഈ പദ്ധതിയുടെ നിർവ്വഹണ ഏജൻസി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ‑ലിമിറ്റഡ് (കെഇഎൽ) ആണ്.

കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ പുരുഷൻ കടലുണ്ടി വിശിഷ്ടാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി, മണ്ഡലം വികസന സമിതി അധ്യക്ഷൻ ഇസ്മയിൽ കുറുമ്പൊയിൽ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എഡിഎം സി മുഹമ്മദ് റഫീഖ് സ്വാഗതവും ഡിടിപിസി സെക്രട്ടറി ടി നിഖിൽ ദാസ് നന്ദിയും പറഞ്ഞു.

Eng­lish Summary:Common design pol­i­cy will be intro­duced in con­struc­tion activ­i­ties: Min­is­ter PA Muhammad
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.