26 July 2024, Friday
KSFE Galaxy Chits Banner 2

മണിപ്പൂരില്‍ വ്യാപക പ്രതിഷേധം; ഇംഫാലില്‍ സ്ത്രീകളുടെ പ്രകടനത്തിനുനേരെ കണ്ണീര്‍വാതകം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവയ്പ്പ്, കവര്‍ച്ച, അക്രമം
web desk
July 22, 2023 11:42 am

ഇംഫാലിലെ ഘാരിയില്‍ സ്ത്രീകളടക്കം അണിനിരന്നുള്ള ജനകീയ പ്രതിഷേധം ശക്തം. പ്രതിഷേധക്കാരായ സ്ത്രീകള്‍ക്കെതിരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ സമരക്കാര്‍ ടയറുകള്‍ കത്തിച്ചതാണ് നടപടിയെടുക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. പ്രദേശത്തെ ഒരു പ്രധാന റോഡിന്റെ ഇരുവശവും തടഞ്ഞായിരുന്നു പ്രതിഷേധം. മണിപ്പൂര്‍ പൊലീസും സൈന്യവും റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനും സംയുക്തമായാണ് സമരക്കാരെ നേരിട്ടത്. ഇവരെത്തി തീ അണച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ പലയിടത്തും ഫ്‌ളാഗ് മാര്‍ച്ച് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവയ്പ്പ്, കവര്‍ച്ച, അക്രമം തുടങ്ങിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാര്‍ നഗ്‌നരായി നടത്തിയതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത് വലിയ തിരിച്ചടിയായിരുന്നു. മെയ് നാലിന് പ്രത്യക്ഷപ്പെട്ട ഈ  26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് ഇടയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മെയ് മൂന്നിന് മണിപ്പൂരില്‍ കലാപം ആരംഭിച്ചതിന്റെ പിറ്റേന്നാണ് ഈ സംഭവം.  മെയ് മൂന്നു മുതല്‍ മണിപ്പൂര്‍ വംശീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. സ്ത്രീകളെ ബലാത്സംഗം ചെയ്തും നഗന്ധയാക്കി കത്തിച്ച് കൊന്ന സംഭവം ഇന്ന് രാവിലെയാണ് പുറത്തുവന്നത്.

പട്ടികവര്‍ഗ (എസ്‌ടി) പദവി വേണമെന്ന മെയ്‌തേയ്  സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ നടന്ന ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്’ ആണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കലാപത്തില്‍ ഇതുവരെ 160 പേര്‍ കൊല്ലപ്പെട്ടു. ജനസംഖ്യയുടെ ഏകദേശം 53 ശതമാനം വരുന്ന മെയ്‌തേയികള്‍ ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. അതേസമയം 40 ശതമാനം വരുന്ന നാഗകളും കുക്കികളും അടങ്ങുന്ന ഗോത്രവര്‍ഗക്കാര്‍ മലയോര ജില്ലകള്‍ കൈവശപ്പെടുത്തിയിരിക്കുന്നു.

Eng­lish Sam­mury: manipur women block roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.