3 May 2024, Friday

Related news

May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024
April 25, 2024
April 24, 2024
April 21, 2024
April 17, 2024

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു

Janayugom Webdesk
ഇംഫാൽ
August 18, 2023 10:13 pm

മണിപ്പൂരിലെ സംഘർഷത്തിൽ മൂന്നുപേർ കൂടി കൊല്ലപ്പെട്ടു. ഉഖ്രുൽ ജില്ലയിലെ തോവായ് ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിലാണ് കുക്കി വിഭാഗക്കാരായ മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിൽ ആഴത്തിൽ കുത്തിയ പാടുകളുണ്ട്. കാലുകൾ അറുത്തു മാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ലിറ്റാൻ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്നലെ രാവിലെയോടെയാണ് കനത്ത വെടിവയ്പ്പുണ്ടായത്. താഴ്‌വരയില്‍ നിന്ന് ആയുധധാരികളായ അക്രമികള്‍ കുന്നുകളിലേക്ക് നുഴഞ്ഞുകയറി ആക്രമിയ്ക്കുകയായിരുന്നുവെന്ന് പ്രദേശ വാസികള്‍ പറയുന്നു. ഗ്രാമത്തിന് കാവല്‍ നിന്ന സന്നദ്ധപ്രവര്‍ത്തകരായ ജാംഖോഗിൻ ഹാക്കിപ് (26), താങ്‌ഖോകൈ ഹാക്കിപ് (35), ഹോളൻസൺ ബെയ്‌റ്റ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കി. അക്രമികളെ ‌പിടികൂടാൻ ഗ്രാമത്തിന് ചുറ്റുമുള്ള വനമേഖലയില്‍ പൊലീസും സൈന്യവും സംയുക്ത തെരച്ചില്‍ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
മേയ് 3 ന് വംശീയ സംഘർഷം ആരംഭിച്ച മണിപ്പൂരിലെ ഏറ്റവും പുതിയ സംഭവമാണിത്. രണ്ടാഴ്ചയായി അക്രമസംഭവങ്ങള്‍ക്ക് കുറവുണ്ടായിരുന്നു. ഓഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിൽ രണ്ട് സമുദായങ്ങൾക്കിടയിൽ നടന്ന വെടിവയ്പിൽ മൂന്ന് മെയ്തികളും രണ്ട് കുക്കികളും ഉൾപ്പടെ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.
അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 130 ലധികം ആളുകൾ മരിക്കുകയും 3,000‑ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അരലക്ഷത്തിലധികം പേര്‍ സംസ്ഥാനത്തുനിന്നും പലായനം ചെയ്തു.

Eng­lish summary;Conflict again in Manipur; Three peo­ple were killed in the firing

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.