19 April 2024, Friday

Related news

February 23, 2024
January 27, 2024
January 4, 2024
December 20, 2023
December 10, 2023
December 1, 2023
November 28, 2023
November 15, 2023
November 15, 2023
November 15, 2023

ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്ക്; ജഡ്ജിമാരുടെ പങ്കാളിത്തം തടഞ്ഞ് ഹൈക്കോടതി

Janayugom Webdesk
തൃശൂര്‍
November 2, 2022 2:35 pm

ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിൽ ജഡ്ജിമാർ പങ്കെടുക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം. കോടതി വിളക്കിൽ നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യൽ ഓഫിസർമാർ പങ്കാളികളാകുന്നതാണ് ഹൈക്കോടതി വിലക്കിയിരിക്കുന്നത്. ചടങ്ങിന് കോടതി വിളക്ക് എന്ന് വിളിക്കുന്നതും അസ്വീകാര്യമാണെന്ന് ഹൈക്കോടതി നിഷ്കർഷിച്ചു. ഇത് സംബന്ധിച്ച് തൃശൂർ ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ തൃശൂർ ജില്ലാ ജഡ്ജിക്ക് കത്തയച്ചിട്ടുണ്ട്.
ഈ വർഷത്തെ കോടതി വിളക്ക് നവംബർ ആറിനാണ് നടക്കുന്നത്. കോടതികൾ ഒരു മതത്തിന്റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ല എന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ കത്തിൽ വ്യക്തമാക്കി. കോടതികൾ മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും. ബാർ അസോസിയേഷൻ അംഗങ്ങൾക്ക് ഒറ്റയ്ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാം. മതേതര ജനാധിപത്യ സ്ഥാപനങ്ങൾ എന്ന നിലയിൽ കോടതികൾ ഏതെങ്കിലും പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരിയല്ല.
കോടതികൾ മതനിരപേക്ഷ സ്ഥാപനമാണ്. ആ നിലയ്ക്ക് ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇതര മതസ്ഥരായവർക്ക് നിർബന്ധിതമായി ഈ ആഘോഷവുമായി സഹകരിക്കേണ്ടി വരുമെന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ കോടതി വിളക്ക് നടത്തുന്നത്. ബാർ അംഗങ്ങളും ചാവക്കാട് കോടതികളിലെയും സമീപത്തെ മറ്റ് കോടതികളിലെയും ജുഡീഷ്യൽ ഓഫീസർമാരും ഇതില്‍ പങ്കെടുക്കുന്നുണ്ട്.

Eng­lish Summary:Court Lamp in Guru­vayur Tem­ple; The High Court blocked the par­tic­i­pa­tion of judges
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.