25 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

May 3, 2024
April 18, 2024
April 17, 2024
January 4, 2024
November 11, 2023
October 15, 2023
September 2, 2023
August 21, 2023
July 27, 2023
July 19, 2023

പ്രതിസന്ധികൾ ഒഴിയുന്നില്ല; കുട്ടനാടിന്റെ നിലനിൽപ്പ് അപകടത്തിൽ

ആർ ബാലചന്ദ്രൻ
ആലപ്പുഴ
May 26, 2022 10:53 pm

കാലാവസ്ഥാ വ്യതിയാനം, ഓരുവെള്ള ഭീഷണി, കീടബാധ തുടങ്ങിയ പ്രതിസന്ധികൾ വിടാതെ പിന്തുടരുന്ന കുട്ടനാട്ടിലെ നെല്ല് ഉല്പാദന മേഖലയുടെ നിലനിൽപ്പ് അപകടത്തിൽ. സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം നെൽ ഉല്പാദനം വർധിക്കുന്നുണ്ടെങ്കിലും അതിന് വിപരീതമായി വിള നഷ്ടവും ഓരോവർഷവും കൂടിവരികയാണ്. കാലാവസ്ഥാ മാറ്റം തന്നെയാണ് പ്രധാന വെല്ലുവിളി. ചെറിയൊരു മഴ വന്നാൽ പോലും അതിജീവിക്കാൻ പാടുപെടുകയാണ് കുട്ടനാട്. വെള്ളക്കെട്ട് ഒഴിയാതെ ദുരിതം തുടരുന്നതിനാൽ നിരവധിപേരാണ് കുട്ടനാട്ടിൽ നിന്ന് പലായനം ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ പിന്തുടരുന്ന കാർഷിക രീതിയിൽ മാറ്റം വേണമെന്ന് കുട്ടനാട് കായൽ നെൽ കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ ജി പത്മകുമാർ പറഞ്ഞു. 

ഓരോ പ്രതിസന്ധിഘട്ടങ്ങളിലും കോടികളുടെ നഷ്ടമാണ് ഇവിടെ സംഭവിക്കുന്നത്. കഴിഞ്ഞ വേനൽ മഴയിൽ 24,000 ത്തോളം കർഷകർക്കാണ് നഷ്ടം സംഭവിച്ചത്. 17 ഹെക്ടർ സ്ഥലത്തെ പുഞ്ചകൃഷി പൂർണമായും നശിച്ചു. 25 കോടിയുടെ നഷ്ടമാണ് കൃഷിവകുപ്പ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. വായ്പയെടുത്തും പലിശക്കാരിൽ നിന്നും പണമെടുത്തും കൃഷിയിറക്കിയ കർഷകരെല്ലാം കടക്കെണിയിലായി. വെള്ളംകയറിയതോടെ പാടശേഖരങ്ങളിലെ കൊയ്ത്ത് സമയബന്ധിതമായി പൂർത്തിയാക്കാനാകാത്ത സ്ഥിതിയും ഉണ്ടായി. കൊയ്ത നെല്ല് മാറ്റാനാകാതെ മഴ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ സർക്കാർ ഇടപെട്ട് കൊയ്ത്ത് വേഗം പൂർത്തിയാക്കാൻ കർഷകരുടെ സഹായത്തിനെത്തി. 

വേനൽമഴ തടസപ്പെടുത്തിയ നെല്ല് സംഭരണവും കൊയ്ത്തും കുട്ടനാട്ടിൽ പുരോഗമിക്കുകയാണ്. ജുൺ ഒന്നിനകം നടപടികൾ പൂർത്തിയാക്കാനാണ് നീക്കം. ഇതുവരെ 40,718 മെട്രിക്‌ടൺ നെല്ല് സപ്ലൈകോ വഴി സംഭരിച്ച് കഴിഞ്ഞു. കൊയ്ത നെല്ലിന്റെ സംഭരണം ഇന്നലെ പൂർത്തീകരിച്ചു. അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വെള്ളം വറ്റിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. അതേസമയം, വിള നാശം സംഭവിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷയിൽപ്പെടുത്തിയുള്ള നഷ്ടപരിഹാരം നൽകാനുള്ള തയാറെടുപ്പുകൾ കൃഷിവകുപ്പ് ഊർജ്ജിതമാക്കി. കുട്ടനാട്ടിലെ വിവിധ കൃഷി ഭവനുകൾ വഴി 6,223 അപേക്ഷകളാണ് ആലപ്പുഴ ജില്ലാ പ്രൻസിപ്പൽ കൃഷി ഓഫീസിന് ലഭിച്ചത്. ഇതിൽ നിന്നും 2,521 പേർ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രകാരം രണ്ട് കോടി മുപ്പത്തിനാല് ലക്ഷം രൂപ നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 

Eng­lish Summary:Crisis does not go away; Kut­tanad sur­vival in danger
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.