11 July 2025, Friday
KSFE Galaxy Chits Banner 2

Related news

July 5, 2025
July 4, 2025
June 19, 2025
June 1, 2025
May 3, 2025
May 2, 2025
April 30, 2025
April 17, 2025
April 17, 2025
April 13, 2025

പെരുമ്പറയന് കുട്ടനാട്ടിൽ ക്ഷേത്രമൊരുങ്ങി

Janayugom Webdesk
ആലപ്പുഴ
May 3, 2024 9:09 pm

പാടശേഖരത്തിന്റെ ബണ്ട് ഉറപ്പിക്കാൻ ഭൂവുടമകൾ കുരുതി കൊടുത്തെന്ന് കര്‍ഷകര്‍ വിശ്വസിക്കുന്ന പെരുമ്പറയന് കുട്ടനാട്ടിൽ അമ്പലമൊരുങ്ങി. മങ്കൊമ്പ് ചതുർഥ്യാകരിയിലാണ് പെരുമ്പറയന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്ന കൽവിഗ്രഹമാണ് മണ്ഡപത്തിൽ പ്രതിഷ്ഠിച്ചത്. മൂന്ന് നൂറ്റാണ്ടിനപ്പുറം നടന്ന കൊടുംചതിയുടെ കഥ വായ്മൊഴിയായാണ് പുതു തലമുറക്ക് കിട്ടിയത്. തെക്കുംകൂറിന്റെയും വടക്കൻ കൂറിന്റെയും ഭരണകാലത്ത് പുളിംകുന്നിൽ രാജാക്കന്മാരുടെ കീഴിൽ പ്രാദേശിക ഭരണ കാര്യങ്ങൾ നടത്തിയിരുന്നത് മാടമ്പിമാരായിരുന്നു എന്നാണ് ഐതിഹ്യം. അയ്യനാട് അക്കാലത്ത് പാടശേഖരത്തിൽ മടവീഴ്ച പതിവായിരുന്നു. പാടശേഖരത്തിന്റെ വടക്കെ പറമ്പിൽ മണലിന്റെ ആധിക്യം കൂടുതൽ ആയതിനാൽ എത്ര ബലപ്പെടുത്തി ബണ്ട് നിർമ്മിച്ചാലും മട വീണ് കൃഷി നശിക്കും. 

പാടശേഖരത്തിന്റെ ഉടമയായ കൈമൾക്കും കുടുംബത്തിനും ഇതൊരു തലവേദനയായി മാറി. മടവീഴ്ചക്ക് കാരണം അറിയാൻ കുടുംബ കാരണവർ ജ്യോത്സ്യനെ വിളിച്ചു വരുത്തി പ്രശ്നം വച്ചു. മടയുറക്കാൻ ഒരു കുരുതി വേണമെന്നായിരുന്നു ജോത്സ്യൻ നിർദേശിച്ച പോംവഴി. ഇതിനായി അവർ കണ്ടെത്തിയത് പെരുംപറയനെയും. എന്തും എപ്പോഴും ചെയ്യാൻ തയ്യാറായിരുന്ന തന്റേടിയായിരുന്നു പെരുമ്പറയൻ. അന്ന് മട കുത്താൻ പെരുമ്പറയനും ഉണ്ടായിരുന്നു. മട വീണ് തകർന്ന ബണ്ടിന്റെ ഭാഗത്ത് അവർ പുതിയ കുറ്റികൾ നാട്ടി ചെറ്റ വച്ച് കട്ടകുത്താൻ തുടങ്ങി. 

കാരണവർ അന്ന് ബണ്ടിന്റെ ചെറ്റ കൂട്ടിൽ ഇറക്കിയത് പെരുമ്പറയനെ ആയിരുന്നു. മറ്റ് തൊഴിലാളികൾ കട്ട കുത്തി മടയിലേക്ക് ഇട്ടു കൊണ്ടിരുന്നു. ഇത് കാലു കൊണ്ട് മരച്ചില്ലകൾ നിരത്തി പെരുമ്പറയൻ ചവിട്ടി ഉറപ്പിച്ചു. ഈ സമയം പെരുമ്പറയന്റെ മുകളിലേക്ക് കാരണവരുടെ നിർദ്ദേശപ്രകാരം തൊഴിലാളികൾ കട്ട വാരി ഇട്ടു കൊണ്ടേ ഇരുന്നു. കട്ടയിട്ട് പെരുമ്പറയനെ മൂടാൻ ആയിരുന്നു കാരണവരുടെ നിർദേശം. കട്ടക്കിടയിൽ അകപ്പെട്ട പെരുമ്പ റയന്റെ ജീവൻ മടയിൽ ബലി അർപ്പിച്ചു. ഈ സംഭവത്തിന് ശേഷം കാടിയാടത്തെ കുടുംബത്തിന്റ നാശത്തിന് തുടക്കമായി. പരിഹാരമായി പെരുമ്പറയന്റെ ഒരു പൂർണ്ണ കായ പ്രതിമ നിർമ്മിച്ച് കുടിയിരുത്തണമെന്നും ജോത്സ്യൻ നിർദേശിച്ചു. കാരണവർ പെരുമ്പറയന്റെ പ്രതിമ നിർമ്മിച്ച് പ്രശ്നവിധി പ്രകാരം കുടിയിരുത്തി. എന്നാൽ പിന്നിട് നൂറ്റാണ്ടുകളോളം മഴയും വെയിലുമേറ്റ് പാട വരമ്പത്തിരുന്ന പെരുമ്പറയന്റെ ആ കൽ വിഗ്രഹമാണ് നൂറ് കണക്കിനാളുകളുടെ സാന്നിദ്ധ്യത്തിൽ മങ്കൊമ്പിൽ ചതുർത്ഥ്യാകരി തോപ്പിൽ ചിറയിൽ ക്ഷേത്രം നിർമ്മിച്ചു പ്രതിഷ്ഠിച്ചത്. 

Eng­lish Summary:A tem­ple has been pre­pared for Perumpara­yan in Kuttanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.