24 April 2024, Wednesday

Related news

March 18, 2024
January 31, 2024
December 12, 2023
December 9, 2023
November 17, 2023
October 3, 2023
September 30, 2023
September 20, 2023
September 20, 2023
September 19, 2023

ഡോ. അംബേദ്ക്കറുടെ സ്മരണ പ്രചോദനം

കെ രാധാകൃഷ്ണന്‍ (പട്ടികജാതി-വര്‍ഗ ക്ഷേമവകുപ്പ് മന്ത്രി)
December 6, 2022 6:00 am

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിടുമ്പോഴും മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ നില നിൽക്കുന്നതിന് പിന്നിൽ ഡോ. ബി ആർ അംബേദ്ക്കറുടെ ദീർഘവീക്ഷണമുള്ള ഇടപെടലുകളാണ്. ഒരു രാജ്യത്തിലെ പൗരൻ എന്ന നിലയ്ക്ക് എല്ലാ മനുഷ്യരും തുല്യരാണെന്നും ജനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നുമുള്ള അഭിപ്രായം രാഷ്ട്രത്തിന്റെ പരമോന്നത നിയമമായ ഭരണഘടനയിൽ എഴുതിച്ചേർത്ത അദ്ദേഹം ഇന്ത്യ കണ്ട എക്കാലത്തേയും വലിയ ധിഷണശാലിയും സാമൂഹ്യ വിപ്ലവകാരിയുമായിരുന്നു. ദീപ്തമായ ആ ഓർമ്മകൾക്ക് ഇന്ന് 66 വയസ് തികയുകയാണ്. 1891 ഏപ്രിൽ 14 നാണ് അംബേദ്ക്കർ ജനിച്ചത്. ജാതി വിവേചനത്തിന്റെയും അസ്പൃശ്യതയുടെയും പീഡനങ്ങളെ നേരിട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലം കടന്നുപോയത്. ക്ലാസ് മുറിയിൽ സഹപാഠികളോടൊപ്പം ഇരിക്കുവാൻ അംബേദ്ക്കറെ അനുവദിച്ചിരുന്നില്ല. മുറിയുടെ ഒരു മൂലയിൽ ഒരു ചാക്കു കഷണം വിരിച്ച് അതിലിരുന്നാണ് അദ്ദേഹം പഠിച്ചത്. അതുപോലെ സ്കൂളിലെ പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്തു കുടിക്കുന്നതിൽ നിന്നും വിലക്കപ്പെട്ടിരുന്നു. ഇന്ത്യയുടെ നാനാവിധത്തിലുള്ള പുരോഗതിയെ തടയുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് ജാതിവ്യവസ്ഥയാണെന്ന തിരിച്ചറിവ് അംബേദ്ക്കർക്കുണ്ടായത് സ്വാനുഭവത്തിൽ നിന്നാണ്. അടിമത്വത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കാൻ അറിവിന്റെ വെളിച്ചമാണ് അനിവാര്യമെന്ന് അദ്ദേഹം സ്വജീവിതം കൊണ്ട് തെളിയിച്ചു.

ഭരണഘടനാശില്പിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രിയുമായ അംബേദ്ക്കറുടെ ധൈഷണികവും സാമൂഹികവുമായ ജീവിതം അതിവിപുലവും സമ്പന്നവുമായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ രചനകളും പ്രവർത്തനങ്ങളും കൂടുതലായി മനസിലാക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 1924 ജൂലൈ 20 ന് ‘ബഹിഷ്കൃത് ഹിതകാരിണി സഭ’ എന്നൊരു സംഘടനയ്ക്ക് രൂപം കൊടുത്തു. അധഃസ്ഥിത ജനങ്ങൾക്കിടയിൽ വിദ്യാഭ്യാസ പ്രചാരണം, അവരുടെ സാമൂഹികവും സാമ്പത്തികവുമായുള്ള ഉന്നമനം, സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കൽ തുടങ്ങിയവയായിരുന്നു സംഘടനയുടെ പ്രവർത്തനങ്ങൾ. 1925 ജനുവരി നാലിന് ബഹിഷ്കൃതി ഹിതകാരിണി സഭയുടെ നേതൃത്വത്തിൽ ദളിത് വിദ്യാർത്ഥികൾക്കായി ഒരു ഹോസ്റ്റൽ ആരംഭിച്ചു. 1927ൽ ‘ബഹിഷ്കൃത് ഭാരത്’ എന്ന പേരിൽ അദ്ദേഹം ഒരു പത്രം തുടങ്ങി. ഇതേ വർഷം തന്നെയാണ് ബോംബെ ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നതും മഹദ് കലാപമുണ്ടാവുന്നതും. അംബേദ്ക്കറിന്റെ നേതൃത്വത്തിൽ അസ്പൃശ്യരായ ജനങ്ങൾ വിലക്കപ്പെട്ട ചൗദാർ കുളത്തിൽ നിന്ന് വെള്ളമെടുത്തുകൊണ്ട് അവകാശം സ്ഥാപിക്കുകയും അതിനെതിരെയുള്ള ജാതി വാദികളുടെ അക്രമവുമാണ് മഹദ് കലാപമെന്നറിയപ്പെടുന്നത്.

1927 ഡിസംബർ 25ന് ബ്രാഹ്മണാധീശത്വത്തെയും ജാതിവ്യവസ്ഥയെയും അരക്കിട്ടുറപ്പിക്കുന്ന ‘മനുസ്മൃതി‘യെ പരസ്യമായി കത്തിച്ചുകൊണ്ട് ഇന്ത്യാ ചരിത്രത്തിലെ ധീരമായ ഒരു സമരത്തിനു കൂടി അംബേദ്ക്കർ നേതൃത്വം നല്കി. കർഷകത്തൊഴിലാളികൾക്ക് മിനിമം കൂലി നിജപ്പെടുത്തുക, ജന്മിത്തം അവസാനിപ്പിക്കുക, ചെറുകിട കർഷകരുടെ ജലസേചന നികുതി നിലവിലുള്ളതിന്റെ അമ്പതു ശതമാനമാക്കി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് അംബേദ്ക്കറുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടത്തി. “ലോകത്തിൽ രണ്ടു വർഗങ്ങളാണുള്ളത്. ഉള്ളവനും ഇല്ലാത്തവനും. സമ്പന്നനും ദരിദ്രനും, ചൂഷകരും ചൂഷിതരും. ജാതിയോ മതമോ പരിഗണിക്കാതെ ഒരു തൊഴിലാളി മുന്നണി സംഘടിപ്പിച്ച് അവരുടെ യഥാർത്ഥ പ്രതിനിധികളെ തിരഞ്ഞെടുത്ത് അയയ്ക്കുകയാണ് പരിഹാരമാർഗം. രാജ്യത്തിന്റെ ഭക്ഷണവും സമ്പത്തും ഉല്പാദിപ്പിക്കുന്നവർ പട്ടിണി കിടന്ന് മരിക്കരുത്”. ഈയൊരു കാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ അംബേദ്ക്കർ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടു. 1928ൽ മുംബൈയിലെ ടെക്സ്റ്റൈൽ മേഖലയിലെ പ്രശ്ന പരിഹാരത്തിനായി ടെക്സ്റ്റൈൽ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിൽ തൊഴിലാളി നേതാക്കൾക്കൊപ്പം അംബേദ്ക്കർ അണിനിരന്നു. അതുപോലെ 1938 ഫെബ്രുവരി 12, 13 തീയതികളിൽ നടന്ന റെയിൽവേ തൊഴിലാളികളുടെ മഹാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

അതേ വർഷം നവംബർ 7ന് തൊഴിലാളി യൂണിയനുകളുടെ പണിമുടക്കു ദിവസം ചെങ്കൊടിയാൽ അലംകൃതമായ വാഹനത്തിൽ പണിമുടക്ക് വിജയിപ്പിക്കുവാൻ അഭ്യർത്ഥിച്ച് അംബേദ്ക്കർ തൊഴിലാളി മേഖലകളിൽ ചുറ്റിസഞ്ചരിച്ചു. അന്ന് വൈകുന്നേരം നടന്ന സമ്മേളനത്തിൽ ബി ടി രണദിവെ, ഡാങ്കേ എന്നിവരോടൊപ്പം അദ്ദേഹം തൊഴിലാളികളെ അഭിസംബോധന ചെയ്തു. ഡോ. അംബേദ്കർ സോഷ്യലിസ്റ്റ് പാത ശക്തിപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവർ കൂടുതൽ മുന്നേറുമായിരുന്നു. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഫാസിസം ലോക ജനതയ്ക്ക് ഭീഷണിയാണെന്ന് അംബേദ്ക്കർ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. അക്കാലത്ത് മുംബൈ ആകാശവാണിയിൽ ‘ഇന്ത്യൻ തൊഴിലാളികളും യുദ്ധവും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുകയും സമത്വം നിഷേധിക്കപ്പെടുകയും സാഹോദര്യം തുടച്ചുനീക്കപ്പെടുകയും ചെയ്യുക എന്നതാണ് നാസിസം വിജയിച്ചാൽ സംഭവിക്കുക. അതുകൊണ്ട് നാസിസത്തിനു മേലുള്ള വിജയത്തിനുവേണ്ടി തൊഴിലാളികൾ യുദ്ധം ചെയ്യണം”. ഇന്ത്യയുടെ സമകാലിക പരിസരത്ത് ഇന്നും പ്രസക്തമായ വാക്കുകളാണിത്. 1949 നവംബർ 15ന് ഭരണഘടനയുടെ കരട് മൂന്നാം വായനയ്ക്കു ശേഷമുള്ള ചർച്ചകൾക്ക് മറുപടി പറഞ്ഞുകൊണ്ട് അംബേദ്ക്കർ പ്രസംഗം ഉപസംഹരിച്ചത് ഇങ്ങനെയായിരുന്നു: “1950 ജനുവരി 26ന് നാം വൈരുധ്യം നിറഞ്ഞ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്. രാഷ്ട്രീയത്തിൽ നമുക്ക് സമത്വമുണ്ടാകും. എന്നാൽ സാമൂഹിക‑സാമ്പത്തിക ജീവിതത്തിൽ നമുക്കുണ്ടാവുക അസമത്വമായിരിക്കും. എത്രയും വേഗം ഈ വൈരുധ്യം ഇല്ലാതാക്കണം. അല്ലെങ്കിൽ അസമത്വം അനുഭവിക്കുന്നവർ ഈ സംവിധാനം തകർത്തു കളയും’’.

അംബേദ്ക്കർ ഉന്നയിച്ച ഈ വൈരുധ്യങ്ങൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ അതിദൂരം പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ലോകത്തിനും ഇന്ത്യക്കും മുന്നിൽ കേരളം മാതൃകയായി തലയുയർത്തി നിൽക്കുന്നു. നവകേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ബദൽനയങ്ങൾ നടപ്പാക്കുന്നു. വിദ്യാഭ്യാസം, വരുമാനദായകമായ തൊഴിൽ, അർഹരായ എല്ലാ പട്ടികജാതി — പട്ടികവർഗക്കാർക്കും ഭൂമിയും വീടും ലഭ്യമാക്കൽ, അടിസ്ഥാന സൗകര്യ വികസനം, സ്വയം പര്യാപ്തത എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകി എൽഡിഎഫ് സർക്കാർ എല്ലാ വിഭാഗം ജനങ്ങളേയും ചേർത്ത് പിടിക്കുകയാണ്. അംബേദ്ക്കറുടെ മുൻകയ്യിൽ രചിക്കപ്പെട്ട ഇന്ത്യൻ ഭരണഘടന മുന്നോട്ടു വയ്ക്കുന്നത് ഇന്ത്യ എന്ന പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആണെന്ന കാഴ്ചപ്പാടിനെ കേന്ദ്ര സർക്കാർ തന്നെ ഇന്ന് വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന സംസ്ഥാന സർക്കാരുകളുടെ ഫെഡറൽ അധികാരങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള നീക്കങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. ഗവർണർമാരുടെ ഇടപെടലുകൾ ഇതിന്റെ ഏറ്റവും സമീപസ്ഥമായ ഉദാഹരണമാണ്. ഇത്തരത്തിലുള്ള ഏതൊരു നീക്കവും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണ്. അംബേദ്കറുടെ സ്മരണ ദിനമായ ഡിസംബർ ആറിന് തന്നെയാണ് ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായി ഉയർന്നു നിന്ന ബാബറി മസ്ജിദിന്റെ താഴികക്കുടങ്ങൾ തകർക്കപ്പെട്ടതെന്നത് യാദൃച്ഛികമാകാൻ ഇടയില്ല. അതുകൊണ്ടുതന്നെ അംബേദ്ക്കറെ പോലുള്ളവർ വിഭാവനം ചെയ്ത ഇന്ത്യക്കു വേണ്ടി പുരോഗമന ജനാധിപത്യവാദികളായ മുഴുവൻ മനുഷ്യരും അണിചേരുക എന്നതാണ് ഇന്നത്തെ കാലം നമ്മളോട് ആവശ്യപ്പെടുന്ന കടമ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.