28 April 2024, Sunday

പാരമ്പര്യ ചികിത്സയുമായി വ്യാജൻമാർ വിലസുന്നു

സ്വന്തം ലേഖിക
ആലപ്പുഴ
July 30, 2023 10:02 am

രഹസ്യ സ്വഭാവമുള്ള രോഗങ്ങൾക്ക് ‘പാരമ്പര്യ ചികിത്സ’യുമായി വ്യാജൻമാർ വിലസുന്നു. ലൈംഗിക രോഗങ്ങളടക്കമുള്ളവയ്ക്കാണ് ഇത്തരക്കാർ പ്രധാനമായും ചികിത്സ നടത്തുന്നത്. ചികിത്സയിൽ പിഴവുണ്ടായാലും രോഗി അത് മറച്ചുവയ്ക്കുമെന്നതും ഭീമമായ തുക ഫീസിനത്തിൽ ലഭിക്കുമെന്നതുമാണ് വ്യാജ ചികിത്സകർ വ്യാപകമാകാനുള്ള കാരണം.

അർശസ്, ഫിസ്റ്റുല, മൈഗ്രേൻ, അമിതവണ്ണം തുടങ്ങിയവയിലും മാറാരോഗങ്ങൾക്കുമൊക്കെ മികച്ച ചികിത്സയാണ് ഇവരുടെ വാഗ്ദാനം. പാരമ്പര്യ വൈദ്യം, നാട്ടുവൈദ്യം, കാട്ടുവൈദ്യം, മർമ്മചികിത്സ, കളരി വൈദ്യം, തിരുമ്മ് ചികിത്സ, പച്ചമരുന്ന് ചികിത്സ തുടങ്ങി പല പേരുകളിൽ ആശുപത്രികളിൽ സഹായികളായി നിന്നവർ മുതൽ വിരമിച്ച ഉദ്യോഗസ്ഥരും പ്രവാസികളും അന്യസംസ്ഥാനക്കാരുമൊക്കെ ചികിത്സ നടത്തുന്നുണ്ട്. ഇത്തരത്തിൽ ജില്ലയിൽ പത്തോളം ക്ലിനിക്കുകളിൽ വ്യാജചികിത്സ നടത്തുന്നവരുണ്ടെന്നാണ് ലഭ്യമായ സൂചനകൾ. ആയുർവേദ പാരമ്പര്യ ചികിത്സ നടത്തി രോഗമുക്തി നേടിയവർ ധാരാളമുണ്ട്.
ക്രമപ്രകാരമുള്ളതാണ് ഈ ചികിത്സകൾ. സമാനമായ ചികിത്സ വാഗ്ദാനം ചെയ്താണ് വ്യാജന്മാർ വിലസുന്നത്. 

രോഗിയുടെ സാമ്പത്തിക സ്ഥിതിയും മറ്റും പരിഗണിച്ചാണ് ഇവർ ചികിത്സാഫീസ് നിശ്ചയിക്കുന്നത്. രഹസ്യരോഗങ്ങൾക്കുള്ള ചികിത്സയായതിനാൽ പണം കടം വാങ്ങിയും രോഗമുക്തി നേടാൻ ആഗ്രഹിക്കുന്നവരാണ് വ്യാജചികിത്സകരുടെ ഇരകൾ. അതുകൊണ്ടുതന്നെ ചോദിക്കുന്ന തുക ഇവർക്ക് ലഭിക്കുകയും ചെയ്യും.
പൈൽസ്, ഫിസ്റ്റുല തുടങ്ങിയവയ്ക്ക് ഏറ്റവും കുറഞ്ഞത് 10,000 രൂപയാണ് ഫീസിനത്തിൽ വാങ്ങുന്നത്. ഒന്നിലധികം തവണ ചികിത്സയ്ക്കായി എത്തിയാൽ അധികം തുക വാങ്ങിയെടുക്കാനും ഇവർ മിടുക്കരാണ്. അംഗീകൃത ബിരുദവും മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷനുമുള്ളവർ മാത്രമേ ചികിത്സ നടത്താൻ പാടുള്ളൂ. പാരമ്പര്യ ചികിത്സകർക്ക് വർഷങ്ങൾക്കുമുമ്പേ ബി ക്ലാസ് രജിസ്ട്രേഷൻ നൽകി സർക്കാർ സംരക്ഷിച്ചിട്ടുണ്ട്. വ്യാജ ചികിത്സകരെ നിയന്ത്രിക്കണമെന്ന കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി നിലനിൽക്കുമ്പോഴും ഇവർ മാഫിയ സംഘങ്ങളെന്നപോലെ രംഗത്തുണ്ട്.
ഇവർക്കെതിരെ പരാതി കൊടുക്കുന്നവരെ ഭീഷണിപ്പെടുത്തും. ഇത്തരക്കാർ ചികിത്സയിൽ ഏർപ്പെടുന്നതും ഇതിനായി സംഘടിക്കുന്നതും കുറ്റകരമാണെന്ന് 2018 ഏപ്രിലിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 

Eng­lish Sum­ma­ry: Fakes deal with con­ven­tion­al medicine

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.