25 April 2024, Thursday

Related news

February 13, 2024
December 8, 2023
October 1, 2023
February 13, 2023
June 13, 2022
May 23, 2022
April 12, 2022
March 1, 2022

24 മണിക്കൂര്‍ തരും, ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യ്; മോഡിയോട് കെസിആര്‍

Janayugom Webdesk
ഹൈദരാബാദ്
April 12, 2022 11:55 am

തെലങ്കാനയില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് 24 മണിക്കൂര്‍ സമയപരിധി നല്‍കി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.24 മണിക്കൂറിനുള്ളില്‍ കേന്ദ്രം പ്രതികരിച്ചില്ലെങ്കില്‍ റാബി നെല്ലിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന വന്‍ ധര്‍ണയെ അഭിസംബോധന ചെയ്യവെ, കര്‍ഷകരുമായി കളിക്കരുതെന്ന് ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നറിയിപ്പ് നല്‍കി. തെലങ്കാനയില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ റാബി നെല്ലും കേന്ദ്രം സംഭരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ആരുമായും കളിക്കാം, പക്ഷേ കര്‍ഷകരുമായി കളിക്കരുത്. ആരും അധികാരത്തില്‍ സ്ഥിരമല്ല, കര്‍ഷകരെ ഉപദ്രവിച്ചാല്‍ ഒരു സര്‍ക്കാരും രാജ്യത്തിന്റെ ചരിത്രത്തില്‍ അതിജീവിച്ചിട്ടില്ല, ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയോട് പറഞ്ഞു.

തെലങ്കാന കര്‍ഷകര്‍ എന്ത് പാപമാണ് ചെയ്തതെന്നും എന്തുകൊണ്ടാണ് കേന്ദ്രം സംസ്ഥാനത്ത് നിന്ന് നെല്ല് സംഭരിക്കാത്തതെന്നും റാവു ചോദിച്ചു. തെലങ്കാനയിലെ ജനങ്ങളോട് ‘പൊട്ട അരി’ കഴിക്കാന്‍ ആവശ്യപ്പെട്ട കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനേയും അദ്ദേഹം വിമര്‍ശിച്ചു. തെലങ്കാന അവരുടെ അവകാശം ആവശ്യപ്പെടുന്നു. ഒരു പുതിയ കാര്‍ഷിക നയം രൂപീകരിക്കാന്‍ ഞാന്‍ പ്രധാനമന്ത്രിയോട് പറയാന്‍ ആഗ്രഹിക്കുന്നു, ഞങ്ങളും അതിന് സംഭാവന നല്‍കും.

നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ നിങ്ങളെ നീക്കം ചെയ്യുകയും പുതിയ സര്‍ക്കാര്‍ ഒരു പുതിയ സംയോജിത കാര്‍ഷിക നയം ഉണ്ടാക്കുകയും ചെയ്യും. മുഖ്യമന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന് ഏകീകൃത സംഭരണ നയം വേണമെന്നും കെ സി ആര്‍ ആവശ്യപ്പെട്ടു തെലങ്കാനയിലെ എല്ലാ മന്ത്രിമാരും മുതിര്‍ന്ന ടി ആര്‍ എസ് നേതാക്കളും ധര്‍ണയില്‍ പങ്കെടുത്തു ധര്‍ണയില്‍ പങ്കെടുത്ത ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് സിംഗ് ടികായത് തെലങ്കാന കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചു.

കൃഷി സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിനോട് നെല്ല് സംഭരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ബി കെ എസ് അടുത്ത ഘട്ട പ്രക്ഷോഭം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഖാരിഫ് സീസണിന് ശേഷം സംസ്ഥാനത്ത് നിന്ന് 100 ശതമാനം സ്റ്റോക്ക് ശേഖരിക്കാത്തതിന് പുറമെ, ഈ റാബി സീസണില്‍ തെലങ്കാന കര്‍ഷകരില്‍ നിന്ന് അരി വാങ്ങാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു. ഇന്ത്യയില്‍ വലിയ അളവില്‍ ഉപയോഗിക്കാത്തതിനാല്‍ അവര്‍ക്ക് അസംസ്‌കൃത അരി മാത്രമേ വാങ്ങാനാകൂവെന്നും പരുവത്തിലാക്കിയ അരി വാങ്ങരുതെന്നും കേന്ദ്രം പറയുകയായിരുന്നു.

2014ല്‍ തെലങ്കാനയില്‍ അധികാരത്തിലെത്തിയ ശേഷം കെ സി ആര്‍ ഡല്‍ഹിയില്‍ നടത്തുന്ന ആദ്യ പ്രതിഷേധ റാലിയാണിത്. ടി ആര്‍ എസ് പ്രസിഡന്റായ കെ സി ആര്‍ കഴിഞ്ഞ 10 ദിവസമായി രാജ്യ തലസ്ഥാനത്ത് വൈദ്യപരിശോധനയ്ക്കും പ്രതിഷേധത്തിന്റെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ഉണ്ടായിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം റദ്ദാക്കിയതിന് ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്ത് സമരം നടക്കുന്നത്. അതേസമയം ഇടനിലക്കാരെ കോടിക്കണക്കിന് രൂപ സമ്പാദിക്കാന്‍ അനുവദിക്കുന്നതും കര്‍ഷകരുടെ രോഷം കേന്ദ്രത്തിനെതിരായി തിരിച്ചുവിടുന്നതിനു വേണ്ടിയുള്ള വലിയ ഗൂഢാലോചനയാണ് ടി ആര്‍ എസ് സര്‍ക്കാര്‍ നെല്ലു സംഭരണത്തില്‍ രാഷ്ട്രീയം കളിക്കുന്നതിലൂടെ കാണിക്കുന്നതെന്ന് തെലങ്കാന സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കുമാര്‍ ആരോപിക്കുന്നു

Eng­lish Summary:Give me 24 hours, arrest me if you dare; KCR to Modi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.