27 April 2024, Saturday

സഞ്ജുവിന് ഗോള്‍ഡന്‍ അവസരം

Janayugom Webdesk
മുംബൈ
March 1, 2024 10:14 pm

ടി20 ലോകകപ്പിനുള്ള പ്രാഥമിക സ്ക്വാഡിനെ പ്ര­ഖ്യാ­പിക്കാനുള്ള അവസാന തീയതി മേയ് ഒന്നിനെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയാണ് ടീം പ്രഖ്യാപനം. ഇതോടെ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകളേറെയാണ്. ഇഷാന്‍ കിഷന്‍ ബിസിസിഐ കരാറില്‍ നിന്നും പുറത്തായതോടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിന് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഐപിഎല്‍ മത്സരങ്ങളില്‍ കൂടി മികച്ച പ്രകടനം പുറത്തെടുത്താല്‍ താരത്തിന് ടീമിലേക്കുള്ള പ്രവേശനം സാധ്യമായേക്കും. 

റിഷഭ് പന്ത് ഐപിഎല്ലില്‍ കളിക്കുമെങ്കിലും തുടക്കത്തില്‍ വിക്കറ്റ് കീപ്പറാവില്ലെന്ന് വ്യക്തമായതിനാല്‍ ലോകകപ്പ് ടീമിലേക്ക് പന്തിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്. സമീപകാലത്തായി ടി20 ടീമിലേക്ക് സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുന്നുണ്ട്. അതിനാല്‍ ലോകകപ്പ് ടീമിലേക്കുള്ള വിളിയെത്താനുള്ള സാഹചര്യമാണുള്ളത്. ബിസിസിഐ വാർഷിക കരാറില്‍ നിന്ന് ഇഷാൻ കിഷനെ ഒഴിവാക്കിയപ്പോള്‍, സി ഗ്രേഡില്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചിരുന്നു. കെഎല്‍ രാഹുല്‍ ടി20 ടീമിലേക്ക് മടങ്ങിയെത്തിയാലും സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി മറ്റൊരു താരത്തെ കൂടി ഉള്‍പ്പെടുത്തും. ജിതേഷ് ശർമ്മ, ധ്രുവ് ജുറേല്‍ ഉള്‍പ്പെടെയുള്ള യുവ താരങ്ങളുണ്ടെങ്കിലും സഞ്ജുവിന്റെ പരിചയ സമ്പത്ത് സെലക്ഷൻ കമ്മിറ്റിക്ക് പരിഗണിക്കാനിടയുണ്ട്. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ധ്രുവ് ജുറെലുമെല്ലാം അടങ്ങുന്ന ബാറ്റിങ് നിരയില്‍ അവരെ കവച്ചുവയ്ക്കുന്നൊരു പ്രകടനം വന്നാല്‍ സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് വഴി തെളിയും. മേയ് ഒന്നിന് മുമ്പ് പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കണമെന്നതിനാല്‍ ആദ്യഘട്ട മത്സരങ്ങളിലെ സഞ്ജുവിന്റെ പ്രകടനമാകും നിര്‍ണായകമാകുക. അതേസമയം രോഹിത് ശര്‍മ്മ തന്നെ ക്യാപ്റ്റനായി തുടരും. ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായേക്കുമെന്നാണ് സൂചന. രോഹിത്തിനൊപ്പം സീനിയർ താരം വിരാട് കോലിയും ടി20 ടീമില്‍ ഇടംപിടിച്ചേക്കും.

Eng­lish Summary:Golden oppor­tu­ni­ty for Sanju
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.