27 March 2025, Thursday
KSFE Galaxy Chits Banner 2

Related news

March 22, 2025
March 7, 2025
January 17, 2025
January 17, 2025
January 2, 2025
January 1, 2025
November 27, 2024
November 24, 2024
October 11, 2024
July 28, 2024

‘ഗവര്‍ണര്‍’ ഭരണഘടനാ പദവി മാത്രം; കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 8, 2023 3:11 pm

ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ തങ്ങളുടെ പദവി ദുരുപയോഗം ചെയ്യുകയാണ്. ഗവര്‍ണര്‍ ഭരണഘടനയല്ല മറിച്ച് ഒരു ഭരണഘടനാ പദവി മാത്രമാണെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. പ്രത്യേകിച്ചും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനങ്ങളുടെ ഭരണം നിര്‍വഹിക്കുന്നത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളാണ്. ഭരണഘടനാപരമായി സഹായിക്കുന്ന ചുമതലകള്‍ മാത്രമേ ഗവര്‍ണര്‍മാര്‍ക്കുള്ളു. മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുക എന്നത് ഗവണറുടെ ഭരണഘാടനാപരമായ ബാധ്യതയാണ്.

എന്നാല്‍ ഭരണസ്തഭംനം ഉണ്ടാക്കുവാനുള്ള ഉപകരണങ്ങളായി ഗവര്‍ണര്‍മാര്‍ മാറുന്നു. കേരളത്തിലാണെങ്കില്‍ ബിജെപിയുടെ ഒരംഗംപോലും സഭയില്‍ ഇല്ലാത്തതിനാല്‍ ആ കുറവ് നികത്തി ബിജെപിയോടുള്ള കൂറു കാണിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജാവിനേക്കാള്‍ വലിയ രാജ്യഭക്തിയാണ് അദ്ദേഹത്തിന്. തമിഴ്‌നാട്ടിലും ബംഗാളിലും തെലങ്കാനയിലും ഡൽഹിയിലും പഞ്ചാബിലും ഗവർണർമാര്‍ സൂപ്പര്‍ സര്‍ക്കാരുകളായി മാറുന്ന സ്ഥിതിയാണ് നാം ദിവസവും കണ്ടുവരുന്നത്. ഗവര്‍ണറുടെ ഇല്ലാത്ത അധികാരത്തിന്‍റെ പേരില്‍ നടത്തുന്ന ചെയ്തികള്‍ മൂലം ജനങ്ങളോട് പ്രതിബന്ധതയുള്ള കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും .

നിയമസഭ വിശദമായ ചർച്ചയ്‌ക്കുശേഷം പാസാക്കിയ എട്ട്‌ ബിൽ ഗവർണറുടെ മുന്നിലാണ്‌. നീണ്ട കാലയളവിനുശേഷവും ഇവ നിയമമായിട്ടില്ല. ബില്ലുകളിൽ കാലവിളംബം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന് നിരക്കാത്തതാണ്. ഗവർണർ ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ സന്ദർശിച്ച് നൽകി. അതിനുശേഷവും തീരുമാനമുണ്ടായില്ല. സർവകലാശാലാ നിയമങ്ങളുടെ ഏകീകരണം യുജിസി നിബന്ധനകൾക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലിന്റെ കാര്യത്തിൽപ്പോലും അംഗീകാരം ലഭിച്ചിട്ടില്ല. ഇതുകാരണം, സർവകലാശാലകളിലെ വിസി നിയമനം സ്തംഭിച്ചു. പൊതുജനാരോഗ്യ ബില്ലിനും അംഗീകാരം ലഭിച്ചിട്ടില്ല. ഈ സമീപനം ഭരണഘടനാനുസൃതമാണെന്ന് ശരിയായി ചിന്തിക്കുന്ന ആർക്കെങ്കിലും പറയാൻ കഴിയുമോ.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉപദേശവും സഹായവും പ്രകാരമാണ് ഗവർണർ വിവേചനാധികാരമുള്ള മേഖലകളിലൊഴികെ പ്രവർത്തിക്കേണ്ടതെന്ന്‌ വ്യക്തം. ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായ ഭാഗം ബില്ലിലുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്താനും ഹൈക്കോടതിയുടെ അധികാരങ്ങളെ ബാധിക്കുന്ന വകുപ്പ് പാസാക്കപ്പെട്ട ബില്ലിലുണ്ടെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമർപ്പിക്കാനും ഗവർണർക്ക് അവകാശമുണ്ട്. പക്ഷേ, ഇതൊന്നുമില്ലാത്ത സാധാരണ നിയമങ്ങൾളും ഒപ്പിടാതെ പിടിച്ചുവെയ്ക്കുകയാണ് .ഗവർണർമാരുടെ അധികാര ദുർവിനിയോഗത്തിന്‌ നിയമസംഹിതിയില്‍ നിന്ന് പലതവണ പ്രഹരങ്ങളേൽക്കുകയും ഭരണഘടനപ്രകാരം പ്രവർത്തിക്കാൻ ബാധ്യസ്ഥരാണെന്നും ഓർമപ്പെടുത്തിയിട്ടും അവർ അതിന്‌ തയ്യാറാകുന്നില്ല.

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ കഴിയുംവേഗം തീരുമാനമെടുക്കുന്നതിനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്മറ്റൊരു സംസ്ഥാനത്തെ ഗവർണറെ സുപ്രീംകോടതി ഓർമിപ്പിച്ചിട്ട് അധികനാള്‍ ആയില്ല. എട്ട്‌ ബിൽ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന കേരള ഗവർണര്‍കൂടിയായിരുന്നു ആ ഓർമപ്പെടുത്തൽ. നയപ്രഖ്യാപന പ്രസംഗപ്രകാരമുള്ള തീരുമാനങ്ങൾ സർക്കാർ എടുക്കുമ്പോൾ അത്‌ നടപ്പാക്കാൻ ഗവർണർ ബാധ്യസ്ഥനാണ്‌. എന്നാൽ, ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ നിയമസഭ വിശദമായ ചർച്ചകൾക്കുശേഷം പാസാക്കിയ ബില്ലുകൾ ഒപ്പിടുന്നത്‌ കേരള ഗവർണർ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുകയാണ്‌. ഇക്കാര്യത്തിൽ നിയമപരമായ മാർഗങ്ങൾ തേടാതെ മറ്റൊന്നും സംസ്ഥാന സർക്കാരിന് ഇനി ചെയ്യാനില്ല.

ജനങ്ങളോട് ഉത്തരവാദിത്വമുള്ളത് സർക്കാരിനാണ്, ഗവർണർക്കല്ല.പ്രത്യേകിച്ചും കേരളത്തിലെ എല്‍ഡിഎഫിന് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ ഏറെയാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നില്ല എന്നത് ഗൗരവമായി കാണേണ്ടതാണ്. ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾ ഇല്ലെങ്കിൽ എത്രയും പെട്ടെന്ന്‌ ബില്ലുകളിൽ ഒപ്പിടുക, അല്ലെങ്കിൽ മാറ്റങ്ങൾ നിർദേശിച്ച്‌ തിരിച്ചയക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിക്ക്‌ അയക്കുകയോ ആണ്‌ വേണ്ടത്‌. ഗവർണർ ആവശ്യപ്പെട്ട വിശദീകരണങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും നേരിട്ട്‌ നൽകിയിട്ടും എട്ട്‌ ബിൽ പിടിച്ചുവച്ചിരിക്കുകയാണ്‌.

22 മാസംമുമ്പ്‌ നൽകിയ ബില്ലുകളിൽപ്പോലും ഒപ്പിട്ടില്ല. സർവകലാശാലാ നിയമങ്ങളുടെ ഏകീകരണം യുജിസി നിബന്ധനകൾക്ക് അനുസൃതമായി നടപ്പാക്കാനുള്ള ബില്ലും നിപാ ഉൾപ്പെടെയുള്ള മാരക വൈറസ്‌ രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട കേരള പൊതുജനാരോഗ്യ ബില്ലും ഇക്കൂട്ടത്തിലുണ്ട്‌. ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ ഗവർണർ ഭരണഘടനാ വ്യവസ്ഥകൾ ലംഘിക്കുകയാണ്‌.

Eng­lish Sum­ma­ry: Gov­er­nor is only a con­sti­tu­tion­al posi­tion; Ker­ala Gov­er­nor Arif Muham­mad Khan forgets

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.