രാജ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ പൊതു സേവന പ്രക്ഷേപണ ഉടമ്പടികൾ സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. പൊതുജന ബോധവല്‍ക്കരണത്തിനായി ദേശീയ താല്പപര്യം, സാമൂഹിക പ്രസക്തി തുടങ്ങിയ വിഷയങ്ങളില്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്നടക്കമുള്ള വ്യവസ്ഥകളാണ് മാര്‍ഗരേഖയിലുള്ളത്. വിഷയങ്ങളില്‍ ഒരു ദിവസം 30 മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി സംപ്രേഷണം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.
ടെലിവിഷൻ ചാനലുകൾ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനും 2022ല്‍ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക് കീഴിലുള്ള ധാര്‍മ്മിക ബാധ്യത പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. എല്ലാ ദിവസം 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്താല്‍ മാത്രമേ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പൂര്‍ത്തീകരണമായി കണക്കാക്കുകയുള്ളൂവെന്ന് തിങ്കളാഴ്ച വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ഒരു മാസം 15 മണിക്കൂര്‍ ഇത്തരം പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ദേശീയ താല്പര്യമുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്യാന്‍ ടെലിവിഷന്‍ ചാനലുകളെ നിര്‍ബന്ധിതരാക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ട് നവംബര്‍ ഒമ്പതിനാണ് കേന്ദ്ര മന്ത്രിസഭ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ഈ ബാധ്യത നിറവേറ്റുന്നതിന് ചാനലുകൾക്ക് സ്വന്തം ഉള്ളടക്കം നിർമ്മിക്കാനും സംപ്രേഷണം ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതേസമയം ഇത്തരം പരിപാടികള്‍ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അറിയിച്ചിരുന്നു. തുടർന്ന് സ്വകാര്യ ഉപഗ്രഹ ടിവി ചാനൽ കമ്പനികളുമായും സംഘടനകളുമായും ചർച്ച നടത്തി. ഇതിലാണ് 30 മിനിറ്റ് പരിപാടി സംപ്രേഷണം ചെയ്യാന്‍ തീരുമാനമായത്. ഇതിനായി തയ്യാറാക്കുന്ന പരിപാടികളുടെ ഉള്ളടക്കം തുടർച്ചയായി 30 മിനിറ്റ് ആയിരിക്കണമെന്ന് നിർബന്ധമില്ലെന്നും ചെറു സ്ലോട്ടുകളായി വിഭജിക്കാമെന്നും പുതിയമാര്‍ഗരേഖയില്‍ പറഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസവും സാക്ഷരതയുടെ വ്യാപനവും, കൃഷിയും ഗ്രാമവികസനവും, ആരോഗ്യവും കുടുംബക്ഷേമവും, ശാസ്ത്രവും സാങ്കേതികവിദ്യയും, സ്ത്രീകളുടെ ക്ഷേമം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ക്ഷേമം, പരിസ്ഥിതിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും സംരക്ഷണം, ദേശീയോദ്ഗ്രഥനം തുടങ്ങിയ വിഷയങ്ങളാണ് ഇത്തരത്തിൽ സംപ്രേഷണം ചെയ്യേണ്ടതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
English Summary: Half-hour programs of national interest on private channels were made mandatory
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.