7 May 2024, Tuesday

Related news

May 6, 2024
April 26, 2024
April 26, 2024
April 24, 2024
April 22, 2024
April 19, 2024
April 18, 2024
April 15, 2024
April 15, 2024
April 3, 2024

ശക്തമായ മഴ; സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കുക; മുഖ്യമന്ത്രി

Janayugom Webdesk
July 6, 2023 6:22 pm

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയോര മേഖലകളിലും തീരദേശങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. നിരവധിയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാവുകയും ആളുകളെ വീടുകളില്‍ നിന്നു ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഗുരുതരമായ ദുരന്ത സാഹചര്യത്തെ ഭയപ്പെടേണ്ട അവസ്ഥ ഇല്ല എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തിയിട്ടുള്ളത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിക്കാനും ഈ ഘട്ടത്തില്‍ വൈമനസ്യം കൂടാതെ എല്ലാവരും തയ്യാറാകണം.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. ജലജന്യരോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും കരുതിയിരിക്കണം. ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളണം.

എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ദേശിയ ദുരന്ത പ്രതികരണ സേന, പോലീസ്, ഫയര്‍ ഫോഴ്‌സ്, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, സന്നദ്ധ സേന, ആപ്ത മിത്ര എന്നീ സേനകളെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ വിന്യസിക്കുന്നതിന് സജ്ജരായിരിക്കാന്‍ മറ്റു കേന്ദ്ര സേനകള്‍ക്കും നിര്‍ദേശം നല്‍കി.
കാലാവര്‍ഷം ശക്തമായ സാഹചര്യത്തില്‍ 112 ദുരിതശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 766 കുടുംബങ്ങളിലെ 1006 പുരുഷന്മാര്‍, 1064 സ്ത്രീകള്‍, 461 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 2531 ആളുകള്‍ താമസിച്ചു വരുന്നു.
കാലാവര്‍ഷകെടുതിയില്‍ ഇതുവരെ 3 ജീവനുകളാണ് നഷ്ടമായത്. 29 വീടുകള്‍ പൂര്‍ണമായി തകരുകയും 642 വീടുകള്‍ക്ക് ഭാഗികമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

മലയോരമേഖലകളിലേക്കുള്ള യാത്രകളും രാത്രി യാത്രകളും പൂര്‍ണ്ണമായും ഒഴിവാക്കുക. മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കടലാക്രമണം, ശക്തമായ കാറ്റ് എന്നിവയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജാ?ഗ്രത തുടരുക. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അവിശ്രമം സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്. അവയോട് പൂര്‍ണ്ണമായും സഹകരിക്കാന്‍ എല്ലാവരും തയ്യാറാവുക.

Eng­lish Summary:heavy rain; Fol­low the safe­ty warn­ings; Chief Minister

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.