3 May 2024, Friday

Related news

December 4, 2023
July 27, 2023
July 5, 2023
June 10, 2023
August 2, 2022
July 7, 2022
November 16, 2021
October 16, 2021

ആഞ്ഞടിച്ച് മിഷോങ്: അതിതീവ്ര ചുഴലിക്കാറ്റായി

Janayugom Webdesk
ചെന്നൈ
December 4, 2023 11:05 pm

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ തമിഴ്‌നാ‌ട്ടില്‍ കനത്ത മഴ. ഇന്ന് പുലര്‍ച്ചെയോടെ കാറ്റ് തീരം തൊടുമെന്നാണ് വിലയിരുത്തല്‍. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്.
തമി‌ഴ‌്നാട്ടില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് ആയതോടെ ജനജീവിതം പൂര്‍ണമായി നിശ്ചലമായി. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ഇവിടെനിന്നുള്ള 20 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബംഗളൂരുവിലേക്കു തിരിച്ചുവിട്ടു. ഹൈദരാബാദ്, വിശാഖപട്ടണം എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളും തടസപ്പെട്ടു. 

മിഷോങ്ങിന്റെ സ്വാധീനത്തില്‍ വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ ഇന്നലെ പെയ്തിറങ്ങി. ചെന്നൈ അടക്കം ആറുജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു.
ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. സബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി. നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. പലയിടത്തും വൈദ്യതി ബന്ധം നിലച്ചു. വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേനയെ നിയോഗിച്ചു.
മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. 118 ട്രെയിനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തിലൂടെ കടന്നുപോകുന്ന 35 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. ബഹുരാഷ്ട്ര കമ്പനികളായ ഫോക്‌സ്‌കോണും പെഗാട്രോണും ചെന്നൈയ്ക്ക് സമീപമുള്ള ഫാക്ടറികളില്‍ ആപ്പിള്‍ ഐഫോണുകളുടെ ഉല്പാദനം നിര്‍ത്തിവച്ചതായി അറിയിച്ചു. മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്‍, മാ സുബ്രഹ്മണ്യന്‍, കെ എൻ നെഹ്റു എന്നിവര്‍ പ്രളയമേഖലകള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. 80 വർഷത്തിനുള്ളിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ചുഴലിക്കാറ്റിനെ സംസ്ഥാനം നേരിടുന്നതെന്ന് മന്ത്രി കെ എൻ നെഹ്റു പറഞ്ഞു.
ഇന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ മിഷോങ് കര തൊടുമെന്നാണ് വിലയിരുത്തല്‍. ആന്ധ്രാ പ്രദേശിന്റെയും ഒഡീഷയുടെയും തീരപ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ മഴ ശക്തമായേക്കില്ലെന്നും കാലാവസ്ഥാ വകുപ് അറിയിച്ചു. 

Eng­lish Sum­ma­ry: Heavy rain in Tamil Nadu

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.