24 April 2024, Wednesday

പരമ്പര പിടിക്കാന്‍ ഇന്ത്യ; മത്സരം1.30ന്

Janayugom Webdesk
റായ്‌പുര്‍
January 21, 2023 10:40 am

രണ്ടാം ഏകദിന മത്സരത്തിനായി ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെയിറങ്ങും. ഉച്ചയ്ക്ക് 1.30നാണ് മത്സരം. മൂന്ന് മത്സരമടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തിനിനായി ഇന്നിറങ്ങുമ്പോള്‍ പരമ്പര നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം പരമ്പര പ്രതീക്ഷ നിലനിര്‍ത്താന്‍ ന്യൂസിലന്‍ഡിന് ഇന്ത്യയെ തടഞ്ഞേ മതിയാകു. 

ആദ്യ മത്സരത്തില്‍ 350 റണ്‍സ് വിജയലക്ഷ്യം ഇന്ത്യയുര്‍ത്തിയിട്ടും വെറും 12 റണ്‍സിന് പിറകിലായാണ് കിവികള്‍ വീണത്. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ന്യൂസിലന്‍ഡ് പൊരുതി വീഴുകയായിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. അതിനാല്‍ തന്നെ ബൗളിങ്ങില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. മുഹമ്മദ് സിറാജ് മാത്രമാണ് പേസര്‍മാരില്‍ ആശ്രയിക്കാവുന്ന ബൗളറായി ഉള്ളത്. മുഹമ്മദ് ഷമിയും ഷര്‍ദ്ദുല്‍ താക്കൂറും ഹാര്‍ദ്ദിക് പാണ്ഡ്യയുമെല്ലാം റണ്‍സേറെ വഴങ്ങി. നാലാം സീമറായി പന്തെറിഞ്ഞ ഹാര്‍ദ്ദിക് ഏഴോവറില്‍ 70 റണ്‍സ് വഴങ്ങിയപ്പോള്‍ ഷമി പത്തോവറില്‍ 69ഉം ഷര്‍ദ്ദുല്‍ 7.2 ഓവറില്‍ 54ഉം റണ്‍സ് വിട്ടുകൊടുത്തു. ഈ സാഹര്യത്തില്‍ ഇന്ന് ഷമിക്കോ ഷര്‍ദ്ദുലിനോ പകരം ഉമ്രാന്‍ മാലിക് ബൗളിങ് നിരയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബാറ്റിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. കഴിഞ്ഞ മത്സരത്തില്‍ ഇരട്ടസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ തന്നെയാകും ഇത്തവണയും രോഹിത്തിനൊപ്പം ഓപ്പണറായിയിറങ്ങുക. ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു. മികച്ച ഫോമിലുള്ള ഗില്ലില്‍ നിന്നും പ്രതീക്ഷയ്ക്കൊത്ത തുടക്കം ഇന്ത്യക്ക് ലഭിക്കുമെന്നാണ് ടീമിന്റെ വിശ്വാസം. ശ്രേയസ് അയ്യര്‍ക്ക് പകരമായെത്തിയ ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റ് കീപ്പറായി താരം തുടരും. വണ്‍ ഡൗണായി വിരാട് കോലി തന്നെ കളത്തിലിറങ്ങുമ്പോള്‍ സൂര്യകുമാര്‍ യാദവിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതായുണ്ട്. ടി20യിലെ ഫോം താരം ഏകദിനത്തില്‍ കാണിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ മറുപടി നല്‍കാനുള്ള അവസരം കൂടിയാകും സൂര്യകുമാറിന് ഈ മത്സരം.
സീനിയര്‍ താരമായ കെയ്‌ന്‍ വില്യംസണിന്റെ അഭാവത്തിലും ന്യൂസിലന്‍ഡ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബൗളിങ്ങില്‍ റണ്‍സ് വിട്ടുകൊടുത്താലും ബാറ്റിങ്ങില്‍ കരുത്തുകാണിക്കുന്ന കിവികളെയാണ് ആദ്യ ഏകദിനത്തില്‍ കണ്ടത്. 

Eng­lish Sum­ma­ry: India to clinch the series; The match is at 1.30 pm

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.