28 April 2024, Sunday

Related news

March 23, 2024
March 5, 2024
February 12, 2024
February 3, 2024
January 31, 2024
January 29, 2024
January 14, 2024
January 2, 2024
October 26, 2023
October 2, 2023

ഇന്ത്യന്‍ സൈന്യത്തെ പിൻവലിക്കണം; മാർച്ച് 15നകം രാജ്യം വിടണമെന്ന് മാലദ്വീപ്

Janayugom Webdesk
ന്യൂഡൽഹി
January 14, 2024 11:00 pm

ഇന്ത്യൻ സൈന്യത്തെ മാലദ്വീപിൽനിന്ന് മാർച്ച് 15നകം പൂർണമായും പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. തന്റെ ആദ്യ ചെെനാ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരുന്നു മുയിസുവിന്റെ ആഹ്വാനം. ഇന്ത്യൻ സൈനികർക്ക് മാർച്ച് 15ന് ശേഷം മാലദ്വീപിൽ തങ്ങാൻ കഴിയില്ലെന്ന് പ്രസിഡന്റിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. ഇരു രാജ്യങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല കോർഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇന്നലെ രാവിലെ മാലിയില്‍ നടന്ന ഗ്രൂപ്പിന്റെ ആദ്യയോഗത്തിലാണ് മാലദ്വീപ് സമയപരിധി മുന്നോട്ടുവച്ചത്. ഇന്ത്യൻ ഹൈക്കമ്മിഷണർ മുനു മഹേശ്വര്‍ യോഗത്തിൽ പങ്കെടുത്തിരുന്നു.

തന്റെ രാജ്യത്ത് ഇനി വിദേശ സൈനികരുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കലാണ് നയമെന്ന് മുഹമ്മദ് മുയിസു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി. ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രസിഡന്റിന്റെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം വിഷയത്തില്‍ ഇന്ത്യ ഇതേവരെ പ്രതികരിച്ചിട്ടില്ല. മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കുക എന്നത് മുയിസുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇന്ത്യ ഔട്ട് ക്യാമ്പയിനിലൂടെയാണ് 2023 നവംബറിൽ മുയിസു അധികാരത്തിലെത്തിയത്. 

ചൈനയുമായി അടുത്ത ബന്ധമാണ് ഇദ്ദേഹം പുലർത്തുന്നത്. മാലദ്വീപ് മുന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം വര്‍ഷങ്ങളായി മാലദ്വീപില്‍ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യമുണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു ഇന്ത്യന്‍ സഹായം മാലദ്വീപ് തേടിയത്.
ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ പ്രതികരിച്ചതാണ് നയതന്ത്ര ബന്ധം വഷളാകുന്നതിലേക്ക് നയിച്ചത്. വിഷയത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചതോടെ പ്രസിഡന്റ് മുഹമ്മദ് മുയിസു മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തു. അവരുടെ ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.

Eng­lish Summary;Indian Army should be with­drawn; Mal­dives to leave the coun­try by March 15
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.