26 July 2024, Friday
KSFE Galaxy Chits Banner 2

Related news

April 3, 2024
April 1, 2024
January 25, 2024
January 5, 2024
January 1, 2024
November 24, 2023
November 13, 2023
October 4, 2023
February 15, 2023
January 11, 2023

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതര വിദേശ വിനിമയ പ്രതിസന്ധിയിലേക്ക്

പ്രൊഫ. കെ അരവിന്ദാക്ഷൻ
May 24, 2022 7:00 am

ഇന്ത്യയുടെ ദേശീയ കറന്‍സിയായ രൂപയുടെ വിദേശവിനിമയ മൂല്യത്തില്‍ കുത്തനെയുള്ള തകര്‍ച്ചയാണ് കാണുന്നത്. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ഇതിനകം 78 രൂപയോളമെത്തി. നിരീക്ഷകര്‍ പറയുന്നത് ഇത് 80 രൂപയിലെത്താന്‍ ഏറെ സമയം വേണ്ടിവരില്ലെന്നാണ്. ഐഎംഎഫിന്റെ കണക്കുകൂട്ടല്‍ രൂപ‑ഡോളര്‍ വിനിമയ ബന്ധം ഇന്നത്തെ നിലയിലാണ് തുടരുകയെങ്കില്‍ 2029 ആകുന്നതോടെ അനുപാതം 91 രൂപയോ, അതിലേറെയോ ആയി ഉയരാമെന്നാണ്. നടപ്പ് ധനകാര്യ വര്‍ഷത്തില്‍ത്തന്നെ രൂപയുടെ ഡോളറുമായുള്ള വിനിമയ അനുപാതത്തില്‍ തുടര്‍ച്ചയായി ഇടിവുണ്ടായതോടെ നാല് ശതമാനം വരെ മൂല്യത്തകര്‍ച്ചയുണ്ടായി. വിദേശ വിനിമയശേഖരത്തില്‍ 600 ബില്യന്‍ ഡോളറിലേക്ക് ഇടിവുണ്ടായതിന്റെ ഫലമായി വിനിമയശേഖരത്തില്‍ 2021 സെപ്റ്റംബറിലേതിനെ അപേക്ഷിച്ച് 2022 ആരംഭത്തില്‍ തന്നെ 45 ബില്യന്‍ ഡോളര്‍ കുറവുണ്ടായതായി കാണുന്നു. ആര്‍ബിഐ 2022 മേയ് 13ന് പുറത്തുവിട്ട കണക്കുകളനുസരിച്ചാണെങ്കില്‍ മേയ് ആറ് അവസാന വാരത്തില്‍ വിനിമയശേഖരം കുറഞ്ഞത് 1774 ബില്യന്‍ ഡോളറില്‍ നിന്ന് 595.954 ബില്യന്‍ ഡോളറിലേക്കായിരുന്നു. (‘ദി ഹിന്ദു മേയ് 15, 2022). വിദേശ വിനിമയശേഖരത്തില്‍ ഈയിടെ ഉണ്ടായിരിക്കുന്ന ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് തടയിടാനായി ആര്‍ബിഐ നേരിട്ടു നടത്തിയ ഇടപെടലായിരുന്നു എന്നാണ്. ആര്‍ബിഐയുടെ കൈവശമുള്ള ശേഖരത്തിന്റെ ഡോളര്‍ മൂല്യത്തിലുണ്ടായ ഇടിവാണ് കാരണമായി പറയുന്നത്. ഒരു കേന്ദ്ര ബാങ്കെന്ന ഇന്ത്യയുടെ ദേശീയ കറന്‍സിയായ രൂപയുടെ വിദേശവിനിമയ മൂല്യത്തില്‍ കുത്തനെയുള്ള തകര്‍ച്ചയാണ് കാണുന്നത്. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം ഇതിനകം 78 രൂപയോളമെത്തി. നിരീക്ഷകര്‍ പറയുന്നത് ഇത് 80 രൂപയിലെത്താന്‍ ഏറെ സമയം വേണ്ടിവരില്ലെന്നാണ്. ഐഎംഎഫിന്റെ കണക്കുകൂട്ടല്‍, രൂപ‑ഡോളര്‍ വിനിമയ ബന്ധം ഇന്നത്തെ നിലയിലാണ് തുടരുകയെങ്കില്‍ 2029 ആകുന്നതോടെ അനുപാതം 91 രൂപയോ, അതിലേറെയോ ആയി ഉയരാമെന്നാണ്. നടപ്പ് ധനകാര്യ വര്‍ഷത്തില്‍ത്തന്നെ രൂപയുടെ ഡോളറുമായുള്ള വിനിമയ അനുപാതത്തില്‍, തുടര്‍ച്ചയില്‍ ആര്‍ബിഐ പണനയരൂപീകരണത്തിനു പുറമെ, വിദേശ വിനിമയ മൂല്യത്തില്‍ രൂപയ്ക്കുണ്ടാകുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് ചില പരിമിതികളുണ്ടാവുക സ്വാഭാവികമാണ്. രൂപയും ഡോളറും തമ്മില്‍ വിനിമയ മൂല്യത്തില്‍ തുടര്‍ച്ചയായ തകര്‍ച്ചയുണ്ടാകുന്ന ഘട്ടത്തില്‍ മാത്രമെ നേരിട്ടുള്ള ഇടപെടലിന് തുനിയു. അതുതന്നെ, സമഗ്രമായൊരു സ്വഭാവത്തോടെ ആവില്ല. പ്രതി സന്ധി തീര്‍ത്തും പരിഹരിക്കുക എന്നതിനെക്കാള്‍ ഊന്നല്‍ അതില്‍‍ അയവുവരുത്തുന്നതിലാവും. പൊതുവായ ആര്‍ബിഐ സമീപനം രൂപയുടെ സ്വാഭാവികമായ മൂല്യത്തിലേക്ക് ചെന്നെത്താന്‍ സ്വയം പ്രാപ്തമാക്കാന്‍ സഹായിക്കുക എന്നതായിരിക്കും. ഇതിന്റെ ലക്ഷ്യം വിപണിക്ക് വിശ്വാസം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നതാണ്.

നിക്ഷേപകരുടെ ആത്മവിശ്വാസവും തകരാനിടയാവരുത്. അതാണ് പ്രധാനം. കൈവശമുള്ള ഡോളര്‍ ശേഖരം തുറന്ന വിപണിയില്‍ വിറ്റ് പകരം രൂപ കൈവശം സൂക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകളെ ചുമതലപ്പെടുത്തുക എന്നതാണ് ആര്‍ബിഐയുടെ സാധാരണ നടപടിക്രമം. അങ്ങനെ രൂപയ്ക്ക് വിപണിയില്‍ ഡിമാന്‍ഡ് ക്രമേണ ഉയര്‍ത്തുകയെന്നതാണ് അന്തിമ ലക്ഷ്യമായി കണക്കാക്കപ്പെടുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. ഏതൊരു ചരക്കിന്റെയും സേവനത്തിന്റെയും വിലയും മൂല്യവും നിര്‍ണയിക്കപ്പെടുന്നതുപോലെ ഡിമാന്‍ഡും സപ്ലൈയും ചേര്‍ന്നാണ് രൂപയുടെ മൂല്യവും നിര്‍ണയിക്കപ്പെടുക. കറന്‍സിയുടെ സപ്ലൈ വര്‍ധിക്കുമ്പോള്‍ അതിന്റെ മൂല്യം ഇടിയും. ഡിമാന്‍ഡ് ഉയരുമ്പോള്‍ വില കൂടും. സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ റിസര്‍വ് ബാങ്കാണ് കേന്ദ്ര ബാങ്കെന്ന നിലയില്‍ കറന്‍സിയുടെ സപ്ലൈ നിര്‍ണയിക്കുക. എന്നാല്‍, കറന്‍സിയുടെ ഡിമാന്‍ഡ് ആശ്രയിക്കുക പ്രധാനമായും സമ്പദ്‌വ്യവസ്ഥയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യതയെ അടിസ്ഥാനമാക്കിയുമായിരിക്കും. വിദേശ വിപണിയിലാണെങ്കില്‍ രൂപയുടെ സപ്ലൈ നിര്‍ണയിക്കപ്പെടുക ഇറക്കുമതിയ്ക്കുള്ള ഡിമാന്‍ഡായിരിക്കും. മറ്റ് വിദേശ ആസ്തികളുടെ ഡിമാന്‍ഡും ഇതിന് സ്വാധീനം ചെലുത്തും. എണ്ണ ഇറക്കുമതി ഡിമാന്‍ഡ് ഉയരുമ്പോള്‍, രൂപയുടെ സപ്ലൈ വിദേശവിപണിയില്‍ കുത്തനെ ഉയരുകയായിരിക്കും ചെയ്യുക. അതേത്തുടര്‍ന്ന് രൂപയുടെ മൂല്യം ഇടിയുകയായിരിക്കും ഫലം. അതേസമയം വിദേശവിപണിയില്‍ രൂപയ്ക്കുള്ള ഡിമാന്‍ഡ് ഉയരണമെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും ആസ്തികളുടെയും കയറ്റുമതിയ്ക്കുള്ള ഡിമാന്‍ഡും ഉയര്‍ന്നേ തീരു. വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് മൂലധനവുമായി എത്തുമെങ്കില്‍ അതുവഴി വിദേശ വിപണിയില്‍ ഡോളറിന്റെ സപ്ലൈയുടെ തോതും ഉയരും. ഇതിന്റെ ഫലമായി രൂപയുടെ വിനിമയ മൂല്യത്തിലും വര്‍ധനവാണുണ്ടാവുക. ഈ സാധ്യതയ്ക്കാണിപ്പോള്‍ വലിയതോതില്‍ മങ്ങലേറ്റിട്ടുള്ളതും തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടേണ്ടിവന്നിട്ടുള്ളതും. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകളില്‍ വര്‍ധനവ് വരുത്തുക എന്ന നടപടി സ്വീകരിച്ചിട്ടുള്ളതിന്റെ ഫലമായാണ് പൊടുന്നനെ എന്നോണം രൂപയും ഡോളറും തമ്മിലുള്ള വിനിമയ മൂല്യത്തില്‍ ഇടിവുണ്ടാകുന്നത്. നിക്ഷേപകര്‍ ഈ സാഹചര്യത്തില്‍ അധിക നേട്ടം ലക്ഷ്യമാക്കി ഇന്ത്യയെപ്പോലെ സാമ്പത്തികത്തകര്‍ച്ച നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള മൂലധനം ക്രമേണ പിന്‍വലിക്കാനാരംഭിക്കും. ഈ മൂലധനം യുഎസ് വിപണി നിക്ഷേപമായി രൂപാന്തരപ്പെടുകയും ചെയ്യും. ഈ പുതിയ സാഹചര്യം ഇന്ത്യയെ മാത്രമല്ല, സാമ്പത്തിക കുതിപ്പ് കാത്തിരിക്കുന്ന നിരവധി ചെറിയ രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കാതിരിക്കില്ല. ഇത്തരം രാജ്യങ്ങളുടെയെല്ലാം ദേശീയ കറന്‍സികളുമായുള്ള ഡോളറിന്റെ വിനിമയബന്ധത്തിലും പ്രതികൂലമായ ചലനങ്ങള്‍ സൃഷ്ടിക്കപ്പെടും.


ഇതുകൂടി വായിക്കാം; സമ്പദ്‌വ്യവസ്ഥയും ഫെഡറല്‍ സാമ്പത്തിക ബന്ധങ്ങളും പ്രശ്നങ്ങളും പരിഹാരവും


ഇന്ത്യയടക്കമുള്ള ഒരുകൂട്ടം വികസ്വര രാജ്യ സമ്പദ്‌വ്യവസ്ഥകളെ മാത്രമല്ല, വികസനം നേടിയ യൂറോ, യെന്‍ വിപണികളെയും അവയുടെ സമ്പദ്‌വ്യവസ്ഥകളെയും വിനിമയ മൂല്യത്തകര്‍ച്ച ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ചില രാജ്യങ്ങളിലെ കറന്‍സി മൂല്യത്തകര്‍ച്ച എട്ട് ശതമാനമോ അതിലേറെയോ ആയിട്ടുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍ക്കൂടി വേണം, ആര്‍ബിഐയുടെ പണനയത്തില്‍ അടിമുടി മാറ്റത്തിലേക്കുള്ള നീക്കം പരിഗണിക്കപ്പെടാന്‍. റിപ്പോ‍, റിവേഴ്സ് റിപ്പോ നിരക്കുകള്‍ തുടര്‍ച്ചയായി നേരിയതോതിലാണെങ്കില്‍ തന്നെയും ഉയര്‍ത്താന്‍ ഇടയായിരിക്കുന്നത് ഇതിനാലാണെന്നതില്‍ സംശയമില്ല. ഏതുവിധേനയും ഇന്ത്യയില്‍ നിന്നും പുറത്തേക്കുള്ള മൂലധന പ്രവാഹം തടഞ്ഞുനിര്‍ത്തിയേ തീരൂ എന്നതാണ് അവസ്ഥ. 2013ല്‍ തന്നെ രൂപയുടെ ഡോളര്‍ മൂല്യത്തിലുണ്ടായ തകര്‍ച്ച 15 ശതമാനം വരെ എത്തിയിരുന്നതാണ്. ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്തുനിന്നും കടപ്പത്രം വാങ്ങുന്ന പദ്ധതിയുടെ വലുപ്പം വെട്ടിക്കുറയ്ക്കാനെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ഇതിനു വഴിയൊരുക്കിയത്. അന്ന് യുഎസ് കേന്ദ്ര ബാങ്കിന്റെ ലക്ഷ്യം ദീര്‍ഘകാല പലിശ നിരക്കുകള്‍ കുറച്ചുനിര്‍ത്തുക എന്നതായിരുന്നു. അതിനാവശ്യമായിരുന്നത് പണത്തിന്റെ ലിക്വിഡിറ്റി-ഒഴുക്കും ലഭ്യതയും ഉറപ്പാക്കുകയുമായിരുന്നു. ഇന്ത്യയുടെ ഇന്നത്തെ കാര്യമെടുത്താല്‍ കാണാ‍ന്‍ കഴിയുക, കറന്റ് അക്കൗണ്ട് കമ്മിയില്‍ കുത്തനെ വന്നിരിക്കുന്ന വര്‍ധനവാണ്. അതായത് ഇറക്കുമതി ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യവും ഇറക്കുമതി മൂല്യവും തമ്മിലുള്ള വിടവാണിത്. നടപ്പു ധനകാര്യ വര്‍ഷത്തില്‍ ഈ വിടവ് പിന്നിട്ട ഒരു ദശകക്കാലത്തിനിടയില്‍ ജിഡിപിയുടെ ഏറ്റവും ഉയര്‍ന്ന 3.3 ശതമാനം വരെ എത്തിനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലി എന്ന വിദഗ്ധ വിപണിനിരീക്ഷണ ഏജന്‍സിയുടെ കണക്കുകൂട്ടലാണിത്. പിന്നിട്ട നിരവധി ശതകങ്ങള്‍ക്കിടയില്‍ ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായ ഇടിവാണ് സംഭവിച്ചുവരുന്നത്. ഇതിനു പിന്നിലെ പ്രധാന ഘടകം ആഭ്യന്തര വിലവര്‍ധനവിന്റെ ഇടതടവില്ലാത്ത സ്ഥിതിവിശേഷമാണ്. ആര്‍ബിഐ അധിക കറന്‍സി സമ്പദ്‌വ്യവസ്ഥയിലേക്ക് ഒഴുക്കുന്നതിന്റെ ഫലമായി പണപ്പെരുപ്പം രൂക്ഷമാകുന്നു. സമാനമായ നിലയിലാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വും ഡോളര്‍ കറന്‍സിയുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുന്നതും. ഇന്ത്യന്‍ രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ മൂല്യത്തില്‍ കാണപ്പെടുന്ന അന്തരം കുറേക്കാലത്തേക്കുകൂടി തുടരാനാണ് സാധ്യത.

ഇന്നത്തെ നിലയില്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് വര്‍ധനവെന്ന നയം, രാജ്യം ചരിത്രത്തിലാദ്യമായി അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്ന രൂക്ഷമായ പണപ്പെരുപ്പ വര്‍ധനയ്ക്കെതിരായ പ്രതിരോധമെന്ന നിലയിലായിരിക്കാം നടപ്പാക്കിയിരിക്കുന്നത്. ഇതില്‍ മാറ്റം ഉണ്ടായിക്കൂടെന്നില്ല. എന്നാല്‍ യുഎസ് മാത്രമല്ല, മറ്റ് നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് പുറമെ, മൂലധനത്തിന്റെയും നിക്ഷേപത്തിന്റെയും വെളിയിലേക്കുള്ള ഒഴുക്കു തടയുന്നതിന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പലിശനിരക്കുകളില്‍ വര്‍ധനവുവരുത്തുകയുമാണ്. അവയുടെ മുഖ്യലക്ഷ്യം സ്വന്തം ദേശീയ കറന്‍സികളുടെ മൂല്യത്തകര്‍ച്ച തടഞ്ഞു നിര്‍ത്തുകയെന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന് അവകാശപ്പെടുന്ന യുഎസ് ഭരണകൂടം ഇപ്പോള്‍ പകച്ചുനില്‍ക്കുന്നത് 2022 മാര്‍ച്ച് മാസമായപ്പോള്‍ പണപ്പെരുപ്പ നിരക്ക് 8.5 ശതമാനത്തിലെത്തിയതോടെയാണ്. ഈ നിരക്കാണെങ്കില്‍ നാല് ദശകക്കാലത്തിനിടയിലെ ഒരു സര്‍വകാല റെക്കോ‍ഡുമാണ്. ഇന്ത്യയുടെ അനുഭവവും മോശമല്ലാത്ത പണപ്പെരുപ്പ നിരക്കുതന്നെയാണ്. 7.8 ശതമാനമായിട്ടാണ് 2022 ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പ നിരക്കെത്തിയത്. ഏറ്റവുമൊടുവില്‍ കിട്ടുന്ന വിവരമനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് ഈ വരുന്ന ഓഗസ്റ്റില്‍ ആര്‍ബിഐ വീണ്ടും പലിശനിരക്കില്‍ 0.75 ശതമാനം വര്‍ധനവുവരുത്തിയേക്കാം എന്നാണ്. റഷ്യയുടെ ഉക്രെയ്‌ന്‍ ആക്രമണത്തെത്തുടര്‍ന്ന് ആഗോള ഭൗമ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലുണ്ടായിരിക്കുന്ന അഭൂതപൂര്‍വമായ തുടര്‍ ചലനങ്ങളും ആഘാതങ്ങളും ഇത്തരമൊരു നടപടി അനിവാര്യമാക്കും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന പണപ്പെരുപ്പ ഭീഷണി സങ്കല്പിക്കാന്‍ കഴിയുന്നതിനെക്കാള്‍ ഗുരുതരമാണെന്ന് ഈ ധനശാസ്ത്രകാരന്മാര്‍ മുന്നറിയിപ്പ് നല്കുന്നു. യുദ്ധത്തിന്റെ ഭവിഷ്യത്തെന്ന നിലയില്‍ മാത്രം ഭക്ഷണപാനീയങ്ങള്‍, ഇന്ധനം, വൈദ്യുതി, ഗതാഗതം തുടങ്ങിയ മേഖലകള്‍ തന്നെ 52 ശതമാനത്തോളം വിലക്കയറ്റത്തിനാണ് വഴിയൊരുക്കിയിരിക്കുന്നതത്രെ. മറ്റൊരു ഏഴ് ശതമാനമാണെങ്കില്‍ അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോഗ ഉല്പന്ന നിര്‍മ്മാണ മേഖല (എഫ്എംസിജി)യ്ക്കാവശ്യമായ ഇന്‍പുട്ടുകളുടെ വിലവര്‍ധനവിലേക്കും നയിച്ചിരിക്കുന്നു. ഗ്രാമീണ മേഖലയ്ക്ക് അധിക ആഘാതം ഉണ്ടായിരിക്കുന്ന ഭക്ഷ്യ പണപ്പെരുപ്പത്തെ തുടര്‍ന്നാണെങ്കില്‍ നഗരമേഖലാ ദുരന്തത്തിന് പിന്നില്‍ ഇന്ധന വിലയിലെ കുതിച്ചുചാട്ടവുമാണ്. ഇതില്‍ എന്ന് മാറ്റമുണ്ടാകുമെന്നത് പ്രവചനാതീതവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.