27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 21, 2024
June 15, 2024
May 24, 2024
May 8, 2024
April 28, 2024
April 19, 2024
April 15, 2024
April 7, 2024
March 5, 2024
March 1, 2024

റാഫയില്‍ കൂട്ടക്കൊ ലയ്ക്ക് തയ്യാറെടുത്ത് ഇസ്രയേല്‍

* വ്യോമാക്രമണത്തില്‍ 44 പലസ്തീനികള്‍ കൊല്ലപ്പെട്ടു
* ആസൂത്രിത പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി രാജ്യങ്ങള്‍ 
Janayugom Webdesk
ഗാസ സിറ്റി
February 11, 2024 8:40 pm

റാഫയിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 44 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നഗരത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സെെന്യത്തോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം നടന്നത്. ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ചാണ് സെെന്യത്തിന്റെ നടപടി. മൂന്ന് മാസം പ്രായമുള്ള കൂഞ്ഞുള്‍പ്പെടെ 10 കുട്ടികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, റാഫയില്‍ കരയാക്രമണം നടത്താനുള്ള നീക്കങ്ങള്‍ ഇസ്രയേല്‍ സേന നടത്തുന്നതായാണ് സൂചന. കരയാക്രമണം വിപുലീകരിക്കുന്ന സാഹചര്യത്തില്‍ ബന്ദി കെെമാറ്റം ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 23 ലക്ഷം പലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന അതിര്‍ത്തി നഗരമാണ് റാഫ. പ്രദേശത്ത് ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍ കുടിയേറിയെത്തിയവരുടെ ഭാവി അനിശ്ചിതത്വത്തിലായി. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കായി ഫലപ്രദമായ മാര്‍ഗങ്ങള്‍ അവലംബിക്കാതെയുള്ള ഇസ്രയേല്‍ പദ്ധതി വന്‍ ദുരന്തത്തിലേക്ക് നയിക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാല് ഹമാസ് ബറ്റാലിയനുകള്‍ റാഫയിലുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. യൂണിറ്റുകളെ നശിപ്പിക്കാതെ ഹമാസിന്റെ സമ്പൂര്‍ണ ഉന്മൂലനമെന്ന ലക്ഷ്യം പൂര്‍ത്തിയാവില്ലെന്നും ഇസ്രയേല്‍ പറയുന്നു. 

ഈജിപ്ത് അതിർത്തിയിലെ താൽക്കാലിക കൂടാരങ്ങളിൽ അഭയം പ്രാപിച്ചിട്ടുള്ള ജനങ്ങൾ ഇനി എങ്ങോട്ട് പോകുമെന്നതും ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്. യുദ്ധത്തിന്റെ ആരംഭത്തില്‍ ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതിന് പിന്നാലെ പലായനം ചെയ്ത ജനങ്ങളാണ് റാഫയിൽ തിങ്ങിക്കൂടി കഴിയുന്നത്. നേരത്തെ ഒരു തവണ റാഫാ അതിർത്തി തുറക്കുകയും ഇരട്ട പൗരത്വം ഉള്ളവരെയും പരിക്കേറ്റ രോഗികളെയും അടക്കം നിയന്ത്രിത എണ്ണത്തിലുള്ള ആളുകളെ അതിർത്തി കടക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. റാഫയില്‍ നടത്തുന്ന ആസൂത്രിത ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. 14 ലക്ഷം പലസ്തീനികള്‍ അഭയം പ്രാപിച്ചിട്ടുള്ള റാഫയിൽ നടക്കുന്ന ഏതൊരു ആക്രമണവും വലിയ മാനുഷിക വിപത്തിന് കാരണമാകുമെന്നാണ് ലോക രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യ കക്ഷിയായ അമേരിക്കയും ആക്രമണ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു . 

ഗാസ മുനമ്പിലെയും റാഫയിലെയും വിവേചനരഹിതമായ ആക്രമണങ്ങളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. റാഫയിൽ ഒരു സൈനിക ആക്രമണത്തിന്റെ സാധ്യതയെക്കുറിച്ച് ആശങ്കാകുലനാണെന്ന് കെയുടെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ പറഞ്ഞു. യുഎന്നും യൂറോപ്യൻ യൂണിയനും ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് വക്താവ് അറിയിച്ചു. ഖാന്‍ യൂനിസിലെ അൽ-അമാൽ ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം ഇസ്രയേല്‍ സെെന്യം തടഞ്ഞതിനെത്തുടര്‍ന്ന് മൂന്ന് രോഗികള്‍ മരിച്ചതായി റെഡ് ക്രസന്റ് പറഞ്ഞു. 

Eng­lish Summary:Israel pre­pares for mas­sacre in Rafah
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.