27 July 2024, Saturday
KSFE Galaxy Chits Banner 2

മഹാനായ മാർക്സ് ഏക്കാലത്തിലും അധികം ഇന്ന് പ്രസക്തൻ

Janayugom Webdesk
May 5, 2024 5:00 am

1818 മേയ് അഞ്ചിന് ജർമ്മനിയിൽ പ്രഷ്യയിലെ റൈൻ പ്രവിശ്യയിൽ ട്രയറിലായിരുന്നു മഹാനായ കാൾ മാർക്സ് ജനിച്ചത്. 1776ൽ ഇംഗ്ലണ്ടിൽ ജെയിംസ് വാട്ട് ആവിശക്തിയുടെ സാധ്യതകൾ കണ്ടെത്തിയതോടെ വ്യാവസായിക വിപ്ലവത്തിന് തുടക്കമായി. ശാസ്ത്രത്തിന്റെ വളർച്ചക്ക് നീരാവി ഗതിവേഗം നൽകുകയും ആധുനികതയിലേക്കും മുതലാളിത്തത്തിലേക്കുമുള്ള പ്രവേശന കവാടം തുറക്കുകയും ചെയ്തു.
ഈ പരിണാമത്തിന് മാർക്സ് സാക്ഷ്യം വഹിക്കുകയും അതിലെ വൈരുദ്ധ്യാത്മകത കണ്ടെത്തുകയും ചെയ്തു. ഇവിടെ ഉരുത്തിരിഞ്ഞ സിദ്ധാന്തം നിർവചിക്കുകയും ശാസ്ത്രീയ ബോധ്യത്തിൽ സാമൂഹിക സാമ്പത്തിക രൂപീകരണത്തിന്റെ തലങ്ങൾ മനസിലാക്കുന്ന രീതി ശാസ്ത്രമായി സ്ഥാപിക്കുകയും ചെയ്തു. ഈ ഘട്ടങ്ങൾ നേർരേഖയിലായിരുന്നു. പഴയപടിയാക്കാനാവില്ലാത്തത്. പുതുമയോടെ പഴമ സംരക്ഷിക്കപ്പെട്ടു. ഇത്തരം സാഹചര്യം യൂറോപ്പിലെ മൂന്ന് രാജ്യങ്ങളുടെ അവസ്ഥകൾ ആഴത്തിൽ പഠിക്കാൻ മാർക്സിനെ സഹായിച്ചു. സോഷ്യലിസം സ്വപ്നമായിരുന്ന ഫ്രാൻസ് അതിൽ ഉൾപ്പെടുന്നു. ശാസ്ത്രവും വർഗ ബന്ധങ്ങളും പാകത പ്രാപിച്ചിരുന്നില്ല. അതിനാൽ സോഷ്യലിസം വെറും ഉട്ടോപ്യയായി തുടർന്നു.

1789 ഏപ്രിൽ 14ന് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പാരീസിലെ രാജകീയ കോട്ട ബാസ്റ്റില്ലെ ആക്രമിച്ച് വിപ്ലവം ആരംഭിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഫ്രാൻസ് രക്തത്തിൽ കുതിർന്നു. രാജകുടുംബം ഗില്ലറ്റിൻ ചെയ്യപ്പെട്ടു. എന്നാൽ സമത്വത്തിന്റെയും നീതിയുടെയും സമയം പാകമായില്ല. മനുഷ്യജീവിതത്തിന് ഏറ്റവും പ്രസക്തമായ സമത്വം, നീതി എന്നീ പദങ്ങളുടെ ശാസ്ത്രീയ വിശകലനം മാർക്സ് നിർവഹിച്ചു. എന്നാൽ ജന്മിത്തസമ്പ്രദായത്തിൽ നിന്ന് മുതലാളിത്തത്തിലേക്കുള്ള മാറ്റം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് മാർക്സ് വ്യക്തമാക്കി. വ്യാവസായിക വിപ്ലവം ബൂർഷ്വാസിയും കർഷകരും തൊഴിലാളികളും ചേർന്നാണ് നയിച്ചത്. പക്ഷേ വിപ്ലവവഴികളും സാഹചര്യങ്ങളും പ്രാപിക്കേണ്ട പക്വത പ്രാപിച്ചില്ല. മാർക്സ് പരിണാമത്തിന്റെ ഘട്ടങ്ങൾ വിശകലനം ചെയ്യുകയും ഓരോ ആശയവും അതിന്റെ പശ്ചാത്തലത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്നും വിശദീകരിച്ചു. വർഗങ്ങളുടെയും ഭരണാധികാരികളുടെയും ഭരിക്കുന്നവരുടെയും സ്വഭാവത്തെ ആശ്രയിച്ചും സാമൂഹികസാമ്പത്തിക ഘട്ടങ്ങൾക്കനുസരിച്ചും വ്യാഖ്യാനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. വർഗ വിഭജനങ്ങൾ ഉല്പാദന രീതിയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന് നേതൃത്വം നൽകിയ കർഷകർ തങ്ങളുടെ ഭൂമിയുമായി ആഴത്തിൽ ബന്ധമുള്ളവരായിരുന്നു. എങ്കിലും അവർ മാറ്റത്തിന് വേണ്ടി നിലകൊണ്ടു. തങ്ങൾക്ക് ഉടമസ്ഥാവകാശം ഇല്ലാതിരുന്നിട്ടും ഭൂമി വിട്ടുപോകാൻ ഒരിക്കലും ആഗ്രഹിച്ചില്ല. ഭൂമി രാജാവിന്റെ സ്വത്തായിരുന്നു. ജന്മിയാകട്ടെ കൃഷിക്കാരനിൽ നിന്നും കപ്പം ഈടാക്കുന്ന ചുമതല ആഘോഷിച്ചു.

 


ഇതുകൂടി വായിക്കൂ: റോക്ക്ഫെല്ലര്‍മാരുടെ രാഷ്ട്രീയം


ഇവർക്കെതിരെയുള്ള പോരാട്ടത്തിൽ ബൂർഷ്വാസിയും ചേർന്നു. പക്ഷേ ചൂഷണം അവസാനിപ്പിക്കാനല്ല, ജന്മിത്വ ശക്തികളെ തുരത്താൻ വേണ്ടി മാത്രമായിരുന്നു അത്. ഓരോരുത്തരും അവരുടേതായ വർഗതാല്പര്യം സംരക്ഷിച്ചു. അതിനാൽ നീതിയും യാഥാർത്ഥ്യവുമായില്ല. ചങ്ങലകളിൽ നിന്ന് സ്വാതന്ത്ര്യവും സാധ്യമായില്ല. സമത്വം ചോദ്യത്തിന് പുറത്തായിരുന്നു. അതിന്റെ വർഗസ്വഭാവം കണ്ടെത്താൻ മാർക്സ് മുദ്രാവാക്യങ്ങൾ ശാസ്ത്രീയമായി നിർവചിച്ചു, സ്ഥാപിച്ചു. രണ്ട് വിഭാഗങ്ങളുടെ ഐക്യത്തിലും പോരാട്ടത്തിലും സമൂഹം മുന്നോട്ടുനീങ്ങുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗസമരത്തിൽ അവരവരുടെ സ്ഥാനത്തിനനുസരിച്ച് ഓരോരുത്തരെ പ്രതിഷ്ഠിച്ച് അവർ ഒരുമിച്ച് സമൂഹത്തെ കെട്ടിപ്പടുത്തു. “തൊഴിലാളി വർഗത്തിന്റെ ഭരണം” എന്ന പ്രക്രിയയെ സംഗ്രഹിക്കുന്ന നിഗമനം വൈരുദ്ധ്യാധിഷ്ടിത വ്യാഖ്യാനമാണ്, എന്നിരുന്നാലും വൈരുദ്ധ്യാത്മകത തുടരുകയും മാറ്റം സംഭവിക്കുകയും ചെയ്യുന്നു. മാർക്സ് ഫ്രഞ്ച് മുദ്രാവാക്യങ്ങളുടെ വിമർശകനായിരുന്നു. ഇവയൊന്നും അടിസ്ഥാന വർഗ വീക്ഷണത്തെ വിശദീകരിക്കുന്നില്ല. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ ആവശ്യങ്ങൾ വർഗ വീക്ഷണകോണിൽ നിന്ന് മാത്രമേ മനസിലാക്കാൻ കഴിയൂ. ഈ യാഥാർത്ഥ്യത്തെ വർഗസമരത്തിന്റെ മുഴുവൻ ചരിത്രപരതയോടെയും ആദ്യമായി വെളിച്ചത്ത് കൊണ്ടുവന്നത് മാർക്സാണ്. ആഴങ്ങളിലേക്ക് കടന്ന മാർക്സ് മുതലാളിത്തത്തിന്റെ ചാക്രിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി.

ഉല്പാദനം വിവിധ ഘട്ടങ്ങളിലൂടെ നീങ്ങുന്നു. അത് വളരുകയും വികസിക്കുകയും പിന്നീട് വേറിട്ടൊരു തലത്തില്‍ എത്തുകയും ചെയ്യുന്നു. ആടുത്തഘട്ടം മാന്ദ്യത്തിന്റേതാണ്. അത് താഴേക്കുള്ള യാത്രയാണ്. സാവധാനം വീണ്ടെടുക്കലിന്റെ കാലം മടങ്ങിവരുന്നു. ഘട്ടങ്ങളുടെ ആഴത്തിലേക്ക് കടക്കുന്നതിനിടയിൽ, മാർക്സ് ഊഹക്കച്ചവടത്തെക്കുറിച്ചും സാങ്കല്പിക മൂലധനത്തെക്കുറിച്ചും എഴുതി. മൂലധനത്തിന്റെ കേന്ദ്രീകരണ പ്രക്രിയ കണ്ടെത്തുകയും ചെയ്തു. ഉല്പാദന പ്രക്രിയയിൽ നിന്നും പണം സമ്പാദിക്കുന്നതിനേക്കാൾ കൂടുതല്‍ സമ്പാദിക്കാനുള്ള വളഞ്ഞ വഴി തേടാനുള്ള പ്രവണതയും അദ്ദേഹം വിശദീകരിച്ചു. പണവും മൂലധനവും ഓഹരി വിപണിയിലേക്കും ഊഹക്കച്ചവടത്തിലേക്കും ഒഴുകിത്തുടങ്ങി. മുതലാളിത്ത പ്രതിസന്ധിയുടെ നിമിഷങ്ങളിൽ ഊഹക്കച്ചവടങ്ങൾ വർധിക്കുന്നു. കോവിഡ് മഹാമാരിയുടെ ദാരുണമായ സംഭവവികാസങ്ങളിൽ നിന്ന് പ്രത്യക്ഷ ഉദാഹരണം കണ്ടെത്താം. മഹാമാരിയിൽ ജനം മരിച്ചുവീണു. മൃതദേഹങ്ങൾ കുറ്റിക്കാട്ടിലും നദീതീരങ്ങളിലും ചിതറിക്കിടന്നു. പക്ഷെ ഊഹക്കച്ചവടം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അംബാനികളടക്കമുള്ളവർ ഈ കാലയളവിൽ 36 ശതമാനത്തിലധികം ലാഭം കൊയ്തു. ഇന്ന് മാർക്സിന് എന്നത്തേക്കാളും പ്രസക്തിയുണ്ട്. അദ്ദേഹത്തിലൂടെയാണ് നാം ജനാധിപത്യ മൂല്യങ്ങൾക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും വേണ്ടി പോരാടുന്നത്. കുത്തക മൂലധനത്തിന്റെ നിക്ഷിപ്ത താല്പര്യത്തിനെതിരായും നമ്മുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയും പോരാടുകയാണ്.


ഇതുകൂടി വായിക്കൂ: സാംസ്കാരിക കൈരളിയുടെ അനർഘ നിധി


 

ഓരോ സാമൂഹിക സാമ്പത്തിക രൂപീകരണത്തിനും അടിസ്ഥാനമായി ഉല്പാദനരീതി കണ്ടെത്തിയത് മാർക്സാണ്. മാർക്സിന് മുമ്പ്, ഉല്പാദന പ്രക്രിയയിൽ ആവശ്യമായ മൂന്ന് ഘടകങ്ങൾ അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും അധ്വാനവുമായിരുന്നു. മനുഷ്യനായിരുന്നില്ല. മറ്റ് ഘടകങ്ങളെ പോലെയാണ് അധ്വാനത്തെയും പരാമർശിച്ചത്. ഉല്പാദനത്തിൽ മനുഷ്യന്റെ പങ്കാളിത്തം ആദ്യമായി തിരിച്ചറിഞ്ഞത് മാർക്സാണ്. അവരെ തൊഴിലാളി എന്ന് വിളിച്ചു. തൊഴിലാളി വർഗമായി തിരിച്ചറിഞ്ഞു. സാമൂഹിക സാമ്പത്തിക രൂപീകരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും തൊഴിലാളി ചൂഷണമുണ്ട്. മൂലധനത്തിന്റെ കേന്ദ്രീകരണവും പണത്തിനു വേണ്ടിയുള്ള വിവിധ ഘട്ടങ്ങളും മാർക്സ് തിരിച്ചറിഞ്ഞിരുന്നു. വ്യാവസായിക മൂലധനവും ബാങ്ക് മൂലധനവും ലയിക്കുകയും ധനമൂലധനത്തിനുള്ള സന്ദർഭം തയ്യാറാക്കുകയും ചെയ്യുന്ന സാമ്രാജ്യത്വത്തെ തിരിച്ചറിയാൻ ലെനിന് അദ്ദേഹം സാഹചര്യം ഒരുക്കിനൽകി. മാർക്സ് അടിസ്ഥാനപരമായി ഒരു ശാസ്ത്രജ്ഞനായിരുന്നു, അദ്ദേഹത്തിന്റെ തത്വചിന്ത വൈരുദ്ധ്യാത്മകതയിൽ അധിഷ്ഠിതമായിരുന്നു. അത് ലോകത്തിന്റെ ഭൗതിക സ്വഭാവം സ്ഥാപിച്ചു. ഇത് എപ്പോഴും മാറ്റത്തിന്റെ മാർഗത്തിലും. ഭൗതികലോകത്ത് ആത്യന്തികമായി ഒന്നുമില്ല. ഉള്ളത് മാറ്റമാണ്. രൂപപ്പെടുന്ന ചലനം വൈരുദ്ധ്യാത്മകമാണ്, ഐക്യവും പോരാട്ടവും ചേർന്നുള്ളതുമാണ്. തൊഴിലാളിവർഗം നയിക്കുന്ന വർഗ വിരോധമില്ലാത്ത ഒരു സമൂഹം സാധ്യമാകുമെന്ന് പ്രവചിച്ച ഏറ്റവും ഉയർന്ന തത്ത്വചിന്തകനും ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്നു മാർക്സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.