April 1, 2023 Saturday

Related news

March 31, 2023
March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 25, 2023
March 25, 2023
March 25, 2023
March 25, 2023
March 24, 2023

കെഎസ്‍യു പുനഃസംഘടന: തമ്മിൽത്തല്ല് രൂക്ഷമാകുന്നു; പെട്ടിയെടുപ്പുകാരുടെ പട്ടികയുമായി ഗ്രൂപ്പ് നേതാക്കൾ

സ്വന്തം ലേഖകന്‍
കൊച്ചി
January 27, 2023 10:58 pm

കോൺഗ്രസിലെ അരാജകത്വം കെഎസ്‍യു അടക്കമുള്ള പോഷക സംഘടനകളിലേക്കും പടരുന്നു. സ്കൂളുകളിലും കോളജുകളിലും ആളില്ലായതോടെ കെഎസ്‍യു സംസ്ഥാനതല പുനഃസംഘടന അനിശ്ചിതത്തിലായി. പ്രായം കഴിഞ്ഞ നേതാക്കൾക്ക് അർഹമായ സ്ഥാനക്കയറ്റം കിട്ടുന്നില്ലെന്ന പരാതിയും ഉയർന്നു.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റിൻ എന്നിവർ പുനഃസംഘടനയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമിനെ നേരിൽ കണ്ടാണ് ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് അറിയിച്ചത്. പുനഃസംഘടന വൈകിയാൽ പരസ്യ പ്രതികരണം നടത്തേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചില മുതിർന്ന നേതാക്കളുടെ അനാവശ്യ ഇടപെടലുകളാണ് പുനഃസംഘടന വൈകുന്നതിന് പിന്നിലെന്നാണ് ആക്ഷേപം. 

കെഎസ്‌യു ഭാരവാഹി പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വി ടി ബൽറാമിന്റെ നേതൃത്വത്തിൽ നിലവിലെ ഭാരവാഹികളുമായി ഒന്നിലധികം തവണ ചർച്ച നടത്തിയിരുന്നു. സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും ജില്ലകളിൽ സന്ദർശനം നടത്തി ചില പേരുകൾ നേതൃത്വത്തിന് മുന്നിൽ വയ്ക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ കമ്മിറ്റികളിലേക്കുള്ള കരട് പട്ടിക തയ്യാറാക്കിയിട്ടുമുണ്ട്. ഒരു ജില്ലയിൽ നിന്ന് മൂന്ന് പേരടങ്ങുന്ന പട്ടികയാണ് തയ്യാറാക്കിയത്. ഒരാളെ ജില്ലാ പ്രസിഡന്റും മറ്റ് രണ്ടുപേരെ സംസ്ഥാന ഭാരവാഹികളുമാക്കാനാണ് ധാരണ. എന്നാൽ പ്രായം കഴിഞ്ഞവരും ചില പെട്ടിയെടുപ്പുകാരും പട്ടികയില്‍ വന്നതോടെയാണ് പ്രശ്നം തുടങ്ങിയത്, പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ ഉയർന്ന് വന്ന കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വലിയ തർക്കമാണ് നടക്കുന്നത്. ജില്ലാതലത്തിലെ പുനഃസംഘടന പൂർത്തീകരിച്ച ശേഷം മാത്രം മറ്റ് സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചാൽ മതിയെന്നാണ് നിലവിലെ ധാരണ. കഴിഞ്ഞ കമ്മിറ്റിയിലെ ചിലർ നിലനിൽക്കാൻ നടത്തുന്ന ശ്രമങ്ങൾ പ്രശ്നം കൂടുതൽ വഷളാക്കി. 

ജംബോ കമ്മിറ്റികൾ പാടില്ലെന്ന് കെപിസിസി നിർദേശം നൽകിയിരുന്നു. 21 ഭാരവാഹികളും 20 നിർവാഹക സമിതി അംഗങ്ങളും അടക്കം 41 അംഗങ്ങൾ അടങ്ങുന്ന സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനായിരുന്നു ധാരണ. എന്നാൽ ആറ് വർഷമായി പുനഃസംഘടന നടക്കാത്തതിനാൽ ഭാരവാഹിയാകാൻ അവസരം ലഭിക്കാത്ത ഒട്ടേറെപേരെ പരിഗണിക്കേണ്ടതുണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഭാരവാഹികളുടെ എണ്ണം മുപ്പതിൽ കവിയരുതെന്നും നിർവാഹകസമിതി അംഗങ്ങളുൾപ്പെടെ സംസ്ഥാന സമിതിയുടെ എണ്ണം അൻപതിൽ കവിയരുതെന്നും മാനദണ്ഡം പുതുക്കിയത്. സംസ്ഥാന കമ്മിറ്റിയിൽ 25 ശതമാനം വനിതകൾക്കായി മാറ്റിവയ്ക്കണമെന്നും കർശന നിർദേശമുണ്ട്.
കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്തി അംഗബലം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് എ, ഐ ഗ്രൂപ്പുകൾ. എന്നാല്‍ വിട്ടു കൊടുക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിഭാഗം തയ്യാറല്ല. ഗ്രൂപ്പില്ലെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും ജില്ലാ തലത്തിലെ നോമിനി പട്ടിക നൽകിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂർ ജില്ലയിൽ നിന്നുള്ള ചിലരുടെ പേരുകൾ നിർദേശിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: KSU Reor­ga­ni­za­tion: Inten­si­fi­ca­tion of Infight­ing in congress

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.