2 May 2024, Thursday

Related news

July 28, 2023
May 23, 2023
May 11, 2023
June 19, 2022
June 18, 2022
March 12, 2022
November 24, 2021
August 31, 2021
August 11, 2021

ജലസ്രോതസുകളില്‍ പകുതിയിലധികവും സ്വകാര്യ ഉടമസ്ഥതയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 23, 2023 9:21 pm

ഇന്ത്യയിലെ ജലസ്രോതസുകളില്‍ 55 ശതമാനവും സ്വകാര്യ ഉടമസ്ഥതയിലെന്ന് റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍, അസം, ആന്ധ്രാപ്രദേശ്, ഒഡിഷ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇവയില്‍ ഭൂരിഭാഗവും ഉള്‍പ്പെട്ടിരിക്കുന്നത്. 2018–19 വര്‍ഷങ്ങളിലെ കണക്കനുസരിച്ച് തയ്യാറാക്കിയ ജല സെന്‍സസ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ആദ്യമായാണ് ഇന്ത്യയില്‍ ജല സെന്‍സസ് തയ്യാറാക്കുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ളവയില്‍ 79.2 ശതമാനം വ്യക്തികളുടെ ഉടമസ്ഥതയിലും 15.6 ശതമാനം ഒരു കൂട്ടം ആളുകളുടെ കൈയിലും 5.2 ശതമാനം മറ്റ് സ്വകാര്യ ഉടമസ്ഥതയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

24 ലക്ഷം ജലസ്രോതസുകളാണ് ഇന്ത്യയിലെമ്പാടുമുള്ളത്. മഞ്ഞുരുകിയുള്ള വെള്ളം, അരുവി, നദികള്‍, മഴ/വീടുകളില്‍ നിന്നും മറ്റുമുള്ള ജലം/നദികളില്‍ നിന്നോ അരുവികളില്‍ നിന്നോ തടഞ്ഞുനിര്‍‍ത്തുന്ന ജലം തുടങ്ങിയവയെയാണ് ജലസ്രോതസുകളുടെ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ജലസ്രോതസുകളില്‍ 97.1 ശതമാനവും ഗ്രാമമേഖലയിലും 2.9 ശതമാനം നഗരമേഖലയിലുമാണ്. ഇവയില്‍ 78 ശതമാനവും മനുഷ്യനിര്‍മ്മിതവും ബാക്കിയുള്ളവ പ്രകൃതിദത്തവുമാണ്. സമുദ്രങ്ങളും തടാകങ്ങളും, നദികൾ, തോടുകൾ, നീരുറവകൾ, വെള്ളച്ചാട്ടങ്ങൾ, കനാലുകൾ തുടങ്ങി സ്വതന്ത്രമായി ഒഴുകുന്ന, ജലത്തിന്റെ അതിരുകളില്ലാത്ത സംഭരണം, നീന്തൽക്കുളങ്ങൾ, ഒരു കുടുംബം അവരുടെ പ്രത്യേക ആവശ്യത്തിനായി സൃഷ്ടിച്ച ജലസംഭരണികള്‍, അസംസ്കൃത വസ്തുവിന്റെ ജല ഉപഭോഗത്തിനായി ഫാക്ടറി ഉടമ നിർമ്മിച്ച സംഭരണി, ഖനനം, ഇഷ്ടിക ചൂളകൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കുഴിച്ച താൽക്കാലിക ജലസ്രോതസുകൾ, കന്നുകാലികൾക്ക് വെള്ളം കുടിക്കാൻ വേണ്ടി മാത്രം നിർമ്മിച്ച തുറന്ന ജലസംഭരണികൾ എന്നിവ ഒഴിവാക്കിയാണ് പഠനം നടത്തിയത്. 

ശുദ്ധജലത്തിന്റെ ലഭ്യതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജലമലിനീകരണം, പൈപ്പ് ലൈന്‍ വഴിയുള്ള കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം രാജ്യത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. യുണിസെഫിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ 718 ജില്ലകളില്‍ മൂന്നില്‍ രണ്ടിലും ജലക്ഷാമം നേരിടുന്നുണ്ട്. ഗ്രാമവാസികളായ സ്ത്രീകളില്‍ 55 ശതമാനം പേരും പ്രതിദിനം വെള്ളം ശേഖരിക്കുന്നതിനായി 35 മിനിറ്റ് വീതം ചെലവഴിക്കുന്നുണ്ട്. പ്രതിവര്‍ഷം കണക്കാക്കുമ്പോള്‍ ഇത് 27 ദിവസം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Summary;More than half of the water resources are pri­vate­ly owned

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.