5 May 2024, Sunday

Related news

May 4, 2024
May 4, 2024
May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
May 1, 2024

നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നു

Janayugom Webdesk
July 21, 2022 1:13 pm

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ഉച്ചക്ക് 12 മണിയോടെയാണ് സോണിയാഗാന്ധി ഇഡി ഓഫീസിലെത്തിയത്. ആരോഗ്യാവസ്ഥ മോശമായതിനാൽ നേരത്തെ ആവശ്യപ്പെട്ട തീയതികളിൽ സോണിയ ഇഡിക്ക് മുൻപിൽ എത്തിയിരുന്നില്ല.

ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇഡി ഓഫീസിലെത്തി മൊഴി നൽകാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു.

എഐസിസി ആസ്ഥാനത്തിന് മുന്നിലൂടെ കടന്നുപോയ സോണിയക്ക് അഭിവാദ്യങ്ങളുമായി നേതാക്കളും പ്രവർത്തകരും എത്തി. പൊലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. നേതാക്കളേയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്.

ഇതേ കേസിൽ രാഹുൽ ഗാന്ധിയെ അഞ്ച് ദിവസം 50 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. അറസ്റ്റടക്കം നടപടികളിലേക്ക് ഇഡി കടക്കുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. രാഹുലിനെ ചോദ്യംചെയ്തപ്പോൾ നടത്തിയതിനു സമാനമായ പ്രതിഷേധം ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും സംഘടിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാർലമെൻറിലടക്കം പ്രതിഷേധിക്കാനാണ് തീരുമാനം.

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്- എജെഎൽ എന്ന കമ്പനിയെ യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് പരാതി നൽകിയത്.

2000 കോടിരൂപയോളം വരുന്ന സ്വത്ത് തുച്ഛമായ വിലക്ക് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയെന്നും പരാതിയിൽ പറയുന്നു. 90 കോടി രൂപ ബാധ്യതയുണ്ടായിരുന്നു കമ്പനിയെ 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. എജെഎല്ലിന് നൽകിയ വായ്പ നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

കമ്പനി നിയമം ലംഘിച്ചെന്നും, സോണിയ ഗാന്ധിയുടെ ഔദ്യോഗിക വിലാസം ദുരുപയോഗം ചെയ്തെന്നും, ഓഹരി വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നിന്ന് മറച്ചുവെച്ചെന്നും, എഐസിസി നിയമവിരുദ്ധമായി എ. ജെ. എൽ കമ്പനിക്ക് വായ്പ നൽകിയെന്നുമൊക്കെയാണ് മറ്റ് ആരോപണങ്ങൾ.

കോൺഗ്രസ് ട്രഷറർ മോത്തിലാൽ വോറ, ജനറൽ സെക്രട്ടറി ഓസ്കാർ ഫെർണാണ്ടസ്, മാധ്യമപ്രവർത്തകൻ സുമൻ ദുബെ, സാങ്കേതിക വിദഗ്ധൻ സാം പിത്രോദ എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇതിൽ മോത്തിലാൽ വോറ മരിച്ചതിനാൽ കോടതി 2021 ജനുവരിയിൽ കേസിൽ നിന്ന് ഒഴിവാക്കി. ഓസ്കാർ ഫെർണാണ്ടസും 2021സെപ്തംബറിൽ അന്തരിച്ചു.

Eng­lish summary;National Her­ald case; ED inter­ro­gates Sonia Gandhi

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.