26 May 2024, Sunday

Related news

March 18, 2024
January 21, 2024
January 2, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023
September 4, 2023

കര്‍കീവില്‍ ഒമ്പത് മരണം: കിഴക്കന്‍ മേഖല റഷ്യന്‍ നിയന്ത്രണത്തിലേക്ക്

Janayugom Webdesk
മോസ്‍കോ
May 27, 2022 10:24 pm

കിഴക്കൻ ഡോണ്‍ബാസ് മേഖലയുടെ നിയന്ത്രണം റഷ്യന്‍ സേന കയ്യടക്കുകയാണെന്ന് ഉക്രെയ്ന്‍. ലുഹന്‍സ്‍ക് മേഖലയുടെ അഞ്ച് ശതമാനം മാത്രമാണ് ഉക്രെയ്ന്‍ സെെന്യത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നും ചില പ്രദേശങ്ങളിൽ നിന്ന് ഉക്രെയ്‍ന്‍ സൈന്യം പിൻവാങ്ങുകയാണെന്നും ലുഹന്‍സ്‍ക് ഗവര്‍ണര്‍ അറിയിച്ചു.
കിഴക്കൻ ഉക്രെയ്‍നിലെ തന്ത്രപ്രധാന നഗരമായ ലൈമാനിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഡൊണട്സ്‍ക് പീപ്പിൾസ് റിപ്പബ്ലിക്കിലെ റഷ്യൻ അനുകൂല വിഘടനവാദികള്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. 

പോപാസ്‌നയുടെ വടക്ക്-പടിഞ്ഞാറുള്ള നിരവധി ഗ്രാമങ്ങൾ പിടിച്ചടക്കിയ റഷ്യൻ സേന സീവിറോഡോനെറ്റ്‌സ്‌കിനെയും ലിസ്‌ചാൻസ്‍കിനെയും വളയാനുള്ള ശ്രമം തുടരുകയാണെന്ന് യുകെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
രണ്ടാഴ്ചയിലെ ഇടവേളയ്ക്ക് ശേഷം കിഴക്കൻ നഗരമായ കര്‍കീവിലും റഷ്യന്‍ സെെന്യം പീരങ്കി ആക്രമണം നടത്തി. നഗരത്തിന്റെ വടക്കൻ ഭാഗത്ത് നടന്ന ആക്രമണത്തിൽ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കര്‍കീവ് ഗവർണർ ഒലെഹ് സിനെഹുബോവ് പറഞ്ഞു. ഒറ്റരാത്രികൊണ്ട് 250 ലധികം ഉക്രെയ്‍ന്‍ സെെനികരെ വധിച്ചതായും ഒരു മിഗ് ‑29 വിമാനം വെടിവെച്ച് വീഴ്ത്തിയതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. നിപ്രോയിലെ കരസേനയുടെ സെെനിക പരിശീലന കേന്ദ്രത്തിലുണ്ടായ മിസെെലാക്രമണത്തില്‍ 10 പേര്‍ മരിച്ചതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. 

അതിനിടെ റഷ്യക്കെതിരെ പശ്ചാത്യ രാജ്യങ്ങള്‍ സമ്പൂർണ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആരോപിച്ചു. റഷ്യൻ എഴുത്തുകാരെയും സംഗീതസംവിധായകരെയും മറ്റ് സാംസ്കാരിക പ്രമുഖരെയും വിലക്കുന്നതുൾപ്പെടെ പാശ്ചാത്യ സഖ്യകക്ഷികൾ റഷ്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും റദ്ദാക്കുകയാണെന്നും ലാവ്റോവ് പറഞ്ഞു. ഏകപക്ഷീയമായ സാമ്പത്തിക ഉപരോധം മുതൽ ആഗോള മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം വരെയുള്ള തന്ത്രങ്ങളാണ് യുഎസും സഖ്യകക്ഷികളും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്‍നില്‍ നിന്ന് ധാന്യ നീക്കം സുഗമമാക്കാന്‍ ഇടനാഴിയൊരുക്കുന്നതിനായി റഷ്യയും ഉക്രെയ്‍നുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. കരിങ്കടല്‍ തുറമുഖങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ ലക്ഷക്കണക്കിനു ടണ്‍ ധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ആഗോള ഭക്ഷ്യക്ഷാമത്തിനു വഴിയൊരുക്കിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Nine dead in Kharkiv: Russ­ian con­trol of the east­ern region

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.