27 July 2024, Saturday
KSFE Galaxy Chits Banner 2

ചരിത്രം കുറിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ് ഇന്ന്

രജിസ്റ്റർ ചെയ്തത് 90,557 പേർ
Janayugom Webdesk
തിരുവനന്തപുരം
October 19, 2023 8:23 am

പങ്കാളിത്തം കൊണ്ട് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ് ഇന്ന് വൈകിട്ട് 7.30 ന് നടക്കും.
രജിസ്ട്രേഷൻ ഇന്നലെ പൂർത്തിയായപ്പോൾ 90,557 പേരാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തം ഉറപ്പാക്കിയ കേരളീയം മെഗാ ഓൺലൈൻ ക്വിസിനുവേണ്ടി രജിസ്റ്റർ ചെയ്തത്. വിദേശമലയാളികളും വിദ്യാർത്ഥികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരാണ് കേരളീയം വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ക്വിസിൽ പങ്കെടുക്കുന്നതിനായി ഇന്നു വൈകിട്ട് ഏഴിന് വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം.

കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് അറിവിന്റെ ലോകത്ത് ആഗോള മലയാളി സംഗമം ഒരുക്കുന്ന ക്വിസ് മത്സരം. വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം. രജിസ്റ്റർ ചെയ്തവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വിശദാംശങ്ങൾ കേരളീയം വെബ്സൈറ്റിൽ ലഭ്യമാണ്.
വ്യക്തിഗതമായി സംഘടിപ്പിക്കുന്ന ക്വിസിൽ എല്ലാവരും ഒരേ സമയത്തായിരിക്കും മത്സരിക്കുന്നത്. ആകെ 50 ചോദ്യങ്ങൾ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങൾക്കും അനുവദിക്കുന്ന സമയം പത്ത് സെക്കന്റായിരിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിലായിരിക്കും.

കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്കാരം, ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ജില്ലാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് അറിയിപ്പ് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ സാക്ഷ്യപ്പെടുത്തിയ പങ്കാളിത്ത സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും.

Eng­lish Sum­ma­ry: Online quiz
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.