26 April 2024, Friday

പി രാഘവന്‍ അന്തരിച്ചു

Janayugom Webdesk
July 5, 2022 8:14 am

സിപിഐഎം നേതാവും മുന്‍ എംഎല്‍എയും പ്രമുഖ സഹകാരിയുമായ പി രാഘവന്‍ (78) അന്തരിച്ചു. സിപിഐഎം മുന്‍ജില്ല സെക്രട്ടറിയറ്റംഗമായ രാഘവന്‍ അസുഖ ബാധിതനായതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തോളം സജീവ രാഷ്ട്രിയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്ത് എത്തിയ രാഘവന്‍ കെ എസ്എഫ് അവിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. തുടര്‍ന്ന് കെഎസ് വൈഎഫിലും സിപിഐ എമ്മിലും സജീവമായി. അഭിഭാഷക ബിരുദധാരിയായ അദ്ദേഹം കുറച്ചുകാലം അഭിഭാഷവൃത്തിയും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോയി. ദീര്‍ഘകാലം ബേഡകം ലോക്കല്‍ കമ്മിറ്റിയിലും കാസര്‍കോട് ഏരിയാ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു.

1984 ല്‍ കാസര്‍കോട് ജില്ല രൂപം കൊണ്ടതു മുതല്‍ സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍, സിഐടിയു ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1991 മുതല്‍ പത്തുവര്‍ഷം ഉദുമ മണ്ഡലത്തില്‍ എം എല്‍ എ എന്ന നിലയില്‍ പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അവിഭക്ത ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മൂന്നാട് പീപ്പിള്‍സ് കോളേജടക്കമുള്ള നിരവധിസഹകരണസ്ഥാപനങ്ങളുടെ രൂപീകരണത്തിന് നേതൃപരമായ പങ്ക് വഹിച്ച രാഘവന്‍ സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്നു. രാഷ്ട്രിയപ്രവര്‍ത്തനത്തിനിടയില്‍ ഡല്‍ഹി തിഹാര്‍ ജയില്‍, കാസര്‍കോട് സബ്ജയില്‍ എന്നിവിടങ്ങളില്‍ തടവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടിയുടെ കന്നഡ പത്രമായിരുന്ന കാസര്‍കോട് സമാചാരയുടെ ചുമതലക്കാരനുമായിരുന്നു.

മുന്നാട്ടെ പരേതരായ ചേവിരി രാമന്‍ നായരുടെയും പേറയില്‍ മാണി അമ്മയുടെയും മകനാണ്. ഭാര്യ: കമല. മക്കള്‍: അജിത് കുമാര്‍ (രജിസ്ട്രാര്‍, പീപ്പിള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, മുന്നാട്), അരുണ്‍കുമാര്‍ (ഏഷ്യാനെറ്റ് ചാനല്‍ ഗള്‍ഫ് ലേഖകന്‍). മരുമക്കള്‍: ദീപ(കാസര്‍കോട് കലക്ടട്രേറ്റ്), അനുഷ (സിനിമ അസോസിയേറ്റ് ഡയരക്ടര്‍). സഹോദരങ്ങള്‍: തമ്പായി അമ്മ, ജാനകി അമ്മ, പരേതരായ കോമന്‍ നായര്‍, കൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍.

Eng­lish sum­ma­ry; P Ragha­van passed away

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.