20 May 2024, Monday

Related news

May 9, 2024
August 18, 2022
May 19, 2022
May 12, 2022
May 6, 2022
May 2, 2022
April 30, 2022
April 29, 2022
April 29, 2022
April 28, 2022

നടപടികള്‍ ഫലംകണ്ടു; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയം

Janayugom Webdesk
തിരുവനന്തപുരം
May 9, 2024 8:50 pm

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായെന്ന് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനമൊട്ടാകെ വൻകിട വൈദ്യുതി ഉപഭോക്താക്കൾ, കേരള വാട്ടർ അതോറിട്ടി, ലിഫ്റ്റ് ഇറിഗേഷൻ, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പീക്ക് സമയത്തെ ഉപയോഗത്തിൽ ഏകദേശം 117 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നിട്ടുണ്ട്. പല സ്വകാര്യ സ്ഥാപനങ്ങളും പീക്ക് സമയത്ത് ഷിഫ്റ്റ് ഡ്യൂട്ടി ഒഴിവാക്കി കൊണ്ടാണ് കെഎസ്ഇബിയുടെ ആഹ്വാനത്തോട് സഹകരിച്ചതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഉഷ്ണ തരംഗത്തെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ ഉണ്ടായ വർധനവും, അതിനെ തുടർന്നുള്ള പ്രതിസന്ധികളും, പരിഹാരമാർഗങ്ങളും ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച കെഎസ്ഇബിയിലെ വിവിധ ഓഫിസർ‑തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുകയും അടിയന്തരമായി പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു തീർക്കാൻ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. 

അതിനെ തുടർന്ന് ഇന്ന് പ്രസരണ വിതരണ മേഖലയിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തി. ചർച്ചയിൽ ഊർജവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ, കെഎസ്ഇബിഎൽ സിഎംഡി ഡോ. രാജൻ എൻ ഖോബ്രാഗഡെ, കെഎസ്ഇബിയിലെ ഡയറക്ടർമാർ തുടങ്ങിയവരും പങ്കെടുത്തു. കെഎസ്ഇബിയുടെ ഫീൽഡ് ഓഫിസുകളിൽ നിന്നും നടത്തിയ ഇടപെടലുകൾക്ക് മികച്ച പ്രതികരണം ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതിനാൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന താൽക്കാലികമായ വൈദ്യുതി പ്രതിസന്ധി പൂർണമായും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. 

യോഗത്തിൽ ട്രാൻസ്ഫോർമർ, ട്രാൻസ്ഫോർമർ ഓയിൽ, വൈദ്യുതി മീറ്റർ എന്നിവയുടെയും മറ്റ് സാധനസാമഗ്രികളുടെയും ലഭ്യതയെക്കുറിച്ചും ചർച്ച ചെയ്തു. ഓർഡർ നൽകിയ കെല്ലിൽ നിന്നും ട്രാൻസ്ഫോർമർ ലഭ്യമാകാത്തതിനെ തുടർന്ന് മറ്റ് സ്ഥാപനങ്ങളിൽ നിന്നും അടിയന്തരമായി ലഭ്യമാക്കിയിട്ടുണ്ട്. കേടായ മീറ്ററുകൾക്ക് പകരം മീറ്ററുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെഎസ്ഇബിയിലെ ഡയറക്ടർമാർ ഉറപ്പ് നൽകി. അടിയന്തര ആവശ്യങ്ങൾക്കായി പ്രാദേശിക തലത്തിൽ സാധനസാമഗ്രികൾ വാങ്ങുന്നതിന് വരുത്തിയിരുന്ന നിയന്ത്രണം മാറ്റിയതായി കെഎസ്ഇബിഎൽ സിഎംഡി അറിയിച്ചു. 

ഇത്തവണത്തെ വേനൽക്കാലത്ത് വോൾട്ടേജ് പ്രശ്നങ്ങളും തുടർച്ചയായ വൈദ്യുതി മുടക്കവും ഉണ്ടായ മേഖലകളിൽ അത് ആവർത്തിക്കാതിരിക്കാനുള്ള പ്രവൃത്തികൾ ഏറ്റെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു. പ്രസരണ മേഖലയിൽ അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തി പുരോഗമിക്കുന്ന വിവിധ സബ്സ്റ്റേഷനുകൾ പൂർത്തിയാക്കുന്നതിനും നിർദേശം നൽകി. കേടായ ട്രാൻസ്ഫോർമറുകൾ റിപ്പയർ ചെയ്യുന്നതിന് കെഎസ്ഇബിയുടെ അഞ്ച് ടിഎംആർ യൂണിറ്റുകളിൽ കൂടുതൽ ഷിഫ്റ്റുകൾ ഏർപ്പെടുത്തും. കൂടാതെ കണ്‍ട്രോൾ റൂം സംവിധാനമുള്ള ജില്ലകളിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ പീക്ക് സമയത്ത് പരിശോധന നടത്തേണ്ടതാണെന്നും യോഗത്തിൽ നിർദേശം നൽകി. 

Eng­lish Summary:Power cri­sis in the state under control
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.