കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിളിച്ചുചേര്‍ത്ത പ്രീ-ബജറ്റ് ചര്‍ച്ച ബഹിഷ്കരിച്ച് കേന്ദ്ര തൊഴിലാളി സംഘടനകള്‍. ചര്‍ച്ചയില്‍ ഒരു യൂണിയന്‍ പ്രതിനിധിക്ക് മൂന്ന് മിനിറ്റുമാത്രം അനുവദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.
ബജറ്റില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ഇത്രയും സമയം അപര്യാപ്തമാണെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു. മൂന്ന് മിനിറ്റ് സമയത്തെ ‘വിലകുറഞ്ഞ തമാശ’ എന്നാണ് യൂണിയനുകള്‍ നല്‍കിയ കത്തില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതില്‍ അനുകൂല നടപടി ഉണ്ടായില്ല. തുടര്‍ന്ന് ബഹിഷ്കരണ തീരുമാനത്തില്‍ ഉറച്ചനില്‍ക്കുകയായിരുന്നു.
എഐടിയുസി, ഐഎൻടിയുസി, സിഐടിയു, എച്ച്എംഎസ്, എൽപിഎഫ്, എസ്ഇഡബ്ല്യുഎ, എഐയുടിയുസി തുടങ്ങി രാജ്യത്തെ പത്ത് പ്രധാന ട്രേഡ് യൂണിയനുകൾ ചേര്‍ന്ന് തങ്ങളുടെ ആവശ്യങ്ങള്‍ രേഖാമൂലം ധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് നേരിട്ടുള്ള യോഗം വിളിക്കണമെന്നാണ് പ്രധാന ആവശ്യം.
തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റ് വിഹിതം വർധിപ്പിക്കണം. പദ്ധതിയുടെ പരിധിയിലുള്ള തൊഴിലാളികൾക്ക് സർക്കാർ ജീവനക്കാരെന്ന പദവി നൽകി മിനിമം വേതനം നൽകണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോർപറേറ്റുകളുടെ നികുതി വർധിപ്പിച്ച് വെൽത്ത് ടാക്സ് ഏർപ്പെടുത്തണമെന്നും യൂണിയനുകള്‍ ധനമന്ത്രിയോടാവശ്യപ്പെട്ടു.
അതേസമയം, ഇന്നു നടന്ന വിര്‍ച്വല്‍ യോഗത്തില്‍ ബിഎംഎസ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) തുടങ്ങിയ വ്യവസായ സംഘടനകളുടെ പ്രതിനിധികള്‍ ധനമന്ത്രിയുമായി സംവദിച്ചു. ദേശീയ നൈപുണ്യ വികസന കൗൺസിൽ സിഇഒയും പങ്കെടുത്തു.
English Summary: Pre-budget virtual meeting called by Finance Minister: Unions boycott
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.