ഹിന്ദുമതത്തില്‍പ്പെട്ട യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം യുവാവിന്റെ വീടിന് തീയിട്ടു. ആഗ്രയിലെ റുനക്ത പ്രദേശത്തെ ജിം ഉടമയായ സാജിദിന്റെ വീടാണ് “ധരം ജാഗരൺ സമൻവയ് സംഘ്” എന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ തൊട്ടടുത്ത വീടും കത്തിനശിച്ചു.വെള്ളിയാഴ്ചയാണ് പ്രവര്‍ത്തകര്‍ വീടിന് തീയിട്ടതെന്നും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ സാജിദിനെ ഇതുവരെ കണ്ടത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. 22 കാരിയായ യുവതിയെ മുസ്‌ലിം മതവിഭാഗത്തില്‍പ്പെട്ട യുവാവ് തട്ടിക്കൊണ്ടുപോയതാണെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സംഘര്‍ഷങ്ങള്‍ക്കുപിന്നാലെ പ്രദേശത്തെ മാർക്കറ്റിലെ കടകളും വെള്ളിയാഴ്ച അടച്ചു.
സംഭവത്തെത്തുടർന്ന് അശ്രദ്ധയുടെ പേരിൽ പൊലീസ് പോസ്റ്റ് ഇൻചാർജിനെ സസ്പെൻഡ് ചെയ്യുകയും സിക്കന്ദ്ര സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അയാൾക്കെതിരെയും നടപടിയെടുക്കുമെന്ന് ആഗ്രയിലെ സീനിയർ പൊലീസ് സൂപ്രണ്ട് സുധീർ കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിങ്കളാഴ്ച കാണാതായ യുവതിയെ രണ്ട് ദിവസത്തിന് ശേഷം പൊലീസ് കണ്ടെത്തി, എന്നാൽ സാജിദ് എവിടെയാണെന്ന് ഇപ്പോഴും അറിയില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, താൻ പ്രായപൂർത്തിയായ ആളാണെന്നും പുരുഷനോടൊപ്പം ഇഷ്ടത്തോടെയാണ് പോയതെന്നും യുവതി പറഞ്ഞു. ഉത്സവ അവധിയായതിനാൽ യുവതിയെ ഇതുവരെ കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇരുവരും മുതിര്‍ന്നവരായതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും പൊലീസ് പറഞ്ഞു.
വീടുകൾ കത്തിച്ച സംഘത്തിലെ അംഗങ്ങൾക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ ഇവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ സാജിദിനെതിരെ യുവതിയുടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
English Summary: Relationship with a Hindu woman: Sangh Parivar activists set fire to the house of a Muslim youth
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.