6 May 2024, Monday

മുസ്ലിം വിരുദ്ധ പ്രചാരണവുമായി സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 26, 2023 10:06 pm

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം മറയാക്കി രാജ്യത്ത് ബിജെപി അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളുടെ ഇസ്ലാം വിരുദ്ധ പ്രചരണം. രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ഗാസ മുനമ്പിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഹിന്ദുക്കള്‍ക്ക് നേരെ ഏതുസമയവും ആക്രമണം പ്രതീക്ഷിക്കാമെന്നും പ്രചരണം കൊഴുക്കുകയാണ്. മുസ്ലിം ആക്രമണം ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മാത്രമെ സാധിക്കുകയുള്ളുവെന്നും പോസ്റ്റുകളില്‍ പറയുന്നു. 

ബിജെപി-സംഘ്പരിവാര്‍ അനുകൂല വാട്സ്ആപ്- ഫേസ് ബുക്ക് ഗ്രൂപ്പുകളിലാണ് വ്യാപകമായ തോതില്‍ വിദ്വേഷ പ്രചരണം അരങ്ങ് തകര്‍ക്കുന്നത്. ഹമാസ് ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും ചില ഗ്രൂപ്പുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇസ്രയേല്‍ യുദ്ധം ആരംഭിക്കാന്‍ കാരണക്കാര്‍ പലസ്തീനിയരാണ്. അവര്‍ ജിഹാദികളും തീവ്രവാദികളുമാണെന്നും പ്രചരണം നടത്തുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട കുട്ടികളെയും മുതിര്‍ന്നവരെയുമെല്ലാം കളിയാക്കുന്ന വിധത്തിലാണ് ഫോട്ടോകളും വീഡിയോകളും.
ഇന്ത്യയിലെ വലതുപക്ഷ പാര്‍ട്ടികളുടെ മാധ്യമ ഗ്രൂപ്പുകളാണ് മുസ്ലിം വിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന ആശയപ്രചരണം നടത്തുന്നതെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രതീക് വാഗ്രെ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷമായി ഇത്തരം പ്രവണത വര്‍ധിച്ച് വരികയാണ്. ഇതര മതവിദ്വേഷം വ്യാപകമായി പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള വിലകുറഞ്ഞ തന്ത്രമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 വാട്സ്ആപ് ഗ്രൂപ്പുകളാണ് പ്രധാനമായും വ്യാപകമായി മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്‍എസ്എസ്- ബിജെപി-മോഡി ത്രയത്തെ മഹത്വവല്‍ക്കരിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിയും ഭിന്നിപ്പും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. 50 മുതല്‍ 400 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളാണ് പലതുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Sangh Pari­var groups with anti-Mus­lim propaganda

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.