19 May 2024, Sunday

Related news

May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 11, 2024

പ്രതിപക്ഷ ഐക്യനീക്കത്തില്‍ വിറളി; കുതിരച്ചന്ത

Janayugom Webdesk
പനാജി
September 14, 2022 11:15 pm

രാജ്യത്ത് പ്രതിപക്ഷ ഐക്യനീക്കം ശക്തിപ്പെട്ടതില്‍ ഭയവിഹ്വലരായ ബിജെപി വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങളെ വിലയ്ക്കെടുത്ത് രാജ്യമാകെ കുതിരച്ചന്തയാക്കുവാന്‍ നീക്കം നടത്തുന്നു.
ഗോവയില്‍ കുതിരക്കച്ചവടത്തിന് വശംവദരായ എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. നരേന്ദ്ര മോഡി-അമിത്ഷാ സഖ്യത്തിന്റെ ‘ഓപ്പറേഷന്‍ താമര’ കച്ചവടത്തിന് പഞ്ചാബില്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഗോവയിലെ കൂറുമാറ്റം. മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം കോൺഗ്രസിന്റെ എട്ട് എംഎൽഎമാരാണ് ബിജെപിയിലെത്തിയത്. പാര്‍ട്ടിക്ക് പുതുജീവൻ നല്കാനെന്ന പേരില്‍ രാഹുൽ ഗാന്ധി യാത്ര നടത്തുന്നതിനിടയിലാണ് ഗോവയിലെ അട്ടിമറി.
പഞ്ചാബില്‍ എഎപി എംഎല്‍എമാരെ കൂറുമാറ്റുന്നതിന് പണത്തിന് പുറമെ വധഭീഷണിയും ഉയര്‍ത്തിയെന്ന് ഇന്നലെ വെളിപ്പെടുത്തലുണ്ടായി. ഇവിടെ 11 എഎപി എംഎല്‍എമാര്‍ക്ക് 25 കോടി വീതമാണ് വില പറഞ്ഞിരിക്കുന്നത്. ബിജെപി ഇടനിലക്കാര്‍ സമീപിച്ച 35 എംഎല്‍എമാരില്‍ 11 പേരുകള്‍ ധനമന്ത്രി ഹര്‍പാല്‍ ചീമ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇവരില്‍ ശീതള്‍ അംഗുരാലിനാണ് വധഭീഷണിയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 35ല്‍ പത്തുപേര്‍ക്കെതിരെയും വധഭീഷണിയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. പുറമെ ഇഡി, സിബിഐ എന്നിവയെ ഉപയോഗിച്ചുള്ള റെയ്ഡുകള്‍ നടത്തുമെന്നും ഭീഷണിപ്പെടുത്തി. ഡല്‍ഹിയില്‍ എഎപി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് 800 കോടി രൂപയോളം ബിജെപി വാഗ്ദാനം ചെയ്തെന്ന ആരോപണമുണ്ടായിരുന്നു.
ഗോവയില്‍ മുൻമുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോയും അടക്കം എട്ടുപേരാണ് കോൺഗ്രസ് വിട്ടത്. ഇവര്‍ ബിജെപിയിൽ ചേരുമെന്ന് ഗോവ ബിജെപി അധ്യക്ഷൻ സദാനന്ദ് താനവഡെ പറഞ്ഞു. കോൺഗ്രസിന്റെ 11 നിയമസഭാംഗങ്ങളില്‍ എട്ടുപേര്‍ മാറിയതിനാല്‍ കൂറുമാറ്റ നിരോധനനിയമം ബാധകമാകില്ല. 40 അംഗ സഭയിൽ ബിജെപിക്ക് 20 എംഎൽഎമാരുണ്ട്. ഭൂരിപക്ഷത്തിന് ഒരു എംഎൽഎയുടെ കുറവാണെങ്കിലും എംജിപിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഭരിക്കുന്നു.
കൂറുമാറാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ദിഗംബർ കാമത്തിനെയും മൈക്കിൾ ലോബോയെയും അയോഗ്യരാക്കാൻ കോൺഗ്രസ് നേതൃത്വം നേരത്തെ നിയമസഭാ സ്പീക്കർക്ക് കത്തുനല്കിയിരുന്നെങ്കിലും തീരുമാനമെടുക്കാതെ കുതിരക്കച്ചവടത്തിന് കളമൊരുക്കുകയായിരുന്നു സ്പീക്കര്‍. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി മാറില്ലെന്ന് സത്യപ്രതിജ്ഞയെടുത്ത എംഎല്‍എമാരാണ് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്.
ബിജെപിയുടെ സമീപനം അധികാരത്തിന്റെയും പണത്തിന്റെയും നാണംകെട്ട പണിയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാളും ബിജെപിയുടെ നടപടിയെ വിമര്‍ശിച്ചു.

Eng­lish Summary:Shaking at the oppo­si­tion’s uni­ty move; horse trading

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.