28 April 2024, Sunday

Related news

April 5, 2024
March 1, 2024
February 12, 2024
February 10, 2024
February 9, 2024
February 8, 2024
February 6, 2024
February 4, 2024
February 3, 2024
January 30, 2024

ക്യാൻസർ ബാധിതരിൽ ഭൂരിഭാഗവും 50 വയസിന് താഴെയുള്ളവരെന്ന് പഠനം

Janayugom Webdesk
കൊച്ചി
September 5, 2023 9:21 pm

ക്യാൻസർ ബാധിക്കുന്നവരിൽ ഭൂരിഭാഗവും 50 വയസിന് താഴെയുള്ളവരെന്ന് പഠനം. പുതുതായി കാൻസർ കണ്ടെത്തുന്ന 50 വയസിൽ താഴെയുള്ളവരുടെ എണ്ണം 2030 ആകുമ്പോഴേക്കും 31 ശതമാനം വർധിക്കും. മരണം 21 ശതമാനവും വർധിക്കും. നാൽപ്പതുകളിലുള്ളവരാണ് ഏറ്റവും അപകടസാധ്യതയിലുള്ളതെന്നും ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ (ഓങ്കോളജി) പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

രോഗികളുടെ എണ്ണം 1990ലെ 18.2 ലക്ഷത്തിൽനിന്ന് 2019ൽ 32.6 ലക്ഷമായി ഉയർന്നു. ഇതേ കാലയളവിൽ മരണനിരക്ക് 28 ശതമാനം വർധിച്ചതായും ഗവേഷകർ കണ്ടെത്തി. മൂന്ന് പതിറ്റാണ്ടിനിടെയുള്ള കണക്കുകളാണ് പഠനത്തിലുള്ളത്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് 2019ൽ പുറത്തിറക്കിയ റിപ്പോർട്ടിലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ഇന്ത്യയുൾപ്പെടെ 204 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 29 തരം ക്യാൻസറുകൾ ഉൾപ്പെടുത്തിയുള്ള വിവരങ്ങളാണ് പഠനത്തിലുള്ളത്. മലിനീകരണം, ഭക്ഷണശീലത്തിലെ വ്യത്യാസം, വ്യായാമക്കുറവ് തുടങ്ങിയവയ്ക്ക് രോഗികളുടെ എണ്ണത്തിലുള്ള പങ്ക് തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

2019ലെ കണക്കുകളനുസരിച്ച് 50 വയസിന് താഴെയുള്ളവരിൽ സ്തനാർബുദമാണ് ഏറ്റവുമധികം കണ്ടെത്തിയതെന്ന് പഠനത്തിൽ പറയുന്നു. 1990ന് ശേഷം ശ്വാസനാള, പ്രോസ്റ്റേറ്റ് ക്യാൻസറുകളിൽ വളരെ വേഗം വർധനയുണ്ടായതായും ഗവേഷകർ കണ്ടെത്തി. 1990നും 2019നും ഇടയിൽ ശ്വാസനാള ക്യാൻസറും പ്രോസ്റ്റേറ്റ് കാൻസറും പ്രതിവർഷം യഥാക്രമം 2.28 ഉം 2.23 ഉം ശതമാനമാണ് വർധിച്ചത്. അസുഖം ബാധിക്കുന്നതിൽ ജനിതകമായ ഘടകങ്ങൾക്ക് പ്രധാന പങ്കുണ്ട്. എന്നാൽ റെഡ് മീറ്റിന്റെയും ഉപ്പിന്റെയും കൂടുതലായ ഉപയോഗം, പഴങ്ങളും പാലും കഴിക്കുന്നതിലെ കുറവ്, മദ്യപാനം, പുകയില ഉപയോഗം എന്നിവയാണ് 50 വയസ്സിന് താഴെയുള്ളവരിൽ അസുഖം ബാധിക്കാനുള്ള പ്രധാന കാരണമായി ഗവേഷകർ പറയുന്നത്. 2022ൽ ഇന്ത്യയിൽ ഏകദേശം 14.6 ലക്ഷം ക്യാൻസർ കേസുകളാണ് രേഖപ്പെടുത്തിയത്. 2025 ഓടെ ഈ സംഖ്യ 15.7 ലക്ഷത്തിലെത്തുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. 

Eng­lish Summary:Studies show that most can­cer patients are under the age of 50
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.