11 May 2024, Saturday

സാമൂഹ്യ ബദലിനായുള്ള ആഗോള സമ്മേളനം

പി ദേവദാസ്
April 28, 2024 4:30 am

പ്രിൽ 18 മുതൽ 20 വരെ വെനസ്വേലയിലെ കാരക്കാസിൽ നടന്ന ആഗോള സമ്മേളനം വളരെയധികം പ്രാധാന്യമുള്ളതാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് ഇടതുപക്ഷ പാർട്ടികൾ, തൊഴിലാളി യൂണിയനുകൾ, സാമൂഹ്യ സംഘടനകൾ എന്നിവയിൽ നിന്നുള്ള 500 പ്രതിനിധികളാണ് സൈമൺ ബൊളിവർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് ആന്റ് സോളിഡാരിറ്റിയും അൽബ‑ടിസിപിയും ചേർന്ന് സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തത്.
ബൊളീവിയൻ അലയൻസ് ഫോർ ദ പീപ്പിൾസ് ഓഫ് അമേരിക്ക‑പീപ്പിൾസ് ട്രേഡ് ട്രീറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് അൽബ‑ടിസിപി. രാഷ്ട്രീയവും സാമ്പത്തികവുമായ ഏകീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ക്യൂബയും വെനസ്വേലയും ചേർന്ന് 2004ൽ രൂപീകരിച്ച ലാറ്റിനമേരിക്കയിലെയും കരീബിയനിലെയും സംസ്ഥാനങ്ങളുടെ ഒരു വേദിയാണിത്. ആഗോളതലത്തിലുള്ള സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിക്കുവാനുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ പുരോഗമന സർക്കാരുകളുടെയും ഇടതുപക്ഷ‑തൊഴിലാളി സംഘടനകളുടെയും മുൻകൈ പ്രവർത്തനത്തിന്റെ ഭാഗമായാണ് സമ്മേളനം ചേർന്നത്.
ആദ്യ രണ്ട് ദിനം ജനങ്ങളെ സംഘടിപ്പിക്കുന്നതിനും കാലാവസ്ഥാ പ്രതിസന്ധി, വലതുപക്ഷത്തിന്റെ വളർച്ച, സാമ്രാജ്യത്വ ആക്രമണങ്ങൾ, അന്താരാഷ്ട്ര ഐക്യദാർഢ്യം എന്നിവയെ അഭിമുഖീകരിക്കാനുമുള്ള സുപ്രധാന ചുമതലകളെക്കുറിച്ചാണ് ചർച്ച ചെയ്തത്.
ഇടതുപക്ഷവും പുരോഗമന പ്രസ്ഥാനങ്ങളും പുരോഗമന സർക്കാരുകളും അവരുടെ രാഷ്ട്രീയ പദ്ധതികളും ബഹുജന പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ ഏകോപനത്തിന്റെയും പിന്തുണയുടെയും ആവശ്യകത ചർച്ചകളിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾക്ക് കൂട്ടായ പരിഹാരമായി മാറാൻ കഴിയുന്ന ഐക്യത്തിന്റെ ഘടകങ്ങൾ ഏകീകരിക്കാനും ഒരു പുതിയ സാംസ്കാരിക മാതൃക കെട്ടിപ്പടുക്കാനും കഴിയുമെന്നും അഭിപ്രായമുയർന്നു.


ഇതുകൂടി വായിക്കൂ:  തുര്‍ക്കി ഇന്ത്യക്ക് നല്‍കുന്ന പാഠം


വെനസ്വേലയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വെറും മൂന്ന് മാസം മുമ്പാണ് ബൊളിവേറിയൻ റിപ്പബ്ലിക്കിൽ ഈ യോഗം നടന്നത്. തെരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം എന്ന് പ്രഖ്യാപിച്ച് യുഎസ് ഭരണകൂടം ഇതിനകം തന്നെ വെനസ്വേലയ്ക്കെതിരായ ഏകപക്ഷീയമായ നടപടികൾ ശക്തമാക്കാന്‍ അതിനെയൊരു കാരണമായി ഉപയോഗിക്കുകയും ചെയ്തുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷമായി കടുത്ത യുഎസ് ഉപരോധങ്ങളെ ചെറുത്തുനിൽക്കുന്ന വെനസ്വേലൻ ജനതയോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ആദ്യ രണ്ട് ലോകത്താകെ സാമ്രാജ്യത്വ കടന്നാക്രമണങ്ങൾ ശക്തമാണെങ്കിലും ഘടനാപരമായി അത് ദുർബലപ്പെടുകയാണെന്ന് സമ്മേളനം വിലയിരുത്തി. അതിന്റെ ജനവിരുദ്ധതയ്ക്കെതിരെ എല്ലാ രാജ്യങ്ങളിലും പ്രതിരോധങ്ങളുണ്ട്. എന്നാൽ എന്നത്തെക്കാളും ശക്തമായ ബഹുജനസമരങ്ങൾ ആവശ്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ദിന ചർച്ചകളിൽ പ്രഭാഷകർ ഊന്നിപ്പറഞ്ഞിരുന്നു.
സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച എല്ലാവരും ഇസ്രയേൽ നടത്തുന്ന പലസ്തീൻ ജനതയുടെ വംശഹത്യയെ പൂർണമായും നിരാകരിക്കുന്നതായി പ്രഖ്യാപിച്ചു. സയണിസത്തെ യുഎസ് സാമ്രാജ്യത്വം ക്രൂരമായ ഉപകരണമാക്കിയതായി വിലയിരുത്തുകയും ചെയ്തു. 75 വർഷത്തിലേറെയായി സയണിസ്റ്റ് കുടിയേറ്റ, കൊളോണിയൽ പദ്ധതിക്കെതിരായി ചെറുത്തുനില്പ് തുടരുന്ന പലസ്തീൻ ജനതയുടെ ധീരതയും ശക്തിയും ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് പ്രചോദനമാകുമെന്നും പ്രശംസിക്കപ്പെട്ടു. ലാറ്റിനമേരിക്കയിലെയും കരീബിയൻ ദ്വീപുകളിലെയും ലോകത്താകെയുമുള്ള ജനങ്ങൾ അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് സമ്മേളനം വിശദമായി ചർച്ച ചെയ്തു.


ഇതുകൂടി വായിക്കൂ:തുര്‍ക്കിയില്‍ വീണ്ടും എര്‍ദോഗന്‍


അൽബ‑ടിസിപിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ജോർജ് അരേസയുടെ സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള ആമുഖപ്രഭാഷണത്തോടെയാണ് സമ്മേളനത്തിന്റെ ആദ്യ ദിനം ആരംഭിച്ചത്. മനുഷ്യരാശി നേരിടുന്ന വെല്ലുവിളികളും ഭീഷണികളും, സാംസ്കാരികമായി സംഭവിക്കുന്ന അധഃപതനം, ഒരു സാമ്രാജ്യത്വം മാത്രം, ഒരേയൊരു ശത്രു, ഒരു പൊതുപരിപാടിയുടെ ആവശ്യകത എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് വിവിധ ദിവസങ്ങളിൽ ചർച്ചകൾ നടന്നത്.
വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്, അർജന്റീനിയൻ സോഷ്യോളജിസ്റ്റും പൊളിറ്റിക്കൽ സയന്റിസ്റ്റുമായ ആറ്റിലിയോ ബോറോൺ, മുൻ ക്യൂബൻ സാംസ്കാരിക മന്ത്രിയും കാസ ഡി ലാസ് അമേരിക്കസ് പ്രസിഡന്റുമായ ആബെൽ പ്രീറ്റോ, ബ്രേക്ക് ത്രൂ ന്യൂസിലെ യുഎസ്-ലെബനീസ് മാധ്യമപ്രവർത്തക റാനിയ ഖലെക്, മെക്സിക്കൻ മാധ്യമപ്രവർത്തക അലീന ഡുവാർട്ടെ, കൊളംബിയൻ സാമൂഹ്യ പ്രവർത്തക കാർലോസ് റൊസെറോ, പീപ്പിൾസ് ഫോറത്തിന്റെ ഡയറക്ടർ മനോലോ ഡി ലോസ് സാന്റോസ്, ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലിയുടെ (ഐപിഎ) കോ-ഓർഡിനേറ്റർ സ്റ്റെഫാനി വെതർബീ തുടങ്ങിയവരാണ് വിവിധ സെഷനുകളെ നയിച്ചത്.
അസമത്വം മനുഷ്യരാശിക്ക് ഒരു യഥാർത്ഥ ഭീഷണിയാണെന്നും അത് മുതലാളിത്ത മാതൃകയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും വെനസ്വേലൻ വെെസ് പ്രസിഡന്റ് റോഡ്രിഗസ് പറഞ്ഞു. നമ്മുടെ അർധഗോളമായ ലാറ്റിനമേരിക്കയിലും കരീബിയൻ രാജ്യങ്ങളിലുമാണ് ഏറ്റവും അസമമായ പ്രദേശങ്ങൾ ഉള്ളതെന്നും അതുകൊണ്ടാണ് പ്രതികരണം ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സാമ്രാജ്യത്വമാണ് മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് ഇവിടെ ഒത്തുകൂടിയ എല്ലാവരും തിരിച്ചറിയുന്നുവെന്ന് മാധ്യമപ്രവർത്തക റാനിയ ഖാലിക് പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ലോകക്രമത്തിൽ ആരും സുരക്ഷിതരല്ല. നിലവിലെ ക്രമത്തിന് കീഴടങ്ങാൻ വിസമ്മതിക്കുന്ന ആരെയും നശിപ്പിക്കാനും ശിക്ഷിക്കാനും ശ്രമിക്കുന്നു, ശിക്ഷയായി വംശഹത്യ നടത്താൻ സാമ്രാജ്യത്വങ്ങൾ തയ്യാറാകുന്നു. മികച്ചതും സ്വതന്ത്രവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നത് തടയാൻ അവർ ആഗ്രഹിക്കുന്നുവെന്ന് റാനിയ ഖാലിക് തുടർന്നു.


ഇതുകൂടി വായിക്കൂ: തുർക്കിയിൽ എർദോഗന് സംഭവിച്ച തിരിച്ചടി


സാമ്രാജ്യത്വ ആക്രമണങ്ങൾ തീവ്രമായി തുടരുകയാണെങ്കിലും, ഒരു ബദൽ, ബഹുധ്രുവലോകം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അർജന്റീനിയൻ സോഷ്യോളജിസ്റ്റ് ആറ്റിലിയോ ബോറോൺ അഭിപ്രായപ്പെട്ടു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നേതൃത്വത്തിൽ ബൊളീവിയൻ മുൻ പ്രസിഡന്റ് ഇവോ മൊറേലസ്, ഹോണ്ടുറാസ് മുൻ പ്രസിഡന്റ് മെൽ സെലയ, എംഎസ്‌ടിയുടെ ദേശീയ നേതാവ് ജോവോ പെഡ്രോ സ്റ്റെഡിൽ, ക്യൂബയിലെ ജനപ്രിയ അധ്യാപകനും പാർലമെന്റേറിയനുമായ ലാനിസ്ക ലുഗോ എന്നിവർ പങ്കെടുത്ത ചർച്ചയോടെയാണ് സമ്മേളനത്തിന് സമാപനമായത്. അധികാരത്തിലുള്ള പ്രസ്ഥാനങ്ങൾ എന്ന നിലയിൽ, ജനങ്ങളുടെ സ്ഥിരമായ പിന്തുണ നിലനിർത്തണമെന്നും ബൊളിവേറിയൻ വിപ്ലവത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നാണതെന്നും നാം നടത്തേണ്ട യുദ്ധങ്ങളുടെ അടിത്തറ ജനങ്ങൾ മാത്രമാണെന്നും നിക്കോളാസ് മഡുറോ കൂട്ടിച്ചേർത്തു. കരീബിയൻ, ലാറ്റിൻ അമേരിക്കൻ മേഖലകളിൽ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്ന അൽബ‑ടിസിപി അതിന്റെ അടിത്തറയിൽ നിന്നുകൊണ്ടുതന്നെ ആഗോളപ്രതിരോധത്തെയും പ്രസ്ഥാനങ്ങളെയും കൂടുതൽ സഹായിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകത്താകെ സാമ്രാജ്യത്വ കടന്നാക്രമണങ്ങൾ ശക്തമാണെങ്കിലും ഘടനാപരമായി അത് ദുർബലപ്പെടുകയാണെന്ന് സമ്മേളനം വിലയിരുത്തി. അതിന്റെ ജനവിരുദ്ധതയ്ക്കെതിരെ എല്ലാ രാജ്യങ്ങളിലും പ്രതിരോധങ്ങളുണ്ട്. എന്നാൽ എന്നത്തെക്കാളും ശക്തമായ ബഹുജനസമരങ്ങൾ ആവശ്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പ്രതിരോധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമ്മേളനം സമാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.