27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 25, 2024
July 18, 2024
July 17, 2024
July 17, 2024
July 10, 2024
July 7, 2024
July 4, 2024
July 4, 2024
July 3, 2024

സുധാകരന്‍റെ ആര്‍എസ്എസ് അനുകൂലപ്രസ്താവനയില്‍ ലീഗില്‍ അമര്‍ഷം പുകയുന്നു; കോണ്‍ഗ്രസ് എംപിമാര്‍ അടക്കമുള്ളവര്‍ ഖാര്‍ഗയെ കാണുന്നു

Janayugom Webdesk
തിരുവനന്തപുരം
November 16, 2022 11:35 am

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയും, അതു സാധൂകരിക്കാനായി ജവഹര്‍ലാല്‍ നെഹ്റുവിനെ കൂട്ടുപിടിച്ചു നടത്തിയ അഭിപ്രായപ്രകടനങ്ങളും ലീഗ് അടക്കമുള്ള യുഡിഎഫിലെ ഘടകക്ഷികളില്‍ വന്‍ അമര്‍ഷമാണ് ഉണ്ടായിരിക്കുന്നത്. വെറും വാക്കുപിഴയെന്നു തള്ളി കളായാനാണ കോണ്‍ഗ്രസും, ലീഗ് നേതൃത്വത്തിലെ ചിലരും ശ്രമിച്ചെങ്കിലും ലീഗിന്‍റെ അണികള്‍ കടുത്തഅമര്‍ഷത്തിലാണ്.

ലീഗ് നേതൃത്വംസുധാകരനോട് കാണിക്കുന്ന മൃദു സമീപനത്തിലും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധവും ഉയരുന്നു. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ഇന്ന് ലീഗിന്‍റെ ഉന്നതാധികാര സമിതിയുടെ യോഗം ചേരുന്നത്. പ്രതിഷേധം കടക്കുന്നതോടെസുധാകരനെ തള്ളി പറഞ്ഞിരിക്കുകയാണ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡ‍ന്‍റ് കെ. മുരളീധരനും കടുത്ത ഭാഷയിലാണ് സുധാകരനെ വിമര്‍ശിച്ചു രംഗത്തു വന്നിട്ടുള്ളത്.

സുധാകരനിൽ നിന്നു തന്നെ തുടർച്ചയായി ആർഎസ്‌എസ്‌ അനുകൂല പ്രസ്‌താവനകൾ വരുന്നതിനെതിൽ വ്യാപക ആശങ്കയും ആക്ഷേപവും ഉയരുന്നുണ്ടെന്നാണ് സതീശന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം ഗൗരവമായി പാർട്ടി കാണുന്നു.മുതിർന്നവരടക്കം നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തു. സുധാകരനുമായും ചർച്ച ചെയ്തു.വാക്കുപിഴയാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, സുധാകരനെ ന്യായീകരിക്കാനാകില്ല. തുടർച്ചയായി ഇത്‌ സംഭവിക്കുന്നതിനാൽ, ഘടകകക്ഷികളെ മാത്രമല്ല, കോൺഗ്രസിനേയും ദോഷകരമായി ബാധിക്കും. നെഹൃുവിയൻ ആശയങ്ങളിൽ നിന്നോ മതേതരത്വത്തിൽ നിന്നോ വിട്ടുവീഴ്ച പാടില്ലെന്നാണ്‌ ചിന്തൻ ശബിരം എടുത്ത തീരുമാനം.

അതിൽ നിന്ന്‌ വഴിമാറി സഞ്ചരിക്കാൻ ആരേയും അനുവദിക്കില്ല. യുഡിഎഫിലേക്ക്‌ ഈ വിഷയം വിടാതെ അതിനു മുമ്പ്‌ തന്നെ മുസ്ലിം ലീഗിനേയും ആർഎസ്‌പി യേയും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും സതീശൻ പറയുന്നു.കെ.മുരളീധരന്‍ കുറച്ചുകൂടി ഭാഷയിലാണ് സുധകരനെ വിമര്‍ശിച്ചിരിക്കുന്നത്.കെ സുധാകരന്റെ ആർഎസ്‌എസ്‌ അനുകൂല പ്രസ്താവനകൾ കോൺഗ്രസിനെ മാത്രമല്ല, ഘടകകക്ഷികളെയും ദോഷകരമായി ബാധിച്ചരിക്കുകയാണ്. ശാഖയ്ക്ക്‌ സംരക്ഷണം നൽകിയെന്നും ജവാഹർലാൽ നെഹ്‌റു ആർഎസ്‌എസുമായി സന്ധിയുണ്ടാക്കിയെന്നുമുള്ള സുധാകരന്റെ പ്രസ്‌താവനകൾ തിരുത്തിയതുകൊണ്ടായില്ല. സുധാകരൻതന്നെ മുൻകൈയെടുത്ത്‌ ഘടകകക്ഷികളുമായി ചർച്ച നടത്തി പരിഹരിക്കണം.

കോൺഗ്രസിനോടുള്ള ജനങ്ങളുടെ മതിപ്പിൽ കോട്ടംതട്ടി. മുസ്ലിംലീഗടക്കം പലർക്കും വലിയ പ്രയാസമുണ്ടാക്കി. നെഹ്‌റു ആർഎസ്‌എസുമായി സന്ധിയുണ്ടാക്കിയെന്നൊക്കെ പറഞ്ഞാൽ എങ്ങനെ ശരിയാകും. കോൺഗ്രസുകാരടക്കം ഏവരെയും അത്‌ വേദനിപ്പിക്കും. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിൽ എല്ലാ രാഷ്‌ട്രീയക്കാരെയും ചേർക്കാൻ തീരുമാനിച്ചതുകൊണ്ടാണ്‌ ശ്യാമപ്രസാദ്‌ മുഖർജി മന്ത്രിയായത്‌. വർഗീയവാദിയാണെന്നു കണ്ട്‌ നെഹ്‌റുതന്നെ മുഖർജിയെ പുറത്താക്കി. ഇതൊക്കെയാണ്‌ ചരിത്രം. ബിജെപിക്കെതിരെ ഭാരത്‌ ജോഡോ യാത്ര നടത്തുമ്പോൾ കെപിസിസി അധ്യക്ഷനിൽനിന്ന്‌ ഇത്തരം പ്രസ്താവനകൾ വന്നത്‌ വലിയ ക്ഷീണം തന്നെയാണ്‌. ആർഎസ്‌എസ്‌ ശാഖ സംരക്ഷിക്കലല്ല, അവ നശിപ്പിക്കലാണ്‌ കോൺഗ്രസ്‌ നയമെന്നും കെ മുരളീധരൻ പറഞ്ഞു.

വർഗീയ ഫാസിസ്റ്റുകളുമായി നെഹ്‌റു സന്ധിചെയ്‌തെന്ന കെ സുധാകരന്റെ പരാമർശത്തിൽ ഹൈക്കമാൻഡ്‌ കടുത്ത അമർഷത്തിൽ. വിശദീകരണം തേടിയ ഹൈക്കമാൻഡ്‌ മേലിൽ ഇത്തരം പ്രസ്‌താവന ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി. സുധാകരൻ തുടർച്ചയായി ആർഎസ്‌എസ്‌ അനുകൂല പ്രസ്‌താവനകൾ നടത്തുന്നതിലും ഹൈക്കമാൻഡിന്‌ അതൃപ്‌തിയുണ്ട്‌. കോൺഗ്രസിന്‌ ദോഷകരമായ പ്രസ്‌താവന തുടർച്ചയായി നടത്തുന്ന സുധാകരനെ പിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന അഭിപ്രായം നേതാക്കളിൽ ഒരുവിഭാഗത്തിനുണ്ട്‌.

സംസ്ഥാനത്തുനിന്നുള്ള എംപിമാരടക്കം ഹൈക്കമാൻഡിന്‌ പരാതി നൽകി.കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ്‌ അൻവറാണ്‌ സുധാകരനിൽനിന്ന്‌ വിശദീകരണംതേടിയത്‌.സുധാകരന്റെ പരാമർശത്തോട്‌ മുസ്ലിംലീഗിന്‌ അതൃപ്‌തിയുണ്ടാകുക സ്വാഭാവികമാണെന്ന്‌ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. അവർക്ക്‌ ആശങ്കകളുണ്ടാകും.ലീഗിനെ കുറ്റംപറയാനാകില്ല. ദേശീയതലത്തിലെ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാണ്‌. 

ആർഎസ്‌എസിന്‌ സംരക്ഷണം നൽകിയെന്ന സുധാകരന്റെ പരാമർശം 50 കൊല്ലം മുമ്പത്തെ അദേഹത്തിന്റെ അനുഭവമാണ്‌. നെഹ്‌റുവിനെക്കുറിച്ച്‌ നടത്തിയ പരാമർശം അദ്ദേഹം തിരുത്തി. അതോടെ ആ അധ്യായം അവസാനിച്ചെന്നും വേണുഗോപാൽ പറഞ്ഞു. സുധാകരന്‍റെ അര്‍എസ്എസ് അനുകൂലനിലപാടില്‍ പ്രതിഷേധംഅറിയിച്ചും അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുനഖാര്‍ഗെയെ കാണും. 

Eng­lish SummarY;
Sud­hakaran’s pro-RSS state­ment sparks fury in League; Khar­ga is seen by Con­gress MPs among others

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.