26 April 2024, Friday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

സുകുമാരന്‍ നായര്‍ , ചെന്നിത്തല സതീശന്‍ ദ്വയം വാക്പോര് മുറുകുന്നു

Janayugom Webdesk
തിരുവനന്തപുരം
January 10, 2023 11:13 am

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരും, കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു.സുകുമാരന്‍ നായരുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ടെന്ന നിലപാടിലാണ് ചെന്നിത്തലക്ക് ഒപ്പം നില്‍ക്കുന്നവര്‍. കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുകുമാരന്‍നായര്‍ രമേശ് ചെന്നിത്തലക്കും, വി ഡി സതീശനും എതിരേ രൂക്ഷമായ വിമര്‍ശനം നടത്തിയത്. നൂറ്റിനാല്‍പത്തിആറാമത് മന്നംജന്മജയന്തി ആഘോഷം ഉദ്ഘാടനം ശശിതരൂരിനെ വിളിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പലരിലും വലിയ അമര്‍ഷമാണ്

എന്നാല്‍ ആരും അതു തുറന്നു പറഞ്ഞില്ല. മന്നംജയന്തിക്ക് ആരെ വിളിക്കണമെന്നുള്ളത് സംഘടനയുടെ കാര്യമാണ് . അതില്‍ കോണ്‍ഗ്രസിന് അഭിപ്രായം പറയാന്‍ കഴിയുകയില്ലെന്ന നിലപാടുമാണ് അവര്‍ സ്വീകരിച്ചത്. ശശിതരൂര്‍ തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആദ്യംമത്സരിക്കാന്‍ എത്തിയപ്പോള്‍ ഡല്‍ഹിനായര്‍ ഉള്‍പ്പെടെ വിളിച്ച് ആക്ഷേപിച്ചിരുന്നു സുകുമാരന്‍ നായര്‍. എന്നാല്‍ അതു തെറ്റായി പോയി എന്നു മനസിലാക്കിയതിനാലാണ് ഇത്തവണത്തെ മന്നംജയന്തിക്ക് തരൂരിനെ വിളിച്ചതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. 

യോഗത്തില്‍ തരൂര്‍ മന്നത്തിനെ കൂട്ടുപിടിച്ച് ചെന്നിത്തലയ്ക്കും,വിഡി സതീശനും, കെ സി വേണുഗോപാലിനുമെതിരേ ഒളിയമ്പ് എയ്യുകയും ചെയ്തു. മന്നം ജയന്തിദിനത്തില്‍ രമേശ് ചെന്നിത്തല രാവിലെ തന്നെ ചങ്ങനാശേരിയില്‍ എത്തി മന്നം സമാധിയില്‍ പുഷ്പാരര്‍ച്ചനടത്തിപോയി. സുകുമാരന്‍നായരെ കാണാന്‍ പോലും കൂട്ടാക്കിയില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇംഗ്ലീഷ് പത്രത്തിന് സുകമാരന്‍നായര്‍ നല്‍കി അഭിമുഖത്തില്‍ സതീശനേയും, ചെന്നിത്തലയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

സതീശന്‍ പറവൂരിൽ ജയിച്ചുകഴിഞ്ഞപ്പോൾ സമുദായത്തെ തള്ളിപ്പറഞ്ഞു. തെരഞ്ഞെടുപ്പ്‌ ജയിക്കാൻ മണിക്കൂറുകളോളം വിളിച്ച്‌ സഹായം അഭ്യർത്ഥിച്ചതായും സുകുമാരന്‍ നായര്‍ അഭിമുഖത്തിൽ പറയുന്നു. വളരെ മോശം ഭാഷയാണ്‌ സതീശന്റേത്‌. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്ന്‌ പറഞ്ഞ സതീശൻ തെരഞ്ഞെടുപ്പിന്‌ മുൻപ്‌ അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾ എൻഎസ്‌എസ്‌ അംഗങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്‌. ആക്ഷേപിക്കുന്ന വാക്കുകളായിരുന്നു അത്‌. ക്ഷമിക്കാൻ കഴിയുന്ന ഒന്നല്ല അത്‌.കേരളത്തിൽ പ്രതിപക്ഷം ഉണ്ടോ എന്ന്‌ തോന്നിപ്പിക്കുന്ന പ്രവർത്തനമാണ്‌ അദ്ദേഹത്തിന്റേത്‌. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുൻപ്‌ രണ്ട്‌ മണിക്കൂറോളം വിളിച്ച്‌ പിന്തുണ തേടി. പിന്നീട്‌ സ്വഭാവം മാറി. ചെന്നിത്തലയും സതീശനും ഒരേ തൂവൽപക്ഷികളാണെന്നും സുകുമാരൻ നായർ പറഞ്ഞു.

പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള തരൂരിനെ ഒതുക്കാന്‍ കോണ്‍ഗ്രസുകാര്‍തന്നെ ശ്രമിക്കുകയാണ്‌. മന്നം ജയന്തി ആഘോഷത്തിലെ തരൂരിന്റെ സാന്നിധ്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്‌ടപ്പെട്ടില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണ് ശശി തരൂരെന്നും എന്നാല്‍ കൂടെ നില്‍ക്കുന്നവര്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും എന്നാണ് സുകുമാരന്‍ നായര്‍ ചോദിക്കുന്നത്.അധോഗതി എന്നല്ലാതെ വല്ലതും പറയാനുണ്ടോ. ശശി തരൂരിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്ക് മനസിലാക്കാന്‍ സാധിച്ചപ്പോഴാണ് അദ്ദേഹം ഒരു വിശ്വപൗരനായ കേരളീയനാണെന്ന് ബോധ്യമായത് എന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ശശിതരൂരിനോളം അറിവുള്ള ഒരു മനുഷ്യന്‍ വേറെ ആരുണ്ടെന്നും സുകുമാരന്‍ നായര്‍ ചോദിക്കുന്നു. തറവാടി നായരാണ് ശശി തരൂര്‍ എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.രമേശ് ചെന്നിത്തലയെ ഉയർത്തി കാണിച്ചതാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ചക്ക് കാരണം. താക്കോൽ സ്ഥാനത്തെത്തിയ രമേശ് ചെന്നിത്തല പിറ്റേന്നു തന്നെ സമുദായത്തെ തള്ളിപ്പറഞ്ഞു. ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ അത്ര വലിയ തോൽവി ഉണ്ടാകില്ലായെന്നും അദ്ദേഹം തന്‍റെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.യുഡിഎഫ്‌ പരാജയപ്പെട്ടത്‌ ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചതിനാലാണെന്നും സതീശന്‌ അഹങ്കാരത്തിന്റെ ഭാഷയാണെന്നുമാണ്‌ സുകുമാരൻ നായർ വിമർശിച്ചത്‌.ഇതിനെതിരേയാണ് ചെന്നിത്തല രംഗത്തു വന്നത്.തന്നെ സ്ഥാനമാനങ്ങള്‍ നല്‍കി വളര്‍ത്തിയതും വലുതാക്കിയതും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.

അതുകൊണ്ട് പാര്‍ട്ടിയോടാണ് തന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും പാര്‍ട്ടിയോടാണെന്നു ചെന്നിത്തല മറുപടി നല്‍കി.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നില്ല.തിരഞ്ഞെടുപ്പിന് ശേഷം നിയമസഭാംഗങ്ങള്‍ ചേര്‍ന്ന് ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നായിരുന്നു ധാരണ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയുന്നതില്‍ യാതൊരു വിധ അര്‍ത്ഥവുമില്ല. തന്നെ ആരും മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയില്ല എന്നും സുകുമാരന്‍ നായര്‍ക്ക് ചെന്നിത്തല മറുപടി നല്‍കി. ശശി തരൂരിനെ ഉയർത്തിക്കാട്ടാനുള്ള എൻഎസ്‌എസ് ജനറല്‍ സെക്രട്ടറിസുകുമാരന്‍ നായരടുടേയും കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും നീക്കത്തിന്‌ തടയിടലാണ്‌ ലക്ഷ്യം.

ഉമ്മന്‍ചാണ്ടിക്ക് ഒപ്പം നില്‍ക്കുന്നഎവിഭാഗത്തിന് തരൂരുമായി മാനസീക ഏടുപ്പം ഏറെയാണ്. എം കെ രാഘവന്‍, മഹന്‍രാജ് തുടങ്ങിയവര്‍ എ വിഭാഗത്തിലുള്ളവരും, ഉമ്മന്‍ചാണ്ടിയുടെ അനുയായികളുമാണ്.

എല്ലാ സ്ഥാനങ്ങളും കോൺഗ്രസ്‌ നൽകിയതാണെന്നും പാർടിയാണ്‌ വലുതെന്നും രമേശ്‌ ചെന്നിത്തല. തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിയതുകൊണ്ട്‌ തോറ്റുവെന്ന വാദം ശരിയല്ല. ഭൂരിപക്ഷം കിട്ടിയാൽ എംഎൽഎമാർ ചേർന്ന്‌ മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നായിരുന്നു നിലപാട്‌. രാഷ്ട്രീയ പാർടികളിൽ സമുദായ നേതാക്കൾ ഇടപെടുന്നതു സംബന്ധിച്ച്‌ അവർ തീരുമാനിക്കട്ടെ ചെന്നിത്തല പറഞ്ഞു.

തകർന്നപാർട്ടിയെ കരകയറ്റലാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രിയാകലല്ലെന്നും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ.സമുദായ നേതാക്കൾക്ക്‌ വിമർശിക്കാം.താനും തിരിച്ച്‌ വിമർശിക്കാറുണ്ട്‌. എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറിക്ക്‌ മറുപടി പറയാനില്ല. ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും വർഗീയതയ്‌ക്കുള്ള നീക്കം ചെറുക്കുമെന്നും സതീശൻ പറഞ്ഞു

Eng­lish Sum­ma­ry: Suku­maran Nair, Chen­nitha­la-Satheesan duo are in a war of words

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.