ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിന് മാര്‍ഗരേഖ രൂപപ്പെടുത്താന്‍ സുപ്രീകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. നാല് മാസത്തിനുള്ളില്‍ മാര്‍ഗരേഖ തയ്യാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം.
സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിന് ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ വിശദീകരണം ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് നാഗേശ്വര റാവു, ബി ആര്‍ ഗവായ്, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ 2020ലെ വിധിയില്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചത്.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാനക്കയറ്റത്തിന് ഭിന്നശേഷിക്കാര്‍ക്ക് സംവരണം നടപ്പാക്കാത്തതില്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വന്ന കോടതി അലക്ഷ്യ ഹർജികളും കോടതി പരിഗണിച്ചു.
കേന്ദ്രത്തിന് വേണ്ടി അഡി. സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാനാണ് ഹാജരായത്. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് വലിയ ആശയക്കുഴപ്പത്തിന് കാരണമാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
സ്ഥാനക്കയറ്റത്തിന് സംവരണമെന്ന മട്ടില്‍ വിധി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്നും അത് പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകള്‍ക്കിടയാക്കുമെന്നും കേന്ദ്രം വാദിക്കുന്നു.കേന്ദ്രം ആവശ്യപ്പെടുന്ന വിശദീകരണം നേരത്തെത്തന്നെ നല്‍കിയിട്ടുണ്ടെന്ന് ഹരജിക്കാരിലൊരാളായ സിദ്ദരാജുവിന്റ അഭിഭാഷകന്‍ അഡ്വ. ജയന്‍ കോത്താരി കോടതിയെ ബോധ്യപ്പെടുത്തി.
English Summary : supreme court directs central government to prepare guidelines for reservation of differently abled
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.