പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് തട്ടാരമ്പലത്തിന് സമീപമുള്ള പുഞ്ചയിൽ നടന്ന അപകടത്തിൽ പെട്ട് കാണാതായ വെൺമണി താഴം വല്യത്ത് രാജുവിന്റെ മകൻ ഹരികുമാർ (ശ്രീഹരി-21) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ എട്ടിന് ആലപ്പുഴയിൽ നിന്നെത്തിയ സ്ക്യൂബ ടീം ഡൈവർമാരായ കെ ആർ അനിൽകുമാർ, ലോറൻസ് ഫ്രാൻസിസ്, അനീഷ്, ഉദയകുമാർ, ചെങ്ങന്നൂർ നിലയത്തിലെ സുനിൽ ശങ്കർ, മാവേലിക്കര നിലയത്തിലെ അരുൺ. ജി നാഥ്, സനിൽകുമാർ എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം തട്ടാരമ്പലം പടുകാൽ പുഞ്ചയിൽ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്.
ശക്തമായ കാറ്റിനെ തുടർന്ന് വള്ളം മറിയുകയും ശ്രീഹരി വെള്ളത്തിലകപ്പെട്ട് കാണാതാകുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ മാവേലിക്കര അഗ്നി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ആർ. ജയദേവൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എ എസ് ടി ഒ സി രാജേന്ദ്രൻ നായരും സേന അംഗങ്ങളും രാത്രിയിൽ തിരച്ചിൽ നടത്തിയെങ്കിലും ശ്രീഹരിയെ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും ഇരുട്ടും കാരണം നിർത്തിവെച്ച തിരച്ചിൽ വ്യാഴാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ജില്ലാ ഫയർ ഓഫീസർ കെ ആർ അഭിലാഷ് തിരച്ചിലിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.