26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 9, 2024
April 2, 2024
March 6, 2024
February 8, 2024
February 4, 2024
February 3, 2024
January 31, 2024
January 28, 2024
December 22, 2023
December 4, 2023

കേന്ദ്ര വനാവകാശ നിയമം കടലാസിലൊതുങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2024 11:23 pm

രാജ്യത്തെ പട്ടികവര്‍ഗ‑പരമ്പാരഗത ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്ര വനാവകാശ നിയമം നടപ്പിലാക്കുന്നതില്‍ മെല്ലെപ്പോക്ക്. ആദിവാസി- ഗോത്ര വിഭാഗം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കൊണ്ടുവന്ന നിയമം രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയുടെ ഫലമായി കടലാസിലൊതുങ്ങി.

വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന സമൂഹത്തിലെ പാര്‍ശ്വവല്‍ക്കൃത വിഭാഗത്തിന്റെ അവകാശങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ നിയമം അധഃപതിച്ചതായി ഇതേക്കുറിച്ച് പഠനം നടത്തിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടി. പീപ്പിള്‍സ് ഫോറസ്റ്റ്-അഡ്വാന്‍സിങ് എ പീപ്പിള്‍സ് അജണ്ട ഫോര്‍ 2024 ജനറല്‍ ഇലക്ഷന്‍ എന്ന പേരില്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് വനാവകാശ നിയമം നിര്‍ജീവമായെന്ന് കണ്ടെത്തിയിരിക്കുന്നത്.
വനങ്ങളുടെ വാണിജ്യവല്‍ക്കരണം മൂലം നിയമത്തിന്റെ കാതല്‍ തന്നെ വഴിമാറി. ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം ലംഘിക്കുന്ന തരത്തിലാണ് നിയമം പല സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നത്.

2011ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ 270 ലോക്‌സഭാ മണ്ഡലം അടിസ്ഥാനമാക്കിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ 184 മണ്ഡലങ്ങള്‍ നിക്ഷിപ്ത വനമേഖലയ്ക്ക് പുറത്താണ്. 42 എണ്ണം പട്ടികവര്‍ഗക്കാര്‍ക്കായി നീക്കിവച്ചു. ബാക്കിയുള്ള 44 എണ്ണം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടവയാണ്. പട്ടികവര്‍ഗ‑പട്ടികജാതിക്കാര്‍ക്കായി നീക്കിവച്ച പ്രദേശങ്ങളിലാണ് വനാവകാശ നിയമം നടപ്പിലാക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടില്‍ ജീവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ട് അവതരിപ്പിച്ച നിയമം നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും മറ്റ് ഏജന്‍സികളും പുലര്‍ത്തുന്ന ഉദാസീനതയാണ് പദ്ധതിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.

കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്സ് (സിഎഫ്ആര്‍) നിയമം അനുസരിച്ച് വനഭൂമിയില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ വിതരണം ഗ്രാമസഭ കൂടിയാണ് നിശ്ചയിക്കുന്നത്. യഥാസമയം ഗ്രാമസഭ വിളിച്ചുചേര്‍ക്കാനോ ആനുകൂല്യം വിതരണം ചെയ്യാനോ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ആദിവാസി-ഗോത്ര ജനവിഭാഗങ്ങള്‍ക്ക് ഗ്രാമസഭ വഴി ലഭിക്കേണ്ട ഗുണങ്ങള്‍ ലഭ്യമാകുന്നില്ല. ഈ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടി നിര്‍മ്മിച്ച വനാവകാശ നിയമം ലക്ഷ്യത്തില്ലെത്താതെ മുടന്തിനീങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: The Cen­tral For­est Rights Act

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.