28 April 2024, Sunday

Related news

April 26, 2024
April 4, 2024
March 31, 2024
March 25, 2024
March 13, 2024
February 29, 2024
February 29, 2024
February 26, 2024
February 24, 2024
February 22, 2024

31,499 പേർ കൂടി ഭൂമിയുടെ അവകാശികള്‍; ഭൂരഹിതരില്ലാത്ത കേരളത്തിലേക്ക് അടുക്കുന്നു, മുഖ്യമന്ത്രി

രണ്ടര വർഷത്തിൽ നല്‍കിയത് 1,53,103 പട്ടയങ്ങള്‍
Janayugom Webdesk
തൃശൂര്‍
February 22, 2024 10:45 pm

സംസ്ഥാനം ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പട്ടയമേള തേക്കിന്‍കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അർഹരായവർക്കെല്ലാം പട്ടയം നൽകുന്നത് അതീവ പ്രാധാന്യത്തോടെയാണ് സർക്കാർ കണക്കാക്കിയിട്ടുള്ളത്. ഭൂമിയില്ലാത്തവരെ കണ്ടെത്തി അവർക്കുള്ള ഭൂമി, ആവശ്യമായ അനുമതി, രേഖ എന്നിവ ലഭ്യമാക്കൽ, വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ തീർപ്പ് ഉണ്ടാക്കൽ എന്നിവ ഒരേസമയം നിർവഹിച്ചാണ് പ്രവൃത്തികൾ ത്വരിതപ്പെടുത്തുന്നത്.

പാർപ്പിടം, വ്യവസായം, വാണിജ്യം, പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് കേരളത്തിൽ ഭൂമിയുടെ അളവ് പരിമിതമാണ്. ഈ സാഹചര്യത്തിലാണ് എല്ലാവർക്കും ഭൂമി ലഭ്യമാക്കുകയെന്ന ശ്രമകരമായ ദൗത്യം സർക്കാർ പ്രഖ്യാപിച്ചത്. ക്ലേശകരമായ കാര്യങ്ങളും നടപ്പാക്കുന്ന സർക്കാര്‍, സാമൂഹിക ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കുറിച്ചിക്കര മടക്കാട്ടുപറമ്പ് വീട്ടിൽ ലക്ഷ്മി വനഭൂമി പട്ടയവും, ചിറ്റിലപ്പള്ളി നീലത്തു വീട്ടിൽ രവീന്ദ്രൻ, പാണഞ്ചേരി വില്ലേജ് കളപ്പുര പറമ്പിൽ ജോയ് എന്നിവർ പുറമ്പോക്ക് പട്ടയവും മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷനായി.

2024 മാർച്ച് ഒന്നു മുതൽ 15 വരെ സംസ്ഥാനത്തെ മലയോര മേഖലയിലെ എല്ലാ വില്ലേജുകളിലും വനഭൂമി പട്ടയങ്ങൾക്കായി അപേക്ഷ സമർപ്പിക്കാൻ മലയോര കർഷകർക്ക് അവസരം അനുവദിച്ചതായി റവന്യു മന്ത്രി അറിയിച്ചു. 1977ന് മുമ്പ് പട്ടയം ലഭ്യമാകാൻ അവകാശമുള്ള ഭൂമി കൈവശമുള്ള ആളുകളിൽ അർഹതപ്പെട്ടവർക്ക് പ്രത്യേക അപേക്ഷയും സംയുക്ത പരിശോധനയും നടത്താൻ കേന്ദ്രസർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടര വർഷത്തിൽ വിതരണം ചെയ്തത് 1,53,103 പട്ടയങ്ങളാണ്. ഡിജിറ്റൽ റിസർവേയിലൂടെ യഥാർത്ഥ ഭൂമിയുടെ അവകാശികളെ കണ്ടെത്താനുള്ള പ്രവർത്തനങ്ങള്‍ ഊർജിതമായി നടക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി-പട്ടികവർഗ, പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. എംഎല്‍എമാരായ പി ബാലചന്ദ്രന്‍, വി ആര്‍ സുനില്‍കുമാര്‍, ഇ ടി ടൈസണ്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് ബോർഡ് സെക്രട്ടറി എ ഗീത, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, സബ് കളക്ടർ മുഹമ്മദ് ഷഫീക്, അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രഹി, എഡിഎം ടി മുരളി, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അതത് ജില്ലകളിലെ ചുമതലയുള്ള മന്ത്രിമാര്‍ പട്ടയങ്ങൾ വിതരണം ചെയ്തു.

 

Eng­lish Sum­ma­ry: The Chief Min­is­ter said that the state is get­ting clos­er to the goal of land­less Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.