19 April 2024, Friday

Related news

February 18, 2024
February 7, 2024
January 12, 2024
January 2, 2024
October 5, 2023
September 16, 2023
September 5, 2023
August 24, 2023
July 1, 2023
June 23, 2023

തിരിച്ചുവരുന്നു മത്തിയുടെ സുവർണ കാലം

ടി കെ അനിൽകുമാർ
ആലപ്പുഴ
January 15, 2023 9:03 am

കടലിലെ ചൂടകലുന്നതോടെ മത്തിയുടെ സുവർണ കാലം തിരിച്ചുവരുന്നു. കേരള തീരങ്ങളിൽ ഇത് മത്തിച്ചാകരയുടെ കാലമാണ്. കഴിഞ്ഞ വർഷങ്ങളിൽ കാണാത്ത രീതിയിൽ മത്തി തീരത്തോട് അടുക്കുന്നുണ്ട്. മുൻ കാലങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ വൻതോതിൽ മത്തി ലഭിച്ചപ്പോൾ കേരളത്തിൽ കുറവായിരുന്നു. ഈ വർഷം പ്രജനനത്തിലും വർധനയുണ്ടായി.
കടലിന്റെ മേൽപ്പരപ്പിൽ ചൂട് കുറയുന്ന സമയത്താണ് മത്തി കൂടുതലായി ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ചക്ക് ശേഷം മത്തിയുടെ ലഭ്യതയിൽ കുറവുണ്ടാകുന്നു. പുലർച്ചെ മത്സ്യബന്ധനത്തിന് പോകുന്ന പൊങ്ങ് വള്ളങ്ങളിലാണ് മത്തി വൻ തോതിൽ ലഭിക്കുന്നത്. കിലോയ്ക്ക് 20 മുതൽ 40 രൂപവരെ മാത്രം തൊഴിലാളികൾക്ക് ലഭിക്കുമ്പോൾ 80 മുതൽ 130 രൂപവരെയാണ് ഇടനിലക്കാർ വാങ്ങുന്നത്.

ഒരുകാലത്ത് കേരളത്തിലെ സമുദ്രോല്പാദനത്തിൽ ഗണ്യമായ സംഭാവന ചെയ്തത് ഉപരിതല മത്സ്യങ്ങളായ മത്തിയും അയലയും ആയിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ജലത്തിന്റെ താപ വ്യത്യാസത്തിൽ മാറ്റം വന്നപ്പോൾ മത്തിയും ചൂരയും പോലുള്ള ‘സഞ്ചാരി ’ മൽസ്യങ്ങൾ തീരം വിട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ഇവയുടെ ലഭ്യത കുറഞ്ഞു. കടലിലെ താപനിലയിൽ ഉണ്ടായ വർധനയാണ് ഇതിന് കാരണമായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിലെ മത്തി ഉല്പാദനത്തിൽ 80 ശതമാനം സംഭാവന ചെയ്തത് കേരളമായിരുന്നു. 

മുൻകാലങ്ങളിൽ 30 ലക്ഷം ടൺ വരെ മത്തി ലഭിച്ചിരുന്നെങ്കിൽ പിന്നീടത് 50,000 ടണ്ണിൽ താഴെയായി. കേരളത്തിലെ കടൽ ചൂട് വർധിച്ചതോടെ താപനില കുറവുള്ള മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലേക്ക് മത്തി സഞ്ചരിച്ചു. ചൂട് താങ്ങാനാവാതെ അയല ആഴക്കടലിലേക്കും നീങ്ങി. 2004 ൽ ലോകമാകെ ആഞ്ഞടിച്ച സുനാമിക്ക് ശേഷമാണ് കടലിന്റെ ആവാസവ്യവസ്ഥ ആകെ മാറിയത്. കേരളത്തിൽ ചാകരയെന്ന പ്രതിഭാസം തന്നെ അപൂർവമായി. പല മത്സ്യങ്ങളുടെയും ലഭ്യത കുറഞ്ഞു. 10 മുതൽ 20 മീറ്റർ വരെ ആഴമുള്ള തീരക്കടലിലാണ് മത്തി കൂടുതലായും കണ്ടുവരുന്നത്. മത്തി എല്ലാ വേളയിലും ഒരേ സ്ഥലത്ത് തന്നെ തങ്ങില്ല എന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിലെ കാലാവസ്ഥ ഇപ്പോൾ അനുകൂലമായതിനാലാണ് മത്തിച്ചാകര ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: The gold­en age of sar­dines is com­ing back

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.