സംസ്ഥാനത്ത് ചൂട് കൂടിയതോടെ എയർ കണ്ടീഷണർ (എസി ) വിപണിയും ഉഷാറായി. 41 ഡിഗ്രിയും കടന്ന് റെക്കോഡ് ചൂടാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. സമാനമായി തൊട്ടു താഴെയാണ് മറ്റു ജില്ലകളിൽ രേഖപ്പെടുത്തിയിട്ടുള്ള ചൂട്. ഇതോടുകൂടി രാത്രി കാലങ്ങളിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയും സംജാതമായി. പകൽ പല ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയും ചൂട് അവതാളത്തിലാക്കുന്നുണ്ട്. പതിവിലും നേരെത്തെ ചൂട് കൂടിയതോടെ എസി വിപണിയിലും വലിയ വില്പനയാണ് ഉണ്ടായിട്ടുള്ളത്. സാധാരണ നഗരങ്ങളിലാണ് എസിക്ക് ആവശ്യക്കാർ ഏറെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത്തരം വ്യത്യാസമൊന്നുമില്ല. മുറികളിൽ ഉപയോഗിക്കുന്നതിനുവേണ്ടി ഒന്ന്, ഒന്നര ടൺ എസികൾക്കാണ് ആവശ്യക്കാർ കൂടുതൽ. മുറികൾ പെട്ടെന്ന് തണുക്കും.
വൈദ്യുതി ഉപഭോഗത്തിന് അനുസരിച്ചുള്ള സ്റ്റാർ റേറ്റിങ്ങുകൾ അനുസരിച്ചാണ് വില്പന. കുറവ് വൈദ്യുതി ഉപയോഗിക്കുന്നവയ്ക്കാണ് പ്രിയം കൂടുതൽ.
ഒന്നര ടൺ ശേഷിയുള്ളതിന് 29,000, ഒരു ടൺ ശേഷിയുള്ള എസികൾക്ക് 22,000 , രണ്ടു ടൺ 58,000 മുതലുമാണ് വില വരുന്നത്. പല മോഡലുകൾക്കും വിലയിൽ മാറ്റങ്ങളുമുണ്ട്. വിപണിയിൽ പരമാവധി കച്ചവടം പിടിക്കാൻ വ്യാപാരികൾ ആവശ്യത്തിന് വായ്പാ സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്.
ആദ്യ ഇൻസ്റ്റാൾമെന്റ് അടച്ചാൽ പോലും എസി ലഭിക്കുമെന്നത് ആവശ്യക്കാർക്ക് ആശ്വാസം നൽകുന്നുണ്ട്. പിന്നീട് തവണകളായി അടച്ചാൽ മതിയാകും. ഇപ്പോൾ വൈഫൈ മോഡലുകൾക്കാണ് പ്രിയം. എവിടെ ഇരുന്നും എസി ഓണാക്കാൻ കഴിയുമെന്നതിനാൽ ഇത്തരം മോഡലുകളാണ് വില്പനയിൽ മുന്നിൽ. രാജ്യത്തെ മൊത്തം വില്പനയുടെ ഏഴ് ശതമാനം കേരളത്തിലാണ്. കഴിഞ്ഞ വർഷം ഏതാണ്ട് 4.8 ലക്ഷം എസികളുടെ വില്പന കേരളത്തിൽ നടന്നു. ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ അഞ്ചുലക്ഷത്തിലേറെ എസി കേരളത്തിൽ വില്പന നടക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതോടൊപ്പം സ്മാർട്ട് ഫാനുകൾക്കും കൂളറുകൾക്കും ഡിമാന്റുണ്ട്.
English Summary: The heat increased; AC sales boomed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.