അത്തപ്പൂക്കളങ്ങളിൽ മുഖ്യ പ്രതീകമായി ഉപയോഗിക്കുന്ന ഓണത്തപ്പന്റെ വിപണനം കുറഞ്ഞതോടെ ആചാരങ്ങൾ മുടങ്ങുമെന്ന ആശങ്കയിലാണ് കേരളനാട്. ഓണത്തപ്പനില്ലാതെ ആചാരങ്ങൾ പൂർത്തിയാകില്ലെന്നാണ് പഴമക്കാർ പറയുന്നത്. മാവേലിയുടെ പ്രതീകമെന്നും വാമനന്റെ പ്രതീകമെന്നും പ്രാദേശികമായി വിശ്വസിക്കുന്ന ഓണത്തപ്പന്റെ രൂപം, കളിമണ്ണിലും മരത്തിലും മെനയുന്ന ഓണത്തപ്പന്റെ രൂപങ്ങൾ ചിങ്ങമാസമാകുമ്പോൾ തന്നെ വിപണിയിൽ ഇടംപിടിക്കുന്നതാണ്. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിപണന സാധ്യതകൾ ഇല്ലാതായി. ഒരു കാലത്ത് സർക്കാരിന്റെയും മറ്റ് ഓണവിപണന മേളകളിലും സ്ഥിരം സാന്നിധ്യമായിരുന്നു ഓണത്തപ്പൻ. കോവിഡ് മഹാമാരി ഓണത്തപ്പൻ വിപണനത്തെ പ്രതിസന്ധിയിലാക്കിയതോടെ നിർമ്മാണ പ്രവർത്തകരുടെ വരുമാനത്തെയും ബാധിച്ചു. നിരവധി കുടുംബങ്ങളാണ് ഓണത്തപ്പന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വിരലിൽ എണ്ണാവുന്നവരായി ചുരുങ്ങി. കളിമണ്ണിന്റെ ലഭ്യത കുറവും മറ്റുമാണ് ഇതിനുള്ള കാരണങ്ങൾ.
അപ്രതീക്ഷിതമായി എത്തിയ കോവിഡ് നിയന്ത്രണങ്ങൾ ഇക്കുറിയും വിപണന സാധ്യത ഇല്ലാതാക്കി. ഓണം വിപണി മുന്നിൽ കണ്ട് ഓണത്തപ്പന്റെ രൂപം കൂടുതൽ നിർമ്മിച്ചെങ്കിലും കുറച്ച് മാത്രമാണ് വിറ്റൊഴിച്ചതെന്ന് തൊഴിലാളികൾ പറയുന്നു. പൂക്കളത്തിനൊപ്പം ഓണത്തപ്പന്റെ സാന്നിധ്യം കൂടുതൽ ഐശ്വര്യം സമ്മാനിക്കുമെന്നാണ് സങ്കൽപ്പം. കേരളത്തിന്റെ വടക്കൻ ജില്ലകളിലാണ് ഓണത്തപ്പന് കൂടുതലായും പ്രാധാന്യം നൽകുന്നത്. ആമസോൺ, ഫ്ളിപ്പ്കാർട്ട് പോലുള്ള ഓൺലൈൻ സൈറ്റുകളിൽ ഓണത്തപ്പന്റെ വിപണനം നടക്കുന്നുണ്ട്. എന്നാൽ ഇവിടെ അമിത വിലയാണ് ഈടാക്കുന്നതെന്ന ആരോപണം ശക്തമാണ്. ഇടത്തരം വലിപ്പമുള്ള കളിമണ്ണിൽ നിർമ്മിച്ച ഓണത്തപ്പന് 120 രൂപയും വലുപ്പമുള്ള ഓണത്തപ്പന് 290 രൂപയുമാണ് വില. എന്നാൽ വളരെ കുറച്ച് സ്റ്റോക്ക് മാത്രമേ ഓൺലൈനുകളിൽ ലഭ്യമായിട്ടുള്ളു.
English summary; The covid crisis is also affecting Onam customs
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.