20 April 2024, Saturday

ചന്ദ്രനിലേക്ക് കുതിച്ച്‌ ആര്‍ട്ടെമിസ്

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2022 9:28 pm

നാസയുടെ ഏറ്റവും പുതിയ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം പൂര്‍ത്തിയായി. റോക്കറ്റിന്റെയും ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെയും ആദ്യ സംയോജിത പരീക്ഷണമാണ് നടന്നത്. ആദ്യ വിക്ഷേപണമായതിനാല്‍ യാത്രികരില്ലാതെയാണ് ദൗത്യം.
കേപ് കനാവറലിലെ 39 ബി ലോഞ്ച്പാഡില്‍ നിന്നായിരുന്നു വിക്ഷേപണം. പ്രതികൂല കാലാവസ്ഥയെ മറികടക്കാന്‍ കഴിയാവുന്ന വിധത്തിലാണ് ആര്‍ട്ടെമിസ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് നാസ അറിയിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റുന്ന പേടകം ആവശ്യമായ പരിശോധനകള്‍ക്കും വിവരശേഖരണങ്ങള്‍ക്കും ഒടുവില്‍ ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറക്കുകയാണ് ആദ്യ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. തുടര്‍ന്നുള്ള വിക്ഷേപണങ്ങളില്‍ മനുഷ്യരും പുറപ്പെടും. എന്‍ജിന്‍ തകരാറും കാലാവസ്ഥയും കാരണം വിക്ഷേപണം രണ്ടുതവണ മാറ്റിവച്ചിരുന്നു. 

അപ്പോളോ 17ന്റെ വിക്ഷേപണത്തിന് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാസയുടെ പുതിയ ചാന്ദ്ര ദൗത്യം. ഭൂമിക്ക് പുറത്ത് ഒരു സ്ഥിരം സാന്നിധ്യമുണ്ടാക്കാനുള്ള ശ്രമത്തിലേക്കുള്ള വലിയ ചുവടുവയ്പാണ് ആര്‍ട്ടെമിസ്. 322 അടി റോക്കറ്റ് നാസ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ശക്തമായതാണ്. നാല് ആര്‍എസ്-25 എന്‍ജിനുകളാണ് ഈ ബഹിരാകാശ പേടകത്തിനുള്ളത്. വിക്ഷേപണത്തിനുശേഷം 90 സെക്കന്‍ഡിനുള്ളില്‍ റോക്കറ്റ് പരമാവധി വേഗത്തിലെത്തി. 

ചന്ദ്രനുചുറ്റും 42 ദിവസത്തെ ഭ്രമണമാണ് ഈ ബഹിരാകാശ വാഹനം നടത്തുക. ആദ്യ ഘട്ടത്തില്‍ ചന്ദ്രന്റെ പ്രതലത്തില്‍ നിന്ന് 97 കിലോമീറ്റര്‍ മുകളിലായിരിക്കും ആര്‍ട്ടിമിസ്. ഇതിന് ശേഷം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച്‌ കൂടുതല്‍ മുന്നോട്ട് നീങ്ങും. ഡിസംബറില്‍ സാന്റിയാഗോവിലാണ് ഈ വാഹനം പതിക്കുക. മൂന്ന് ഡമ്മികളെ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിലൂടെ ചന്ദ്രനിലെ തരംഗങ്ങള്‍, സ്‌ട്രെസ്, റേഡിയേഷന്‍ എന്നിവയുടെ ഡാറ്റ ശേഖരിക്കും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ദീര്‍ഘകാല ദൗത്യത്തിന് ഇവയിലൂടെ ലഭിക്കുന്ന ഫലങ്ങള്‍ ഉപകരിക്കുമെന്ന് നാസ കരുതുന്നു. 

Eng­lish Sum­ma­ry: The launch of NASA’s lat­est lunar mis­sion, Artemis‑1, is complete.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.