27 April 2024, Saturday

Related news

April 18, 2024
April 16, 2024
April 7, 2024
April 3, 2024
April 1, 2024
March 30, 2024
March 20, 2024
March 3, 2024
February 26, 2024
February 26, 2024

ആര്‍എസ്എസ് വിമര്‍ശകയായ എഴുത്തുകാരിയെ തടഞ്ഞ് തിരിച്ചയച്ചു

Janayugom Webdesk
ബംഗളൂരു
February 26, 2024 10:14 pm

ഇന്ത്യന്‍ വംശജയായ എഴുത്തുകാരിയും യുകെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാല പ്രൊഫസറും, തീവ്രഹിന്ദുത്വ വിമര്‍ശകയുമായ നിതാഷ കൗളിനെ ബംഗളുരു വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. കർണാടക സർക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. സാമൂഹിക ക്ഷേമ വകുപ്പ് ബംഗളൂരുവില്‍ സംഘടിപ്പിച്ച ഭരണഘടനാ ദേശീയ ഐക്യ കണ്‍വെന്‍ഷനിലായിരുന്നു നിതാഷ പങ്കെടുക്കേണ്ടിയിരുന്നത്. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും ബംഗളൂരുവില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് നിതാഷ കൗള്‍ എക്സില്‍ കുറിച്ചു. 

ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതു വരെ ഇന്ത്യയില്‍ ഇത്തരത്തില്‍ വിലക്കുള്ള കാര്യം തന്നെ അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും എഴുത്തിനെയും എന്തിനാണ് ഭയക്കുന്നതെന്ന് നിതാഷ കൗള്‍ ചോദിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായ തന്നെ കേന്ദ്രസര്‍ക്കാര്‍ കാരണം കൂടാതെ വിലക്കുന്നത് എങ്ങനെയാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവു പാലിക്കുക മാത്രമാണെന്നാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞ്. ബംഗളൂരു വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും എമിഗ്രേഷന്‍ വിഭാഗം സമ്മതിച്ചില്ല. ലണ്ടനില്‍ നിന്നു 12 മണിക്കൂര്‍ യാത്ര ചെയ്തു വന്ന തനിക്ക് കിടക്കാന്‍ തലയിണയോ കുടിക്കാന്‍ വെള്ളമോ നല്‍കാതെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചുവെന്നും നിതാഷ പറഞ്ഞു.

ലണ്ടനിലേക്ക് മടക്ക വിമാനത്തിനായി 24 മണിക്കൂര്‍ വീണ്ടും വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നതായും നിതാഷ ആരോപിച്ചു.
ആര്‍എസ്എസിനെയും തീവ്രഹിന്ദു സംഘടനകളെയും നിശിതമായി വിമര്‍ശിക്കുന്നതിന്റെ പേരില്‍ കശ്മീരി പണ്ഡിറ്റ് വംശജയായ നിതാഷയ്ക്ക് വധഭീഷണി വരെ നേരിടേണ്ടിവന്നിട്ടുണ്ട്. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ ക്രിട്ടിക്കല്‍ ഇന്റര്‍ഡിസിപ്ലിനറി സ്റ്റഡീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, പൊളിറ്റിക്‌സ് എന്നിവയുടെ പ്രൊഫസറാണ് നിതാഷ കൗള്‍. സര്‍വകലാശാലയിലെ സാമൂഹ്യ ശാസ്ത്രം വിഭാഗത്തിലെ ജനാധിപത്യ പഠനകേന്ദ്രത്തിന്റെ മേധാവി കൂടിയാണ്. 2009ല്‍ നിതാഷയുടെ ആദ്യ നോവലായ റെസിഡ്യു മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസിലെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നു.

Eng­lish Sum­ma­ry: The writer, an RSS crit­ic, was arrest­ed and sent back

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.